പ്രമേയം പാസാക്കിയതിന് പിന്നാലെ മോദിക്ക് കത്തയച്ച് വിജയ്; ലോക്സഭാ സീറ്റുകൾ 543ൽ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യം
text_fieldsചെന്നൈ: ലോക്സഭയിലെ അംഗസംഖ്യ നിലവിലെ 543ൽ തന്നെ സ്ഥിരമായി നിലനിർത്താൻ ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ആഗസ്റ്റ് 12ന് തമിഴ്നാട് നിയമസഭ പാസാക്കിയ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച വിജയ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. പാർലമെന്റ് മണ്ഡല പുനർനിർണയം (ഡിലിമിറ്റേഷൻ) സംബന്ധിച്ച ആശങ്കകൾക്കിടെയാണ് വിജയിയുടെ നീക്കം.
‘തമിഴ്നാട് നിയമസഭ പാസാക്കിയ പ്രമേയത്തിന്റെ ഒരു പകർപ്പ് ഞാൻ ഇതോടൊപ്പം ചേർക്കുന്നു. തമിഴ്‌നാട് നിയമസഭ പാസാക്കിയ പ്രമേയം പരിഗണിക്കാനും ഇക്കാര്യത്തിൽ ആവശ്യമായ ഭരണഘടനാ ഭേദഗതികൾ കൊണ്ടുവരാനും ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു’ വിജയ് കത്തിൽ പറഞ്ഞു.
മണ്ഡല പുനർനിർണയത്തിന്റെ ഭാഗമായി സംസ്ഥാനങ്ങളുടെ നിലവിലെ ലോക്സഭാ പ്രാതിനിധ്യത്തിൽ മാറ്റമുണ്ടാകരുതെന്നും നിലവിലെ സീറ്റ് വിഭജനം സംരക്ഷിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടിരുന്നു. ജനസംഖ്യാ വളർച്ചയുടെ അടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടത്തുമ്പോൾ ജനസംഖ്യ നിയന്ത്രണത്തിൽ മുന്നിട്ടുനിൽക്കുന്ന സംസ്ഥാനങ്ങൾക്ക് രാഷ്ട്രീയ പ്രാതിനിധ്യം കുറയാനുള്ള സാധ്യത തമിഴ്നാട് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു. നിലവിലെ ലോക്സഭാ സീറ്റുകളുടെ സംസ്ഥാനാടിസ്ഥാനത്തിലുള്ള വിതരണം സംരക്ഷിക്കണമെന്നും വിജയ് ആവശ്യപ്പെട്ടു. ജനസംഖ്യ നിയന്ത്രണം വിജയകരമായി നടപ്പാക്കിയ സംസ്ഥാനങ്ങൾക്ക് അതിന്റെ പേരിൽ രാഷ്ട്രീയമായി തിരിച്ചടി ഉണ്ടാകരുതെന്നതാണ് തമിഴ്നാടിന്റെ നിലപാട്.
ലോക്സഭയിലെ 33 ശതമാനം വനിതാ സംവരണം 2029ലെ പൊതുതെരഞ്ഞെടുപ്പ് മുതൽ നടപ്പാക്കണമെന്നും എന്നാൽ അത് മണ്ഡല പുനർനിർണയവുമായി ബന്ധിപ്പിക്കരുതെന്നും തമിഴ്നാട് സർക്കാർ ആവശ്യപ്പെടുന്നു. നിലവിലെ 543 സീറ്റുകളുടെ പരിധിയിൽ തന്നെ വനിതാ സംവരണം നടപ്പാക്കണമെന്നാണ് തമിഴ്നാട് നിയമസഭ പാസാക്കിയ പ്രമേയത്തിലെ മറ്റൊരു പ്രധാന ആവശ്യം.
മണ്ഡല പുനർനിർണയം ജനസംഖ്യാ കണക്കുകളുടെ അടിസ്ഥാനത്തിൽ നടത്തുമ്പോൾ കൂടുതൽ ജനസംഖ്യയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് ലോക്സഭയിൽ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്നും അതോടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ സ്വാധീനം കുറയുമെന്നുമാണ് പ്രധാന ആശങ്ക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

