യു.എസ് നാടുകടത്തിയ രണ്ടുപേർ കൊലക്കേസിലെ പ്രതികൾ; അമൃത്‌സറിൽ അറസ്റ്റിൽ
text_fieldsപട്യാല (പഞ്ചാബ്): ശനിയാഴ്ച രാത്രി 116 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായി അമൃത്‌സറിൽ ലാൻഡ് ചെയ്ത യു.എസ് വിമാനത്തിൽ എത്തിയവരിൽ രണ്ടുപേർ 2023ൽ രജിസ്റ്റർ ചെയ്ത കൊലക്കേസിലെ പ്രതികളാണെന്ന് പഞ്ചാബ് പൊലീസ് അറിയിച്ചു. ഇവരെ വിമാനത്താവളത്തിലെത്തി പൊലീസ് അറസ്റ്റ് ചെയ്തു. സന്ദീപ് സിങ്ങെന്ന സണ്ണി, പ്രദീപ് സിങ് എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് നാനക് സിങ് പറഞ്ഞു.
2023 ജൂണിലാണ് സന്ദീപിനെയും മറ്റ് നാല് പേരെയും പ്രതിചേർത്ത് പട്യാലയിലെ രാജ്പുര പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് അന്വേഷണം പുരോഗമിക്കുന്നതിനിടെ പ്രദീപിനെകൂടി പ്രതി ചേർക്കുകയായിരുന്നു. രാജ്പുര എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിമാനത്താവളത്തിൽനിന്ന് ഇവരെ അറസ്റ്റ് ചെയ്തത്.
അതേസമയം അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുമായുള്ള അമേരിക്കന്‍ സേനയുടെ മൂന്നാമത്തെ വിമാനം ഇന്ന് വൈകിട്ട് അമൃത്‌സര്‍ വിമാനത്താവളത്തിലിറങ്ങും. വിമാനത്തില്‍ 157 പേരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ഏറെയും ഹരിയാന സ്വദേശികളാണെന്നാണ് വിവരം. ശനിയാഴ്ച എത്തിയ വിമാനത്തിൽ 67 പഞ്ചാബ് സ്വദേശികളും 33 ഹരിയാണ സ്വദേശികളുമാണ് ഉണ്ടായിരുന്നത്. ഗുജറാത്തില്‍ നിന്നുള്ള എട്ടുപേര്‍, യു.പി, മഹാരാഷ്ട്ര, ഗോവ, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള മൂന്നുപേര്‍ വീതവും വിമാനത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

