യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകർക്കും; അടിയന്തര ഇടപെടൽ വേണമെന്ന് മുൻ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. അരവിന്ദ് സുബ്രഹ്മണ്യൻ
text_fieldsന്യൂഡൽഹി: ഇസ്രായേൽ-യു.എസ്-ഇറാൻ യുദ്ധത്തെത്തുടർന്നുണ്ടായ സാമ്പത്തിക ആഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. അരവിന്ദ് സുബ്രഹ്മണ്യൻ. ഹുർമുസ് കടലിടുക്ക് വഴിയുള്ള ഊർജ വിതരണം തടസ്സപ്പെട്ടതോടെ ഇന്ത്യയും ആഗോള സമ്പദ്‌വ്യവസ്ഥയും, വിലക്കയറ്റവും സാമ്പത്തിക വളർച്ചയിലെ മാന്ദ്യവും ഒരേസമയം സംഭവിക്കുന്ന `സ്റ്റാഗ്‌ഫ്ലേഷൻ' ഭീഷണി നേരിടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അവശ്യസാധനങ്ങളുടെ വിതരണം ഉറപ്പാക്കാൻ ഇന്ത്യയിലെ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഡോ. സുബ്രഹ്മണ്യൻ ആവശ്യപ്പെട്ടു. `വളങ്ങൾ, എണ്ണ, പ്രകൃതിവാതകം എന്നിവയുടെ ലഭ്യതയ്ക്കായി ആഗോളതലത്തിൽ സാധ്യമായ എല്ലാ സ്രോതസ്സുകളും സർക്കാർ ഉടൻ കണ്ടെത്തണം'. സാധ്യമായത്ര വേഗത്തിലും കുറഞ്ഞ നിരക്കിലും ആവശ‍്യസാധനങ്ങൾ ലഭ‍്യമാക്കാന്‍ ഇന്ത്യ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലെ പ്രതിസന്ധി കേവലം എണ്ണയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നാണ് അദ്ദേഹത്തിന്‍റെ നിരീക്ഷിണം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രകൃതിവാതകവും വളവുമാണ് നിർണ്ണായക ഘടകങ്ങളെന്നും അരവിന്ദ് സുബ്രമണ‍്യന്‍ വ്യക്തമാക്കി. അതേ സമയം സാധനങ്ങളുടെ വില വർധിക്കുകയും ജി.ഡി.പി താഴുകയും ചെയ്യുന്നതോടൊപ്പം ഇന്ത്യയുടെ വളർച്ചാ നിരക്കിൽ കുറവുണ്ടാകാമെന്നും പണപ്പെരുപ്പം ഒന്നു മുതൽ 1.5 ശതമാനം വരെ ഉയർന്നേക്കാമെന്നും അദ്ദേഹം കണക്കാക്കുന്നു. പ്രതിസന്ധിയുടെ ആഘാതം നിലവിൽ ദൃശ്യമായിത്തുടങ്ങിയിട്ടുണ്ട്. പാചകവാതകതതിന്‍റെ ക്ഷാമം മൂലം സാമ്പത്തിക മാന്ദ്യത്തിന്റെ ആദ്യ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതായി സുബ്രഹ്മണ്യൻ ചൂണ്ടിക്കാട്ടി. `റെസ്റ്റോറന്റുകൾ അടച്ചുപൂട്ടുന്നു. സാമ്പത്തിക സ്തംഭനാവസ്ഥ ഇതിനകം അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു' അദ്ദേഹം നിരീക്ഷിച്ചു.
ആഗോളതലത്തിൽ ഈ ആഘാതം സമ്പദ്‌വ്യവസ്ഥകളെ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചേക്കാം. അമേരിക്കയും യൂറോപ്പും മാന്ദ്യഭീഷണി നേരിടുമ്പോഴും ആഗോള സമ്പദ്‌വ്യവസ്ഥകൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാൽ ആർക്കും ഇതിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. ഒരു രാജ്യവും ഒരു ഒറ്റപ്പെട്ട ദ്വീപല്ല ഇതൊരു ആഗോള സ്റ്റാഗ്‌ഫ്ലേഷൻ ആഘാതമാണ്. സർക്കാറിന്‍റെ പരിമിതമായ ഇടപെടൽ ശേഷിയാണ് മറ്റൊരു വെല്ലുവിളി. ഉയർന്ന കടബാധ്യതകൾ കാരണം മുൻകാല പ്രതിസന്ധികളിലെന്നപോലെ വലിയ തോതിലുള്ള സാമ്പത്തിക ഇടപെടലുകൾ നടത്താൻ സർക്കാറിന് പ്രയാസമായിരിക്കും. നിലവിൽ എക്സൈസ് ഡ്യൂട്ടി കുറച്ചും ഇന്ധനത്തിനും വളത്തിനും സബ്‌സിഡി നൽകിയും ആഘാതം കുറയ്ക്കാൻ ഇന്ത്യയിലെ സർക്കാർ ശ്രമിക്കുന്നുണ്ട്. എന്നാൽ ഇത്തരം നടപടികൾ ശാശ്വതമല്ലെന്നാണ് ഡോ. സുബ്രഹ്മണ‍്യന്‍റെ വാദം. തടസ്സങ്ങൾ നീണ്ടുനിന്നാൽ ഒടുവിൽ വില വർധനവിന്റെ ഭാരം ഉപഭോക്താക്കളിലേക്ക് എത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. രൂപയുടെ മൂല്യം ഇടിഞ്ഞെങ്കിലും മറ്റ് രാജ്യങ്ങളിലെ കറൻസികളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ആശങ്കാവഹമല്ല. സംഘർഷത്തിന് മുമ്പും രൂപയുടെ മൂല്യം പിന്നിലായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

