വോട്ടെടുപ്പ് ഉടൻ; ഭൂരിപക്ഷമില്ലെങ്കിലും വനിത സംവരണ ബിൽ പിൻവലിക്കില്ല, അമിത് ഷാ സംസാരിക്കുന്നു
text_fieldsന്യൂഡൽഹി: വനിതാ സംവരണ ഭേദഗതി ബില്ലിന്മേലും മണ്ഡല പുനർനിർണയ ബില്ലിന്മേലുമുള്ള വോട്ടെടുപ്പ് ലോക്സഭയിൽ ഉടൻ നടക്കും. ബിൽ പാസാക്കാനുള്ള മൂന്നിലൊന്ന് ഭൂരിപക്ഷമില്ലെങ്കിലും വോട്ടെടുപ്പിൽ ഉറച്ചുനിൽക്കുകയാണ് കേന്ദ്ര സർക്കാർ.
വോട്ടിനിട്ട് തള്ളിയാൽ രാജ്യത്തുടനീളം പ്രചാരണ വിഷയമാക്കാനാണ് നീക്കം. ബില്ലിന്മേൽ നടന്ന ചർച്ചകൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയിൽ മറുപടി നൽകുകയാണ്. ബില്ലുകൾക്കുമേലുള്ള സർക്കാറിന്റെ അന്തിമ നിലപാടുകൾ അദ്ദേഹം ഔദ്യോഗികമായി സഭയെ അറിയിക്കും. പിന്നാലെ വൈകീട്ട് ഏഴുമണിയോടെ ബില്ലുകൾ വോട്ടിനിട്ടേക്കുമെന്നാണ് റിപ്പോർട്ട്. വോട്ടെടുപ്പിനു മുന്നോടിയായി സ്പീക്കർ ഓം ബിർളയുമായി അമിത് ഷായും കേന്ദ്രമന്ത്രി കിരൺ റിജിജു പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കൂടിക്കാഴ്ച നടത്തി.
ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് (ജെ.പി.സി) വിട്ടേക്കാനും സാധ്യതയുണ്ട്. നേരത്തെ, ബില്ലിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആഞ്ഞടിച്ചിരുന്നു.
ഇന്ത്യയിലെ തെരഞ്ഞെടുപ്പ് ഭൂപടം മാറ്റിമറിക്കാനുള്ള നീക്കമാണ് ബില്ലിനു പിന്നിലെന്നായിരുന്നു രാഹുലിന്‍റെ വിമർശന്‍റം. വനിതാ സംവരണ ബിൽ സ്ത്രീകൾക്ക് വേണ്ടിയുള്ളതല്ല എന്നതാണ് ആദ്യത്തെ സത്യം, സ്ത്രീകളുടെ ഉന്നമനത്തിനായി ഈ ബിൽ യാതൊന്നും ചെയ്യുന്നില്ലെന്നും ഇതൊരു ലജ്ജാവകമായ നിയമമാണെന്നും രാഹുൽ ഗാന്ധി പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തിൽ പറഞ്ഞു.
ജാതി സെൻസസ് മറികടക്കാനുള്ള കേന്ദ്രത്തിന്‍റെ ശ്രമത്തിന്‍റെ ഭാഗമാണ് വനിതാ സംവരണ ബിൽ. ഇതുവഴി കേന്ദ്രം ഒ.ബി.സിയുടെ അധികാരം പിടിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. ദലിതരെയും ഒ.ബി.സി വിഭാഗത്തെയും അവരുടെ സ്ത്രീകളെയും ഇന്ത്യൻ സമൂഹം എങ്ങനെയാണ് പരിഗണിച്ചതെന്നത് ചരിത്ര വസ്തുതയാണ്. വനിതാ സംവരണ ബിൽ പൂർണമായും ബി.ജെ.പിയുടെ രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. അസ്സമിലും ജമ്മു ആന്‍റ് കാശ്മീരിലും ചെയ്ത പോലെ രാജ്യത്തിന്‍റെ മൊത്തം രാഷ്ട്രീയ ഭൂപടം മാറ്റാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. എന്നാൽ അതിന് അനുവദിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വനിതാ സംവരണ ബില്ലിനെ മറയാക്കി രാഷ്ട്രീയ ലക്ഷ്യം നേടുവാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.
പ്രധാനമന്ത്രിക്കെതിരെയും അമിത് ഷാക്കെതിരെയും രാഹുൽ ഗാന്ധി ശക്തമായി പ്രതികരിച്ചു. നോട്ടു നിരോധനത്തിന്‍റെയും ഓപ്പറേഷൻ സിന്ദൂറിന്‍റെയും ഇന്ദ്രജാലക്കാരനാണ് പ്രധാനമന്ത്രിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. രാഹുൽ ഗാന്ധിയോട് സഭയുടെ ചട്ടങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർ പലതവണ അദ്ദേഹത്തിന്‍റെ പ്രസംഗത്തിൽ ഇടപെടുകയുണ്ടായി. രാജ്യത്തിന്‍റെ പ്രതിനിധിയായ പ്രധാനമന്ത്രിയെ രാഹുൽ ഗാന്ധി അപമാനിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു പറഞ്ഞു. ജാതി സെൻസസിനെ മറികടക്കാനുള്ള കേന്ദ്രത്തിന്‍റെ ശ്രമമാണ് വനിതാ സംവരണ ബില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ജാതി സെൻസസ് പാർലമെന്‍റിലെ പ്രാതിനിധ്യത്തിനായി ഉപയോഗിക്കുമോ എന്നതാണ് യഥാർഥ ചോദ്യം. ഒബിസിക്കാർക്ക് അധികാരവും പ്രാതിനിധ്യവും നൽകുന്നത് ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

