കന്യാകുമാരി ജില്ലയിൽ വോട്ടിങ് ശതമാനം കുറഞ്ഞു
text_fieldsനാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ വോട്ടിങ് ശതമാനത്തിൽ കുറവ്. ഇതര ജില്ലകളിലും സംസ്ഥാനങ്ങളിലും ജോലിക്കായും പഠനത്തിനും പോയവരിൽ നല്ലൊരുശതമാനം പേരും എത്താത്തതിനാലാണ് വോട്ടിങ് ശതമാനം കുറഞ്ഞതെന്ന നിഗമനത്തിലാണ് ജില്ല ഭരണകൂടം. എസ്.ഐ.ആർ പ്രകാരം ജില്ലയിൽ 2024 ലോക്സഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ട് വർധിച്ചെങ്കിലും അത് നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ല. ജില്ലയിലെ 15,20,338 വോട്ടർമാരിൽ 11,48,215 പേർ വോട്ട് ചെയ്തു. ഇതിൽ 6,08,896 പേർ സ്ത്രീകളും 5,39,250 പേർ പുരുഷൻമാരും 68 ട്രാൻസ്ജെൻഡർകാരും ഉൾപ്പെടുന്നു. ആകെ വോട്ടിങ് ശതമാനം 75.52. സംസ്ഥാനതലത്തിൽ ഏറ്റവും കുറവാണിത്.
കന്യാകുമാരി നിയമസഭ മണ്ഡലത്തിൽ 234955, നാഗർകോവിലിൽ 193304, കുളച്ചലിൽ 196159, പത്മനാഭപുരത്ത് 177370, വിളവങ്കോട് 171595, കിള്ളിയൂരിൽ 174832 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ആറ് നിയോജക മണ്ഡലങ്ങളിലെയും വോട്ടിങ് മെഷിനുകളും വി.വി പാറ്റും വോട്ടെണ്ണൽ കേന്ദ്രമായ നാഗർകോവിൽ കോണത്തുള്ള സർക്കാർ എൻജിനീയറിങ് കോളജിൽ പ്രത്യേകം സജ്ജമാക്കിയ മുറികളിലാക്കി പൂട്ടി മുദ്രവെച്ചു. ഇവിടെ മൂന്ന് തട്ടിലായുള്ള സുരക്ഷാസംവിധാനം ഒരുക്കിയിട്ടുണ്ട്. മേയ് നാലിനാണ് വോട്ടെണ്ണൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

