വോട്ടർ പട്ടിക പുതുക്കൽ : കർണാടകയിൽ 'മറ്റുള്ളവർ' എന്ന വിഭാഗത്തിൽ 635 പേർ
text_fieldsബംഗളൂരു: കർണാടകയിൽ വോട്ടർ പട്ടിക പുതുക്കുന്നതിന്റെ ( SIR) ഭാഗമായി സംസ്ഥാനത്ത് 635-ഓളം വോട്ടർമാരെ 'മറ്റുള്ളവർ' (others) എന്ന പ്രത്യേക വിഭാഗത്തിൽ ഉൾപ്പെടുത്തിയത് വലിയ വിവാദങ്ങൾക്കും ആശങ്കകൾക്കും വഴിവെച്ചിരിക്കുകയാണ്. ജൂൺ 30-ന് ആരംഭിച്ച ഡോർ-ടു-ഡോർ വെരിഫിക്കേഷൻ പ്രക്രിയയ്ക്കിടെയാണ് ഇത്തരമൊരു നടപടി. എന്നാൽ, ഈ തരംതിരിക്കലിനെക്കുറിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ബൂത്ത് ലെവൽ ഓഫീസർമാരും (BLO) നൽകുന്ന വിശദീകരണങ്ങൾ പരസ്പര വിരുദ്ധമാണ്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം 'അബ്സന്റ്', 'ഷിഫ്റ്റഡ്', 'മരിച്ചവർ/നീക്കം ചെയ്തവർ', 'ഡ്യൂപ്ലിക്കേറ്റ്' എന്നിങ്ങനെ നാല് വിഭാഗങ്ങളാണുള്ളത്. ഇതിനിടയിലേക്കാണ് 'മറ്റുള്ളവർ' എന്ന പുതിയൊരു വിഭാഗം കടന്നുവന്നത്. സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ വി. അൻബു കുമാർ പറയുന്നത്, എന്യുമറേഷൻ ഫോമുകളിൽ ഒപ്പിടാൻ വിസമ്മതിക്കുന്നവരെയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നാണ്. "മറ്റ് രാജ്യങ്ങളിലെ പൗരത്വം സ്വീകരിച്ചവരോ അല്ലെങ്കിൽ വ്യക്തിപരമായ കാരണങ്ങളാൽ ഒപ്പിടാൻ മടിക്കുന്നവരോ ആണ് ഇവർ. സുതാര്യത ഉറപ്പാക്കാൻ ഈ പട്ടിക രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ലെവൽ ഏജന്റുമാർക്ക് കൈമാറിയിട്ടുണ്ട്," അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, ബൂത്ത് ലെവൽ ഓഫീസർമാരുടെ ഭാഷ്യം ഇതിൽ നിന്ന് വ്യത്യസ്തമാണ്. 2002-ലെ വോട്ടർ പട്ടികയുമായി വോട്ടറുടെ വിവരങ്ങൾ യോജിച്ചുപോകാത്തതും, രേഖകൾ പരിശോധിക്കാൻ കഴിയാത്തതുമായ കേസുകളെയാണ് തങ്ങൾ 'മറ്റുള്ളവർ' എന്ന് രേഖപ്പെടുത്തുന്നതെന്നാണ് ബി.എൽ.ഒ-മാർ പറയുന്നത്. ഇത്തരത്തിൽ ഒരു നിർദ്ദേശം തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
മുമ്പ് പശ്ചിമ ബംഗാളിൽ സമാനമായ തരംതിരിക്കൽ നടന്നപ്പോൾ, അത് വോട്ടർമാരെ 'സംശയാസ്പദമായ വിദേശികൾ' എന്ന് മുദ്രകുത്താൻ ഉപയോഗിക്കുന്നുവെന്ന ആരോപണം ഉയർന്നിരുന്നു. ഇതേ സാഹചര്യം കർണാടകയിലും ഉണ്ടാകുമോ എന്ന ആശങ്കയാണ് സിവിൽ സൊസൈറ്റി സംഘടനകൾ പങ്കുവെക്കുന്നത്.
2002-ലെ വോട്ടർ പട്ടികയിൽ തങ്ങളുടെയോ മാതാപിതാക്കളുടെയോ പേര് കണ്ടെത്താൻ കഴിയാത്തവർക്ക്, ബന്ധുക്കളുടെ പേര് ഉപയോഗിച്ച് മാപ്പിംഗ് നടത്താമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. [https://voters.eci.gov.in/searchInSIR](https://voters.eci.gov.in/searchInSIR) എന്ന ലിങ്ക് വഴി വിവരങ്ങൾ പരിശോധിക്കാം. പിതാവ്, മാതാവ് അല്ലെങ്കിൽ രക്തബന്ധമുള്ളവരുടെ വിവരങ്ങൾ ഉപയോഗിച്ച് വോട്ടർപട്ടികയിൽ പേര് നിലനിർത്താം. ഇതിനായി പ്രത്യേക രേഖകളൊന്നും സമർപ്പിക്കേണ്ടതില്ല.എങ്കിലും, ഫോം പൂരിപ്പിക്കാൻ വിസമ്മതിച്ചാൽ വോട്ടർപട്ടികയിൽ നിന്ന് പേര് ഒഴിവാക്കപ്പെടാനും വോട്ടവകാശം നഷ്ടപ്പെടാനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

