പശ്ചിമബംഗാൾ തെരഞ്ഞെടുപ്പ്; മുർഷിദാബാദിൽ തൃണമൂൽ -എ.യു.ജെ.പി സംഘർഷം, കേന്ദ്രസേന ലാത്തിചാർജ് നടത്തി
text_fieldsകൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ ആദ്യ ഘട്ട വോട്ടെടുപ്പിനിടെ മുർഷിദാബാദിൽ സംഘർഷം. തൃണമൂൽ കോൺഗ്രസും ആം ജനത ഉന്നായൻ പാർട്ടിയും തമ്മിലാണ് സംഘർഷം. ഇരുകൂട്ടരും പരസ്പരം കല്ലുകൾ എറിഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രിക്കാനും ഇരു ഗ്രൂപ്പുകളെയും പിരിച്ചുവിടാനും കേന്ദ്രസേന ലാത്തിചാർജ് നടത്തി. പ്രദേശത്ത് തെരഞ്ഞെടുപ്പിന് മുമ്പുതന്നെ അക്രമസംഭവങ്ങൾ അരങ്ങേറിയിരുന്നു. മണ്ഡലത്തിലെ വോട്ടെടുപ്പ് പുരോഗമിക്കുന്ന സാഹചര്യത്തിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്.
മൂർഷിദാബാദിലെ ആക്രമണത്തിൽ പ്രതിഷേധിച്ച് ആം ജനത ഉന്നായൻ പാർട്ടി സ്ഥാപകൻ ഹുമയൂൺ കബീർ പ്രതിഷേധ പ്രകടനം നടത്തി. പൊലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ചും അനുയായികളെ ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചാണ് റാലി. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ ഇടപെടണമെന്നും ഉദ്യോഗസ്ഥരെ മാറ്റണമെന്നും അദ്ദേഹം ആരോപിച്ചു. ‘പാർട്ടി അനുയായികളെ രാത്രി മുഴുവൻ ലാത്തിചാർജ് ചെയ്ത നൗഡ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണം. അത്തരം നടപടികൾ അംഗീകരിക്കാനാവില്ല. തെരഞ്ഞെടുപ്പ് കമീഷൻ ഇടപെട്ട് പുതിയ ഉദ്യോഗസ്ഥനെ നിയമിക്കണം. അതുവരെ പ്രതിഷേധം തുടരും. എന്റെ അനുയായികളെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. അത് സംഭവിക്കാൻ പാടില്ല. ഇതിൽ ഉൾപ്പെട്ട തൃണമൂൽ പ്രവർത്തകർക്കെതിരെയും തെരഞ്ഞെടുപ്പ് കമിഷൻ നടപടിയെടുക്കണം’ - ഹുമയൂൺ കബീർ പറഞ്ഞു.
വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പുതന്നെ മുർഷിദാബാദിൽ സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. നൗദ നിയമസഭാ മണ്ഡലത്തിന് കീഴിലുള്ള ഷിബ്‌നഗറിൽ ബുധനാഴ്ച രാത്രി ബോംബ് സ്ഫോടനമുണ്ടായി. ഒന്നിലധികം ബോംബുകൾ പൊട്ടിത്തെറിച്ചതായാണ് വിവരം. സ്ഫോടനത്തിൽ ഒരു സ്ത്രീക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അതേസമയം, മാൾഡ ജില്ലയിലെ ഹരിശ്ചന്ദ്രപൂരിലും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. ബംഗ്രുവയിലെ ഒരു ബൂത്തിന് സമീപത്തെ തൃണമൂൽ കോൺഗ്രസിന്റെ ക്യാമ്പ് ഓഫീസ് തകർത്തു. മന്ത്രി താജ്മുൽ ഹുസൈനിന്റെ അനുയായികളും കോൺഗ്രസ് പ്രവർത്തകരുമാണ് ഓഫിസും പതാകകളും ബാനറുകളും നശിപ്പിച്ചതെന്നാണ് ആരോപണം. അതേസമയം ആരോപണം കോൺഗ്രസ് പ്രവർത്തകർ നിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

