വിജയ്‌യുടെ ബ്രിട്ടൻ സന്ദർശനം; 12,300 കോടിയുടെ നിക്ഷേപ കരാറുകൾ, 9,000 തൊഴിൽ അവസരങ്ങൾ
text_fieldsചെന്നൈ: മുഖ്യമന്ത്രി ജോസഫ് സി. വിജയ്‌യുടെ ബ്രിട്ടൻ സന്ദർശനത്തിനിടെ തമിഴ്നാടിന് ലഭിച്ചത് 12,300 കോടി രൂപയുടെ നിക്ഷേപ കരാറുകൾ. നാല് കരാറുകളിലായി ഏകദേശം 9,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു.
സമ്വർധന മദേഴ്സൺ ഇന്റർനാഷനൽ ലിമിറ്റഡുമായുള്ളതാണ് ഏറ്റവും വലിയ കരാർ. 11,000 കോടി രൂപയുടെ നിക്ഷേപം ഉൾപ്പെടുന്ന പദ്ധതിയിലൂടെ ഡിസൈൻ, എൻജിനീയറിങ്, നിർമാണം, അസംബ്ലി, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിലായി ഏകദേശം 7,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്.
ചെന്നൈയിൽ ഗ്ലോബൽ ക്യാപബിലിറ്റി സെന്റർ സ്ഥാപിക്കുന്നതിനായി ഒരു ബ്രിട്ടീഷ് കമ്പനിയുമായി 1,000 കോടി രൂപയുടെ കരാറിലും ധാരണയായി. എർണസ്റ്റ് ആൻഡ് യങ് മുഖേനയാണ് കരാർ. നിർമാണത്തിലിരിക്കുന്ന ജി.സി.സി കോറിഡോറിൽ കേന്ദ്രം സ്ഥാപിക്കാനാണ് പദ്ധതി. ഉയർന്ന വൈദഗ്ധ്യം ആവശ്യമായ 2,000 തൊഴിലവസരങ്ങൾ ഇതിലൂടെ സൃഷ്ടിക്കാനാകുമെന്നാണ് പ്രതീക്ഷ.
സ്വീഡൻ ആസ്ഥാനമായ സിഗ്മ ടെക്നോളജി ഗ്രൂപ്പുമായി ഒപ്പുവെച്ച കരാർ ചെന്നൈയിലെയും തിരുച്ചിറപ്പള്ളിയിലെയും ഗ്ലോബൽ ക്യാപബിലിറ്റി സെന്ററുകൾ വിപുലീകരിക്കുന്നതിനാണ്. ഇതിലൂടെ ഏകദേശം 600 ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് കണക്കാക്കുന്നത്.
തിരുവള്ളൂർ ജില്ലയിൽ 300 കോടി രൂപയുടെ നിക്ഷേപത്തിനായി വിൽസൺ പവർ സൊല്യൂഷൻസുമായും കരാറിലെത്തി. പദ്ധതിയിലൂടെ ഏകദേശം 400 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നാണ് സർക്കാർ അറിയിച്ചത്.
ബ്രിട്ടൻ സന്ദർശനത്തിന് പുറപ്പെടുന്നതിന് മുമ്പ് തമിഴ്നാട് സർക്കാർ മുന്നോട്ടുവെച്ച നിക്ഷേപ ലക്ഷ്യങ്ങളുടെ ഭാഗമായാണ് പുതിയ കരാറുകൾ. യൂറോപ്യൻ കമ്പനികളിൽനിന്ന് സംസ്ഥാനത്തേക്ക് 8,491 കോടി രൂപയുടെ നിക്ഷേപ നിർദേശങ്ങൾ ലഭിച്ചതായും ഇതിലൂടെ 5,690 തൊഴിലവസരങ്ങൾക്ക് സാധ്യതയുണ്ടെന്നും സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനൊപ്പം സംസ്ഥാനത്തെ നിലവിലെ നിക്ഷേപങ്ങൾ ശക്തിപ്പെടുത്താനും സന്ദർശനം ലക്ഷ്യമിടുന്നതായി സർക്കാർ അറിയിച്ചിരുന്നു.
