വികാസ് ദുബെയുടെ മറ്റൊരു കൂട്ടാളി കൂടി അറസ്റ്റിൽ
text_fieldsമുംബൈ: കുപ്രസിദ്ധ കുറ്റവാളി വികാസ് ദുബെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിന് പിന്നാലെ ഇയാളുടെ മറ്റൊരു കൂട്ടാളി കൂടി അറസ്റ്റിലായി. ഗുഡ്ഡൻ എന്ന അരവിന്ദ് രാംവിലാസ് ത്രിവേദി(46) ആണ് മഹാരാഷ്ട്ര ഭീകര വിരുദ്ധ സേനയുടെ(എ.ടി.എസ്) പിടികൂടിയത്.
താനെയിലെ കൊൽഷെത് റോഡിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്. ഇയാളുടെ ഡ്രൈവർ സുശീൽ കുമാർ സുരേഷ് തിവാരിയും (30) പിടിയിലായിട്ടുണ്ട്. എട്ട് പൊലീസുകാരുടെ ജീവനെടുത്ത കാൺപൂർ ഏറ്റുമുട്ടലിൽ വികാസ് ദുബെക്കൊപ്പം ത്രിവേദിയും ഉണ്ടായിരുന്നു. ‘വാണ്ടഡ്’ പട്ടികയിൽപെട്ട ഇയാൾ കാൺപൂർ ഏറ്റുമുട്ടലിന് ശേഷം ഡ്രൈവറുമൊത്ത് സംസ്ഥാനം വിടുകയായിരുന്നുവെന്ന് എ.ടി.എസ് വെളിപ്പെടുത്തി.
കാൺപൂർ സംഭവത്തിനു ശേഷം ഒളിവിലായിരുന്ന വികാസ് ദുബെ മധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്ന് അറസ്റ്റിലാവുകയും തുടർന്ന് വെള്ളിയാഴ്ച രാവിലെ ഉത്തർപ്രദേശ് പൊലീസിെൻറ സ്പെഷ്യൽ ടാസ്ക് ഫോഴ്സുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയുമായിരുന്നു. 60ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു വികാസ് ദുബെ.
‘‘യു.പിയിലെ മന്ത്രി സന്തോഷ് ശുക്ലയുടെ കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ വികാസ് ദുബെക്കൊപ്പം ത്രിവേദിയും ഉണ്ടായിരുന്നു. ഇയാളുടെ അറസ്റ്റിന് യു.പി സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.’’ -പൊലീസ് ഇൻസ്പെക്ടർ ദയ നായക് പറഞ്ഞു.
2001ൽ കാൺപൂരിലെ ശിവ്ലി പൊലീസ് സ്റ്റേഷനിൽ വെച്ചാണ് ഉത്തർപ്രദേശ് മന്ത്രി സന്തോഷ് ശുക്ലയെ വികാസ് ദുബെയും കൂട്ടാളികളും കൊലപ്പെടുത്തിയത്. 25 പൊലീസുകാർ ഈ സംഭവത്തിന് ദൃക്സാക്ഷികളായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.