എസ്.ഐ.ആർ തുണയായി; 22 വർഷം മുമ്പ് നാടുവിട്ട മകൻ അമ്മക്കരികിൽ; ‘എപിക്’ നമ്പറിനുള്ള അന്വേഷണമെത്തിച്ചത് അപൂർവ ഒത്തുചേരലിലേക്ക്
text_fieldsവിനോദ് ഗൈരിയും അമ്മ കനയ്യ ഭായും പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം
ഭോപ്പാൽ: വോട്ടർപട്ടിക സമഗ്ര പരിഷ്‍കരണം (എസ്.ഐ.ആർ) രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ പുരോഗമിക്കുമ്പോൾ ഉയർന്നുവരുന്ന വാർത്തകളും വ്യത്യസ്തമാണ്. എസ്.ഐ.ആർ സമ്മർദത്തെ തുടർന്ന് ബി.എൽ.ഒ മാർ ആത്മഹത്യ ചെയ്ത സംഭവങ്ങൾ കേരളം മുതൽ ബംഗാളിലും മധ്യപ്രദേശിലുമെല്ലാമായി റിപ്പോർട്ട് ചെയ്തു. എസ്.ഐ.ആറിലെ വീഴ്ചകളും, വോട്ട് വെട്ടിമാറ്റപ്പെട്ടവരും, പുറംന്തള്ളപ്പെട്ട ലക്ഷക്കണക്കിന് പൗരന്മാരുടെ വരെ കാര്യങ്ങൾ വാർത്താമാധ്യമങ്ങളിൽ ഇടം പിടിക്കുന്നതിനിടെ വ്യത്യസ്തമായൊരു വാർത്തയാണ് മധ്യപ്രദേശിൽ നിന്നും വന്നത്.
രാജ്യത്തെ വോട്ടർമാർക്കെല്ലാം ആശങ്കയായി എസ്.ഐ.ആർ പുരോഗമിക്കുന്നതിനിടെ, തെരഞ്ഞെടുപ്പു കമ്മീഷന്റെ സമഗ്ര പരിഷ്‍കരണ പരിപാടിക്ക് നന്ദി പറയുകയാണ് മധ്യപ്രദേശിലെ കനയ്യ ഭായ് എന്ന വീട്ടമ്മ. പൗരന്മാരെല്ലാം വോട്ടുറപ്പിക്കാൻ ഇറങ്ങിയപ്പോൾ 22 വർഷം മുമ്പ് കാണാതായ മകനെയാണ് ഈ അമ്മക്ക് തിരികെ ലഭിക്കുന്നത്.
കാമുകിയെ വിവാഹം കഴിക്കാൻ വീട്ടുകാർ സമ്മതം നൽകാത്തതിൽ പ്രതിഷേധിച്ച് 2003ൽ അവളുമായി നാടു വിട്ടതാണ് മധ്യപ്രദേശുകാരനായ വിനോദ് ഗൈരി. ഒളിച്ചോടി വിവാഹം കഴിച്ച ദമ്പതികൾ സംസ്ഥാനം പോലും വിട്ട്, അയൽ സംസ്ഥാനമായ രാജസ്ഥാനിൽ അഭയം തേടി. ഇരു വീട്ടുകാരും 15 വർഷത്തോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഒടുവിൽ ശേഷം ശ്രമം ഉപേക്ഷിച്ചു. വിനോദും ഭാര്യയും നാട്ടിലേക്ക് മടങ്ങാനോ, ബന്ധുക്കളുമായി ബന്ധപ്പെടാനോ ശ്രമിച്ചുമില്ല. അങ്ങനെ വർഷം 22 കഴിഞ്ഞു.
