12 സംസ്ഥാനങ്ങളിൽ വഖഫ് രജിസ്ട്രേഷൻ കാലയളവ് നീട്ടി
text_fieldsന്യൂഡൽഹി: വഖഫ് സ്വത്തുക്കൾ ‘ഉമീദ്’ പോർട്ടലിൽ രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി കേരളമടക്കം 12 സംസ്ഥാനങ്ങളിലെ വഖഫ് ട്രൈബ്യൂണലുകൾ നീട്ടി നൽകിയതായി അഖിലേന്ത്യ മുസ്‍ലിം വ്യക്തിനിയമ ബോർഡ് അറിയിച്ചു. അവസരം ഫലപ്രദമായി ഉപയോഗപ്പെടുത്തി വിശദാംശങ്ങൾ അപ്‌ലോഡ് ചെയ്യുന്ന പ്രക്രിയ എത്രയും വേഗം പൂർത്തിയാക്കണമെന്നും ശിക്ഷാനടപടികൾ ഒഴിവാക്കണമെന്നും ബോർഡ് ജനറൽ സെക്രട്ടറി മൗലാന മുഹമ്മദ് ഫസലുർറഹീം മുജദ്ദിദി നിർദേശിച്ചു.
രജിസ്റ്റർ ചെയ്യാതെ അവശേഷിച്ച മുഴുവൻ വഖഫ് സ്വത്തുക്കളും ‘ഉമീദ്’ പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്നതിന് അവശേഷിക്കുന്ന സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ട്രസ്റ്റികളും മുതവല്ലിമാരും അതത് സംസ്ഥാനങ്ങളിലെ വഖഫ് ബോർഡുകളുമായി ബന്ധപ്പെട്ട് സംസ്ഥാന വഖഫ് ട്രൈബ്യൂണലുകളെ ഉടൻ സമീപിക്കണമെന്ന് ബോർഡ് ആവശ്യപ്പെട്ടു. ട്രസ്റ്റിമാരും മുതവല്ലിമാരും അവർക്ക് കീഴിലുള്ള വഖഫ് സ്വത്തുക്കളുടെ ശരിയായ പരിപാലനം ഉറപ്പാക്കാൻ മതപരവും ധാർമികവും നിയമപരവുമായി ബാധ്യസ്ഥരാണെന്ന് അഖിലേന്ത്യ മുസ്‍ലിം വ്യക്തി നിയമ ബോർഡ് ഓർമിപ്പിച്ചു.
വഖഫ് സ്വത്തുക്കൾ അപ്‌ലോഡ് ചെയ്യാൻ കഴിയാതെ വഖഫ് ട്രൈബ്യൂണലുകളെ സമീപിച്ച സംസ്ഥാന വഖഫ് ബോർഡുകൾക്ക് അനുഭാവപൂർണമായ ഉത്തരവുകൾ ലഭിച്ചെന്നും വിവിധ വഖഫ് ട്രൈബ്യൂണലുകൾ രജിസ്ട്രേഷനുള്ള കാലയളവ് നീട്ടിനൽകിയെന്നും ബോർഡ് ജനറൽ സെക്രട്ടറി ചൂണ്ടിക്കാട്ടി.
കേരള വഖഫ് ട്രൈബ്യൂണൽ ‘ഉമീദ്’ പോർട്ടലിലെ രജിസ്ട്രേഷന് അഞ്ചു മാസം കൂടി അനുവദിച്ചപ്പോൾ ഉത്തർപ്രദേശ്, പഞ്ചാബ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട് വഖഫ് ട്രൈബ്യൂണലുകൾ ആറു മാസം നീട്ടിനൽകിയെന്ന് ബോർഡ് സെക്രട്ടറി വ്യക്തമാക്കി.
തെലങ്കാനയിലും രാജസ്ഥാനിലും മൂന്ന് മാസവും ഛത്തിസ്ഗഢ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ രണ്ട് മാസം വീതവും രജിസ്ട്രേഷന് സമയം നീട്ടി നൽകി. മുകളിൽ സൂചിപ്പിച്ച സംസ്ഥാന ട്രൈബ്യൂണലുകളുടെ ഉത്തരവുകൾ കാണിച്ച് മറ്റ് സംസ്ഥാനങ്ങളിലെ ട്രസ്റ്റികളും അതത് സംസ്ഥാനങ്ങളിലെ ട്രൈബ്യൂണലുകളെ സമീപിച്ചാൽ സമയം നീട്ടിക്കിട്ടുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
വഖഫ് സ്വത്തുക്കൾ അപ്‌ലോഡ് ചെയ്യുന്ന കാര്യത്തിൽ സർക്കാർ യാഥാർഥ്യബോധമുള്ള സമീപനം സ്വീകരിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരൺ റിജിജു ഉറപ്പ് നൽകിയതാണെന്ന് മുജദ്ദിദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

