ഉത്തർപ്രദേശിൽ ബി.ജെ.പിയുടെ സീറ്റ് വിഹിതം കുറക്കാൻ കഴിയുമെന്ന് സമാജ് വാദി തെളിയിച്ചു -അഖിലേഷ്
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ ബി.ജെ.പിയുടെ റെക്കോഡ് വിജയത്തിന് പിന്നാലെ പ്രതികരണവുമായി സമാജ് വാദി പാർട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. സംസ്ഥാന നിയമസഭയിൽ ബി.ജെ.പിയുടെ സീറ്റ് കുറക്കാൻ സമാജ് വാദി പാർട്ടിക്ക് കഴിയുമെന്ന് ഈ തെരഞ്ഞെടുപ്പിലൂടെ തെളിയിക്കപ്പെട്ടതായി അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു. ബി.ജെ.പിയുടെ പകുതിയിലധികം കള്ളത്തരങ്ങൾ തുടച്ചുനീക്കാന്‍ തങ്ങൾക്ക് കഴിഞ്ഞുവെന്നും ഇനിയും പൊതുതാൽപര്യങ്ങൾക്ക് വേണ്ടി പോരാടുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ സമാജ് വാദിയുടെ സീറ്റ് രണ്ടര ഇരട്ടിയും വോട്ട് ശതമാനം ഒന്നര ഇരട്ടിയും വർധിപ്പിച്ച് പിന്തുണ നൽകിയ യു.പിയിലെ ജനങ്ങൾക്ക് ട്വിറ്ററിലൂടെ അദ്ദേഹം നന്ദി രേഖപ്പെടുത്തി. ജനങ്ങൾക്ക് പാർട്ടിയിൽ വിശ്വാസമുണ്ടെന്ന് തെരഞ്ഞെടുപ്പിലൂടെ ബോധ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശിലെ 403 നിയമസഭാ മണ്ഡലങ്ങളിൽ 255ലും വിജയിച്ച് 41.29 ശതമാനം വോട്ട് നേടിയാണ് ഇപ്രാവശ്യം ബി.ജെ.പി അധികാരം നിലനിർത്തിയത്. എങ്കിലും 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബി.ജെ.പിയുടെ സീറ്റുവിഹിതത്തിൽ ഇടിവുണ്ടാക്കാന്‍ അഖിലേഷിന്‍റെ സമാജ് വാദിക്ക് കഴിഞ്ഞിട്ടുണ്ട്.
സംസ്ഥാനത്തെ 111 മണ്ഡലങ്ങളിലാണ് സമാജ് വാദി വിജയിച്ചിട്ടുള്ളത്.