ഒരു വെറൈറ്റി 'വെഡിങ് ഡെസ്റ്റിനേഷൻ', കല്ല്യാണ മണ്ഡപം ഒരുക്കിയത് ശ്മശാനത്തിൽ
text_fieldsഅൽമോറ (ഉത്തരാഖണ്ഡ്): ഡെസ്റ്റിനേഷൻ വെഡിങ് എന്നത് പലരുടെയും സ്വപ്നമാണ്. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന ഡെസ്റ്റിനേഷൻ വിവാഹങ്ങൾക്കാണ് പുതിയകാലത്ത് ഡിമാന്റ് കൂടുതൽ. ഇത്തരം വിവാഹത്തിനായി പണം ചെലവഴിക്കാനും കുടുംബങ്ങൾ മടികാണിക്കാറില്ല. മിക്ക കുടുംബങ്ങളും വ്യത്യസ്തമായ ഡെസ്റ്റിനേഷനുകളാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്. ചിലർ കുറച്ചുകൂടി വെറൈറ്റി പിടിക്കാനെത്തും. ചെന്നുചാടുന്നത് വിവാദങ്ങളിലേക്കായിരിക്കും. അത്തരമൊരു സംഭവമാണ് ഉത്തരാഖണ്ഡിൽ അരങ്ങേറിയത്. ഉത്തരാഖണ്ഡിലെ അൽമോറയിൽ ഒരു വിവാഹം നിശ്ചയിച്ചു. വിവാഹം നടക്കുന്ന സ്ഥലം ശ്മശാനമായിരുന്നു. റിസോർട്ടുകാർ ശ്മശാനത്തിലൊരുക്കിയ മണ്ഡപത്തിൽ വിവാഹം നടത്തി. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇതോടെ വൻ വിമർശനമാണ് ഏറ്റുവാങ്ങുന്നത്. ആകാശത്തും വെള്ളത്തിനടിയിലും കല്യാണം നടത്തി വാർത്തകൾ നിരവധിയുണ്ട്. എന്നാൽ, ശ്മശാനത്തിൽ വിവാഹം നടത്തി നാട്ടുകാരുടെ കണ്ണിലെ കരടായി മാറിയിരിക്കുകയാണ് നവദമ്പതികൾ.
മാർച്ചുല എന്ന സ്ഥലത്ത് രാംഗംഗ-ബദൻഗഢ് നദികൾ സംഗമിക്കുന്ന സ്ഥലത്ത് ഗാസിയാബാദിൽ നിന്നുള്ള യുവാവും യുവതിയുമാണ് ശ്മശാനത്തെ വിവാഹവേദിയാക്കിയത്. വിവാഹത്തിലെ എല്ലാ ചടങ്ങുകളും ഇവിടെ നടത്തി. ആചാരങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ് ഈ വിവാഹമെന്നാണ് വിമർശകരുടെ പക്ഷം. സംഭവം വലിയരീതിയിലുള്ള ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ചിലർ ഇതിനെ വ്യത്യസ്തമെന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം പേരും സാമൂഹികമായ നിയമങ്ങളുടെ ലംഘനമായാണ് കാണുന്നത്. പലയിടത്തും വിവാദ വിവാഹത്തിനെതിരെ പ്രതിഷേധങ്ങളും ശക്തമായിട്ടുണ്ട്.
മൃതദേഹങ്ങൾ സംസ്കരിക്കുന്ന ഒരിടത്ത് ഇങ്ങനെയൊരു ആഘോഷം നടത്തിയത് അംഗീകരിക്കാനാവില്ലെന്നും ഇത് വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതാണെന്നും വിമർശകർ പറയുന്നു. ഇതിനെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
വിഷയം ഗൗരവമായെടുത്ത അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരു പൊതുസ്ഥലത്ത് ഏത് പരിപാടി നടത്താനും മുൻകൂർ അനുമതി വേണമെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. ശ്മശാനത്തിൽ അനുമതിയില്ലാതെ പരിപാടി നടത്തിയത് നിയമലംഘനമാണ്. നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. അതേസമയം, സ്ഥലത്തെക്കുറിച്ച് ദമ്പതികൾക്ക് നേരത്തെ വിവരം നൽകിയിരുന്നുവെന്നും അവരാണ് സ്ഥലം തിരഞ്ഞെടുത്തതെന്നുമാണ് വിവാഹം നടത്തിയ റിസോർട്ട് മാനേജരുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

