നോയിഡയിൽ തൊഴിലാളി പണിമുടക്ക്; രണ്ട് വാഹനങ്ങൾ തകർത്തു, വൻ ഗതാഗതക്കുരുക്ക്
text_fieldsനോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ വേതന വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലാളി യൂണിയനുകൾ നടത്തിയ മൂന്നുദിവസം നീണ്ടുനിന്ന പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധത്തിനിടെ വാഹനങ്ങൾ തകർക്കുകയും കല്ലേറ് നടത്തുകയും ചെയ്തു. തിങ്കളാഴ്ച നോയിഡയിൽ തൊഴിലാളികൾ പ്രധാന റോഡുകൾ ഉപരോധിച്ചതിനെ തുടർന്ന് ഡൽഹി-നോയിഡ അതിർത്തിയിൽ ഗതാഗതക്കുരുക്ക് ഉണ്ടായി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ബലപ്രയോഗം നടത്തി.
നോയിഡയിലെ ഫേസ് 2 ഏരിയയിൽ സെക്ടർ 1ലും 84ലുമായിരുന്നു അക്രമ സംഭവങ്ങൾ അരങ്ങേറിയത്. പ്രതിഷേധക്കാർ രണ്ടു വാഹനങ്ങൾ കത്തിച്ചതായി പൊലീസ് പറയുന്നു. ഫാക്ടറി ക്ലസ്റ്ററുകളിൽ സമരം പടർന്നതോടെ തൊഴിലാളികൾ തെരുവുകളിലേക്കിറങ്ങുകയും മുദ്രാവാക്യം വിളിച്ചും റോഡുകൾ ഉപരോധിച്ചും പ്രതിഷേധിക്കുകയുമായിരുന്നു.
സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ബലപ്രയോഗം നടത്തിയതായും ഗതാഗതം പുനഃസ്ഥാപിക്കാൻ ഇടപെട്ടതായും പൊലീസ് പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനും ഗതാഗതം വഴിതിരിച്ചുവിടുന്നതിനുമായി ഡൽഹിയിൽ നിന്നും നോയിഡയിൽ നിന്നും പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. എൻഎച്ച്-9 ഉൾപ്പെടെയുള്ള പ്രധാന പാതകളിൽ പ്രതിഷേധത്തെ തുടർന്ന് വൻ തിരക്ക് അനുഭവപ്പെട്ടു.
ബോണസ്, പ്രതിവാര അവധി, ഓവർടൈം ശമ്പളം, സമയബന്ധിതമായ ശമ്പള പരാതി പരിഹാര സെൽ തുടങ്ങിയ ആവശ്യങ്ങളാണ് തൊഴിലാളികൾ ഉന്നയിക്കുന്നത്. നേരത്തേ ജില്ലാ മജിസ്ട്രേറ്റിന്റെ അധ്യക്ഷതയിൽ യോഗം നടത്തിയിരുന്നു. ഇത് തീരുമാനമാകാതെ പിരിച്ചതോടെയാണ് പ്രതിഷേധം വ്യാപിച്ചത്. നിരവധി കമ്പനികളിലെ തൊഴിലാളികളാണ് പ്രതിഷേധിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

