‘അമിത് ഷാ ചരിത്രക്ലാസിൽ ശ്രദ്ധിച്ചില്ല’; പരിഹസിച്ച് ശശി തരൂർ
text_fieldsന്യൂഡൽഹി: ഇന്ത്യയെ മതത്തിെൻറ അടിസ്ഥാനത്തിൽ വിഭജിച്ചത് കോണ്‍ഗ്രസാണെന്ന കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷായുടെ ലോക്സഭയിലെ പ്രസ്താവനയെ പരിഹസിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. മതത്തിെൻറ പേരിൽ ഇന്ത്യയെ വിഭജിച്ചതിന് കാരണം കോൺഗ്രസാണെന്ന അമിത്ഷായുടെ പ്രസ്താവന ചരിത്രം പഠിക്കാത്തതിനാലാണ്. അമിത് ഷാ ചരിത്ര ക്ലാസുകൾ ശ്രദ്ധിച്ചിട്ടില്ലെന്ന് കരുതുന്നുവെന്ന് ശശി തരൂർ പറഞ്ഞു.
സ്വാതന്ത്ര്യസമര കാലഘട്ടം മുതൽ കോൺഗ്രസ് പ്രതിനിധാനം ചെയ്തതും പ്രവർത്തിച്ചതും രാജ്യത്തെ എല്ലാ മതവിഭാഗങ്ങൾക്കും വേണ്ടിയാണ്. ഹിന്ദു മഹാസഭയാണ് രാഷ്ട്രവിഭജനത്തിന് വഴിയൊരുക്കിയവരിൽ പ്രധാനകക്ഷി. 1935ൽ രാജ്യത്തെ ഹിന്ദുക്കൾക്കും മുസ്ലിംകൾക്കുമായി വിഭജിക്കുന്നതിന് മുന്നിൽ നിന്നത് ഹിന്ദുമഹാസഭയാണ്. അതിനെ എതിർത്ത ഏക പാർട്ടി കോൺഗ്രസ് ആണെന്നും ശശി തരൂർ പറഞ്ഞു. ഡൽഹിയിൽ നടന്ന ലോക്മത് നാഷനൽ കോൺഫറൻസിൽ ‘ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രാദേശിക പാർട്ടികളുടെ പങ്ക്’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയുടെ ഹിന്ദി, ഹിന്ദുത്വ, ഹിന്ദുസ്താൻ എന്നിവയെ പ്രതിരോധിക്കുന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ്. ഹിന്ദി ദേശീയ ഭാഷയായി കൊണ്ടുവന്നപ്പോൾ അതിനെ എതിർത്ത തെക്കൻ സംസ്ഥാനങ്ങൾ ഹിന്ദുത്വ അജണ്ടയെയും തള്ളികളഞ്ഞുവെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി.
ലോക്സഭയിൽ പൗരത്വ ഭേദഗതി ബില്ലിനെതിരായ കോൺഗ്രസ് പ്രതിഷേധത്തിനിടയിലാണ് അമിത് ഷാ വിവാദ പ്രസ്താവന നടത്തിയത്. ‘‘ഈ ബിൽ എന്തുകൊണ്ട് ആവശ്യമാണെന്ന് ഞാൻ പറയാം. കോൺഗ്രസ് ഈ രാജ്യത്തെ മതത്തിെൻറ അടിസ്ഥാനത്തിൽ വിഭജിച്ചതുകൊണ്ടാണ് ഇത് ആവശ്യമായി വന്നത്. ആരാണ് ചെയ്തത്.? കോൺഗ്രസാണ് മതത്തിെൻറ അടിസ്ഥാനത്തിൽ ഈ രാജ്യത്തെ വിഭജിച്ചത്. ഇതാണ് ചരിത്രം. ’’ -എന്നായിരുന്നു അമിത് ഷായുടെ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.