ന്യൂഡൽഹി: ഉത്തർ പ്രദേശിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനിൽ വികാസ് ദുബെയുടെ മരണം ‘വ്യാജ ഏറ്റുമുട്ടൽ’ അല്ലെന്ന് യു.പി പൊലീസ് സുപ്രീംകോടതിയിൽ. നിയമവും സുപ്രീംകോടതി മാർഗനിർദേശവും അനുസരിച്ചാണ് പ്രവർത്തിച്ചതെന്നും പൊലീസ് അറിയിച്ചു.
സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടതോടെ ദുബെ രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. തോക്ക് കൈക്കലാക്കിയ ദുബെ പൊലീസുകാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വ്യാജ ഏറ്റുമുട്ടലിലൂടെയല്ല വികാസ് ദുബെയെ വധിച്ചത്. തെലങ്കാനയിൽ നടന്ന എൻകൗണ്ടറുമായി ഇതിനെ താരതമ്യം ചെയ്യാൻ കഴിയില്ല. ജുഡീഷ്യൽ കമീഷന് തെലങ്കാന ഉത്തരവിട്ടില്ലെങ്കിലും യു.പി സർക്കാർ ചെയ്തു -യു.പി പൊലീസ് ഡയറക്ടറേറ്റ് ജനറൽ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
ഒരാഴ്ച നീണ്ട തിരച്ചിലിന് ശേഷം കഴിഞ്ഞ ആഴ്ചയിലാണ് ഉജ്ജയിനിലെ ക്ഷേത്രത്തിൽവെച്ച് വികാസ് ദുബെ പിടിയിലാകുന്നത്. 63ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ ദുബെയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പാരിതോഷികവും യു.പി പൊലീസ് പ്രഖ്യാപിച്ചിരുന്നു. ഉജ്ജയിനിൽനിന്ന് യു.പിയിലേക്ക് കൊണ്ടുവരുന്നതിനിടെ പൊലീസിെൻറ വെടിയേറ്റ് ദുബെ കൊല്ലെപ്പടുകയായിരുന്നു. ഏറ്റുമുട്ടൽ കൊലപാതകം സംബന്ധിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് നിരവധി ഹരജികൾ സുപ്രീംകോടതിയിലടക്കം എത്തിയിരുന്നു.