ബാലാകോട്ടിന് ശേഷം പാക് ബ്രിഗേഡുകൾ ആക്രമിക്കാനും തയാറായിരുന്നു -മുൻ വ്യോമസേനാ മേധാവി
text_fieldsന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യൻ വ്യോമസേന നടത്തിയ ബാലാകോട്ട് ആക്രമണത്തിന് പിന്നാലെ പാക് സൈനിക ബ്രിഗേഡുകളും ലക്ഷ്യമിട്ടെന്ന് മുൻ വ്യോമസേനാ മേധാവി ബി.എസ് ധനോവ. ഫെബ്രുവരി 26ന് ബാലകോട്ടിലെ ജെയ്ശെ മുഹമ്മദ് തീവ്രവാദി ക്യാമ്പുകൾ വ്യോമസേന തകർത്തു. ഫെബ്രുവരി 27ന് പാകിസ്താൻ വ്യോമസേന നടത്തിയ സൈനിക പ്രത്യാക്രമണങ്ങൾ പാക് സൈനിക ബ്രിഗേഡുകൾ ലക്ഷ്യമിടുന്നതിനും വഴിയൊരുക്കി. പാകിസ്താെൻറ പ്രധാന പ്രതിരോധ സേനയെ ലക്ഷ്യമാക്കിയുള്ള ആക്രമണത്തിന് ഇന്ത്യൻ വ്യോമസേന തയാറാണെന്നും ബി.എസ് ധനോവ പറഞ്ഞു.
അതിർത്തി രേഖയിൽ നിൽക്കുന്ന പാക് സൈനികർക്കെതിരെ മാത്രമല്ല, മുഴുവൻ പാക് സൈന്യത്തെയും ഇല്ലാതാക്കാനും ഇന്ത്യൻ സേനകൾ സജ്ജമാണ്. ഇരു രാജ്യങ്ങളും തമ്മിൽ ഒരു തുറന്ന യുദ്ധം തന്നെ ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്നും ധനോവ പറഞ്ഞു. വ്യോമസേനാ മേധാവിയായിരുന്ന ബി.എസ് ധനോവ സെപ്തംബർ 30 നാണ് വിരമിച്ചത്. ബാലോകോട്ട് ആക്രമണത്തിന് നേതൃത്വം നൽകിയ അദ്ദേഹം ചണ്ഡിഗഡിൽ നടന്ന സൈനിക സാഹിത്യോൽസവത്തിൽ സംസാരിക്കുകയായിരുന്നു.
മിറാഷ് യുദ്ധവിമാനത്തിൽ നിന്നു കൃത്യമായ മാർഗനിർദേശത്തോടെ ബോംബുകൾ വിക്ഷേപിച്ചിട്ടും പാക് വ്യോമസേനക്ക് ഇന്ത്യൻ അതിർത്തിയിലെ രാജൗരി-പൂഞ്ച് മേഖലയിൽ ഒരിടത്തും ലക്ഷ്യത്തിൽ എത്താൻ സാധിച്ചില്ല. ഫെബ്രുവരി 27ന് നടന്ന ആക്രമണം തങ്ങളുടെ ശക്തിയും കഴിവും തെളിയിക്കാനുള്ള ഒരു അവസരം മാത്രമായിരുന്നെന്നും അതൊരിക്കലും ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം വർധിപ്പിക്കാനുള്ള ശ്രമമല്ലെന്നുമാണ് പാക് സർക്കാർ ഇപ്പോഴും അവകാശപ്പെടുന്നത്.
ബാലാകോട്ടിലെ ഭീകരക്യാമ്പുകൾ ആക്രമിക്കുമ്പോൾ പാകിസ്താനുമായി സംഘർഷമായിരുന്നില്ല ഇന്ത്യയും ഉദ്ദേശിച്ചിരുന്നത്. നിശ്ചയദാർഢ്യത്തോടെയുള്ള ഒരു ദേശീയ നേതൃത്വവും മൂന്ന് സേനാവിഭാഗങ്ങളും എല്ലാ തയാറെടുപ്പോടും കൂടി മുന്നോട്ടുവന്നതു കൊണ്ടാണ് ബാലാകോട്ടിലെ ആക്രമണം സാധ്യമായത്. ഈ ആക്രമണം പാകിസ്താനും ജെയ്ശെ മുഹമ്മദിനും ഒരു മുന്നറിയിപ്പാണ്, അത്തരത്തിലുള്ള ആക്രമണം എവിടെ എപ്പോൾ വേണമെങ്കിലും നടക്കാമെന്ന സന്ദേശം. അത് പാക് അധിനിവേശ കശ്മീരിലോ പാകിസ്താനിലോ ആകാമെന്നും ധേനാവ തുറന്നടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.