ഐ.ഡി കാർഡുകൾ പിടിച്ചെടുത്ത സംഭവം: കോൺഗ്രസ് എം.എൽ.എക്കെതിരെ കേസ്
text_fieldsബംഗളൂരു: രണ്ട് ദിവസം മുൻപ് ബംഗളൂരുവിലെ ഫ്ലാറ്റിൽ നിന്നും ഒൻപതിനായിരത്തോളം തിരിച്ചറിയൽ കാർഡുകൾ പിടിച്ചെടുത്ത സംഭവത്തിൽ കോൺഗ്രസ് എം.എൽ.എക്കെതിരെ കേസ്. വ്യാഴാഴ്ച നടന്ന സംഭവത്തിൽ ആർ.ആർ നഗർ മണ്ഡലത്തിലെ എം.എൽ.എ മുനിരത്നയെ പ്രതി ചേർത്ത് ബംഗളൂരു പോലീസ് എഫ്.ഐ.ആർ ഫയൽ ചെയ്തു.
അതേസമയം, കേസിൽ പ്രതി ചേർക്കപ്പെട്ട കോൺഗ്രസ് എം.എൽ.എ മുനിരത്ന ആരോപണം നിഷേധിച്ചു. രാജീവ് ആവാസ് യോജനയുടെ ഭാഗമായി നിർമ്മിച്ചു കൊടുത്ത വീടുകളടക്കം താൻ നല്ലതു മാത്രമേ മണ്ഡലത്തിൽ ചെയ്തിട്ടുളളു. അതുകൊണ്ട് കർണ്ണാടകയിലെ ഹെബ്ബാൾ നിയോജക മണ്ഡലത്തിൽ നടന്ന പോലെ തനിക്ക് ന്യൂനപക്ഷത്തിന്‍റെ തിരിച്ചറിയൽ കാർഡുകൾ പിടിച്ചു വെക്കേണ്ട ആവശ്യമില്ലെന്നും എം.എൽ.എ പറഞ്ഞു.
അടുത്ത ദിവസം കർണാടകയിൽ പോളിങ് നടക്കാനിരിക്കെ ഇത്രയധികം തിരിച്ചറിയൽ കാർഡുകൾ സൂക്ഷിച്ചത് എന്തിനെന്ന സംശയമാണ് ബാക്കി നിൽക്കുന്നത്. അതേസമയം, കേസുമായി ബന്ധപ്പെട്ട എല്ലാ റിപ്പോർട്ടുകളും ഇലക്ഷൻ കമ്മീഷന് സമർപ്പിച്ചിട്ടുണ്ടെന്ന് ചീഫ് ഇലക്ഷൻ കമീഷണർ സഞ്ജീവ് കുമാർ പറഞ്ഞു. സംഭവം നടന്ന രാജ രാജേശ്വരി നഗറിൽ തെരഞ്ഞെടുപ്പ് മാറ്റിവെക്കണോ വേണ്ടയോ എന്ന കാര്യം കമ്മീഷൻ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡെപ്യൂട്ടി കമ്മീഷണർ സംഭവസ്ഥലം സന്ദർശിച്ച് തെളിവുകൾ അധികൃതർക്ക് കൈമാറി. പിടിച്ചെടുത്ത ഐ.ഡി കാർഡുകൾ വോട്ടർമാരുടെ മറ്റ് തിരിച്ചറിയൽ രേഖകളുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തി. വോട്ടർമാരുടെ വീടുകളിൽ കയറി നടത്തിയ പരിശോധനയിൽ 800 തിരിച്ചറിയൽ കാർഡുകൾ വ്യാജമല്ലെന്നും ചിലതെല്ലാം 2012ൽ വിതരണം ചെയ്യപ്പെട്ടതാണെന്നും പരിശോധനയിൽ തെളിഞ്ഞു.
ജനാധിപത്യവിരുദ്ധമായ രീതികൾ പിൻതുടർന്ന് തെരഞ്ഞെടുപ്പ് വിജയിക്കാനാണ് കോൺഗ്രസിന്‍റെ നീക്കമെന്ന് ബി.ജെ.പി അധ്യക്ഷൻ അമിത്‍്ഷാ ആരോപിച്ചു.
ആർ.ആർ നഗറിലെ ഫ്ലാറ്റില്‍നിന്നാണു 9746 തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാര്‍ഡുകൾ കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്. ആർ.ആർ നഗറിൽ ജെ.ഡി.എസ് ടിക്കറ്റിൽ മൽസരിക്കുന്ന ജി.എച്ച്. രാമചന്ദ്രയുടെ മകൻ ജഗ്ദീഷ് രാമചന്ദ്രയാണു സംഭവത്തെക്കുറിച്ച് തെരഞ്ഞടുപ്പ് കമീഷന് വിവരം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.