'2047 വരെ കാത്തിരിക്കൂ, എല്ലാം ശരിയാകും'; വെള്ളപ്പൊക്കത്തിൽ മുങ്ങിയ ഗുരുഗ്രാമിനോട് ബിജെപി എംപി ധരംബീർ സിംഗ്
text_fieldsഗുരുഗ്രാം: ചെറിയൊരു മഴയിൽപോലും റോഡുകൾ വെള്ളക്കെട്ടായി മാറി നഗരജീവിതം സ്തംഭിക്കുന്ന 'മില്ലേനിയം സിറ്റി'യായ ഗുരുഗ്രാമിലെ ദുരിതങ്ങൾക്ക് വിചിത്ര ന്യായീകരണവുമായി ഹരിയാനയിൽ നിന്നുള്ള ബിജെപി എംപി ധരംബീർ സിംഗ്. നഗരത്തിലെ വെള്ളക്കെട്ടും രൂക്ഷമായ ഗതാഗതക്കുരുക്കും എപ്പോൾ പരിഹരിക്കപ്പെടുമെന്ന ചോദ്യത്തിന്, "2047 വരെയുള്ള മാസ്റ്റർപ്ലാൻ വരുന്നുണ്ട്, അതോടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും; അതുവരെ കാത്തിരിക്കൂ" എംപിയുടെ മറുപടി.
നഗരത്തിലെ തകർന്നടിഞ്ഞ ഡ്രെയിനേജ് സംവിധാനത്തിനും ഭരണപരമായ വീഴ്ചകൾക്കും സർക്കാരിനെയൊഴികെ മറ്റെല്ലാറ്റിനെയും കുറ്റപ്പെടുത്തുന്ന സമീപനമാണ് ഭിവാനി-മഹേന്ദർഗഡ് മണ്ഡലത്തിൽ നിന്നുള്ള എംപി സ്വീകരിച്ചത്. 60 വർഷം മുമ്പ് ആസൂത്രണം ചെയ്ത പഴയ നഗര പ്ലാനാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്നും, ഗുരുഗ്രാം ഇത്രയധികം ജനങ്ങളും വാഹനങ്ങളുമായി വളരുമെന്ന് ആരും മുൻകൂട്ടി കണ്ടിരുന്നില്ലെന്നും അദ്ദേഹം ന്യായീകരിച്ചു. കനത്ത മഴ പെട്ടെന്ന് പെയ്യുന്നതും പഴയ അഴുക്കുചാലുകൾ കൈയേറ്റം ചെയ്യപ്പെട്ടതിനാൽ അവ വീതികൂട്ടാൻ കഴിയാത്തതുമാണ് വെള്ളക്കെട്ടിന് കാരണമെന്നും അദ്ദേഹം വാദിച്ചു.
കനത്ത മഴയെത്തുടർന്ന് സ്കൂൾ ബസുകൾ മണിക്കൂറുകളോളം വെള്ളക്കെട്ടിൽ കുടുങ്ങിക്കിടക്കുകയും, ആളുകൾക്ക് 'വർക്ക് ഫ്രം ഹോം' നൽകേണ്ടിവരികയും ചെയ്യുന്ന അതീവ ദയനീയ സാഹചര്യത്തിലാണ് ജനപ്രതിനിധിയുടെ ഈ നിരുത്തരവാദപരമായ പ്രതികരണം. ഭരണകൂടം തങ്ങളുടെ പരമാവധി ശ്രമിക്കുന്നുണ്ടെന്നും സർക്കാരിന് ഇതിൽ യാതൊരു തെറ്റുമില്ലെന്നും അദ്ദേഹം ആവർത്തിച്ചു. എംപിയുടെ പ്രതികരണത്തിനെതിരെ സോഷ്യൽ മീഡിയയിലും പൊതുജനങ്ങൾക്കിടയിലും കടുത്ത ജനരോഷമാണ് ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