അതിനിടെയിലാണ് എസ്.ഐ.ആർ നടപടികൾ ആരംഭിക്കുന്നത്. വോട്ടർപട്ടികയിൽ പേരുറപ്പിക്കാൻ തന്റെ മാതാപിതാക്കളുടെ ‘എപിക് നമ്പർ’ (ഇലക്ഷൻ ഫോട്ടോ ഐഡന്റിറ്റി കാർഡ്) അനിവാര്യമായതോടെ വിനോദ് സ്വന്തം നാട്ടിൽ ബന്ധപ്പെടാൻ ശ്രമിച്ചു. അങ്ങനെയാണ് എപിക് നമ്പർ തേടി പഞ്ചായത്തുമായി ബന്ധപ്പെട്ടത്. എപിക് നമ്പർ സംഘടിപ്പിച്ചുവെങ്കിലും വീട്ടുകാരുമായി ബന്ധപ്പെടാൻ തയ്യാറായില്ല.
എന്നാൽ മകൻ പഞ്ചായത്തിലേക്ക് വിളിച്ചതായി ഗ്രാമമുഖ്യൻവഴി മാതാവ് അറിഞ്ഞു. ഇതോടെ, പൊലീസിനെ സമീപിച്ച് മകൻ എവിടെയാണെന്ന് കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്നായിരുന്നു അന്വേഷണം ആരംഭിക്കുന്നത്. മൻഡ്സർ എസ്.പി വിനോദ് കുമാറിന്റെ നിർദേശാനുസരണം നായ് അബാദി പൊലീസ് സ്റ്റേഷൻ എസ്.ഐ കുൽദീപ് സിങ് രാത്തോഡിനു കീഴിൽ പ്രത്യേക സംഘം രൂപീകരിച്ചു. ഒടുവിൽ, രാജസ്ഥാനിലെ നാഗോർ ജില്ലയിൽ ഭാര്യക്കും മക്കൾക്കുമൊപ്പം വിനോദ് ഗൈരി സ്വസ്ഥ ജീവിതം നയിക്കുന്നതായി പൊലീസ് കണ്ടെത്തി. 22 വർഷം മുമ്പ് നാടുവിട്ട വിനോദിനിപ്പോൾ പ്രായം 45 ആയി. ഇവിടെ സ്വകാര്യ സ്കൂളിൽ പ്യൂൺ ആയി ജോലി ചെയ്യുന്നു. 21 കാരനായ മകന്റെ വിവാഹവും കഴിഞ്ഞു. മറ്റൊരു മകൾക്ക് 16 വയസ്സ്.
മധ്യപ്രദേശിലെ സ്വന്തം ഗ്രാമവാസിയായ പുഷ്പയുമായുള്ള പ്രണയമാണ് ഒളിച്ചോട്ടത്തിന് വഴിയൊരുക്കിയത്. ധാൻഗർ സമുദായ അംഗങ്ങളായിരുന്നു ഇരുവരും. ഇരു വീട്ടുകാരും വിവാഹത്തെ എതിർത്തതോടെ വിനോദും പുഷ്പയും ഒളിച്ചോടി.
രാജസ്ഥാനിലെ ഇവരുടെ വീട്ടിലെത്തിയ പൊലീസ് നാട്ടിൽ അമ്മ കാത്തിരിക്കുന്നതായി വിനോദിനെ അറിയിച്ചു. അവിടെ നിന്നും ബന്ധുക്കളുമായി സംസാരിച്ചു. ഒടുവിൽ, 22 വർഷത്തിനു ശേഷം വിനോദ് ഗൈരിയെയും ഭാര്യയും മക്കളും അടങ്ങിയ കുടുംബത്തെയും സ്വന്തം നാട്ടിലെത്തിച്ച് മനോഹരമായ കൂടിച്ചേരലിന് വഴിയൊരുക്കിയതിന്റെ സംതൃപ്തിയിലാണ് നായ് അബാദി പൊലീസ്.
മകനെ കാണാതായ ശേഷം 15 വർഷം വരെ അവനുവേണ്ടി അന്വേഷണം നടത്തിയതായി പൊലീസ് സ്റ്റേഷനിൽ വെച്ച് മകനെ കണ്ടുമുട്ടിയ ശേഷം മാതാവ് കനയ്യ ഭായ് പറഞ്ഞു. അമ്മയുടെയും മകന്റെയും പുനസമാഗമവാർത്തയും ദൃശ്യങ്ങളും മധ്യപ്രദേശ് പൊലീസ് അധികൃതർ സാമൂഹിക മാധ്യമങ്ങളിലും പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

