യു.പിയിൽ പശുവിനെ കൊന്നു; അന്വേഷണത്തിൽ മുസ്‍ലിം യുവാക്കളെ കുടുക്കാൻ കെട്ടിച്ചമച്ചതെന്ന് തെളിഞ്ഞു, ഗ്രാമമുഖ്യൻ അടക്കം മൂന്നുപേർ അറസ്റ്റിൽ
text_fieldsബിജ്നോർ: ഉത്തർപ്രദേശിലെ ബിജ്നോറിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരിക്കാൻ ഗോവധക്കേസ് കെട്ടിച്ചമച്ച സംഭവത്തിൽ ഗ്രാമമുഖ്യൻ അടക്കം മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗ്രാമമുഖ്യൻ ജഗ്പാൽ, ജഗ്പാൽ, സഹോദരൻ കിരൺപാൽ ലാല, വയലുടമ രാമാവതർ, ബ്രഹ്മപാൽ എന്ന സാന്ത, ഫൈസാൻ എന്നിവരെ അറസ്റ്റ് ചെയ്തു. സുബൈർ, സൽമാൻ, ഫാറൂഖ് എന്നിവർ ഒളിവിലാണ്.
ജൂൺ 18നാണ് നൂർപുർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചൻഗിപുർ ഗ്രാമത്തിൽ പശുക്കുട്ടിയുടെ മാംസഭാഗങ്ങൾ കണ്ടെത്തിയത്. ഹസൻ എന്നയാളാണ് ഇതിന് പിന്നിൽ എന്ന് വാർത്ത പരന്നു. ഹസനെ കൂടാതെ ഷമീം, ഷഫീഖ് എന്നിവരുടെ പേരിലും കുറ്റം ചുമത്തി. സംഭവത്തെ തുടർന്ന് ഹിന്ദുത്വ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഗ്രാമത്തലവൻ ജഗ്പാൽ തന്റെ രാഷ്ട്രീയ എതിരാളിയായ ഹസനെ കുടുക്കാൻ സംഭവം ആസൂത്രണം ചെയ്തതായി പോലീസ് കണ്ടെത്തി. ബ്രഹ്മപാൽ എന്ന സാന്തയാണ് പശുക്കിടാവിനെ അറുക്കാനായി കൊണ്ടുവന്നത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഫൈസാൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ഗ്രാമമുഖ്യൻ ജഗ്പാൽ, സഹോദരൻ കിരൺപാൽ എന്നിവരുടെ നിർദേശാനുസൃതം താനാണ് പശുമാംസ ഭാഗങ്ങൾ കൊണ്ടിട്ടതെന്ന് ഫൈസാൻ മൊഴിനൽകി.
ഇതുപ്രകാരം കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് വരാനിരിക്കുന്ന ഗ്രാമമുഖ്യൻ തെരഞ്ഞെടുപ്പിൽ തനിക്കെതിരെ മത്സരിക്കാൻ സാധ്യതയുള്ള ഹസനെ കുടുക്കാനായി ചെയ്തതാണെന്ന് ജഗ്പാൽ സമ്മതിച്ചത്. ഇതോടെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