അഡ്വാൻസ്ഡ് മാനുഫാക്ചറിങ്, ഓട്ടോമൊബൈൽ, ഇലക്ട്രിക് വാഹനങ്ങൾ, ഇലക്ട്രോണിക്സ്, ഗ്ലോബൽ ക്യാപബിലിറ്റി സെന്ററുകൾ തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും ശ്രദ്ധ.
ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക-വ്യാപാര കരാർ (സി.ഇ.ടി.എ) ജൂലൈ 15ന് പ്രാബല്യത്തിൽ വന്നതിന് പിന്നാലെയാണ് സന്ദർശനം. ടെക്സ്റ്റൈൽ, തുകൽ, ചെരുപ്പ്, ഓട്ടോ ഘടകങ്ങൾ, എൻജിനീയറിങ്, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിൽ കരാർ പുതിയ അവസരങ്ങൾ തുറന്നിട്ടുണ്ടെന്ന് തമിഴ്നാട് സർക്കാർ പറയുന്നു.
ഏഷ്യയിലെ പ്രധാന നിക്ഷേപ കേന്ദ്രമായി തമിഴ്നാടിനെ മാറ്റുകയാണ് സർക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യം. ടി.വി.കെ സർക്കാർ അധികാരത്തിലെത്തിയ ആദ്യ 100 ദിവസത്തിനിടെ ഒരു ലക്ഷം കോടി രൂപയിലേറെ മൂല്യമുള്ള നിക്ഷേപ ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചതായി സർക്കാർ അവകാശപ്പെടുന്നുണ്ട്.
മോട്ടോർ സ്പോർട്സിനും ബ്രിട്ടൻ സന്ദർശനത്തിൽ പ്രാധാന്യം നൽകി. വിജയ് സിൽവർസ്റ്റോൺ റേസിങ് സർക്യൂട്ട് സന്ദർശിക്കുകയും നടനും റേസറുമായ അജിത് കുമാർ പങ്കെടുത്ത മത്സരത്തിന് ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. തമിഴ്നാട്ടിൽ ലോകോത്തര മോട്ടോർ സ്പോർട്സ് നഗരം വികസിപ്പിക്കാനും റേസിങ് മേഖലയുമായി ബന്ധപ്പെട്ട നിർമാണ, അനുബന്ധ വ്യവസായങ്ങൾക്ക് അവസരമൊരുക്കാനുമുള്ള പദ്ധതികളുമായും സന്ദർശനത്തിന് ബന്ധമുണ്ട്.
അതേസമയം, വിജയ് യുടെ ബ്രിട്ടൻ സന്ദർശനത്തിലെ യാത്രാപരിപാടികളും നിക്ഷേപകരുമായുള്ള കൂടിക്കാഴ്ചകളും സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടാത്തതിനെതിരെ പ്രതിപക്ഷം വിമർശനം ഉന്നയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് വിവരങ്ങൾ വൈകുന്നതിന്റെ കാരണം ടി.വി.കെ വിശദീകരിച്ചത്. നിക്ഷേപം ആകർഷിക്കാൻ വിവിധ സംസ്ഥാനങ്ങൾ തമ്മിൽ മത്സരം നിലനിൽക്കുന്ന സാഹചര്യത്തിൽ, ധാരണാപത്രങ്ങൾ ഒപ്പുവെക്കുന്ന ഘട്ടത്തിൽ മാത്രമേ വിശദാംശങ്ങൾ പുറത്തുവിടുകയുള്ളൂവെന്ന് ടി.വി.കെ വക്താവ് പി. സത്യകുമാർ പറഞ്ഞു.
സെപ്റ്റംബർ 16നാണ് വിജയ് ബ്രിട്ടനിൽനിന്ന് മടങ്ങുന്നത്. ചൊവ്വാഴ്ചയും കൂടുതൽ നിക്ഷേപ കരാറുകൾ ഒപ്പുവെക്കുമെന്നാണ് അറിയിപ്പ്. പ്രഖ്യാപിച്ച പദ്ധതികൾ എത്രത്തോളം യാഥാർഥ്യമാകുമെന്നും അവ സൃഷ്ടിക്കുന്ന തൊഴിലവസരങ്ങൾ എത്രത്തോളം പ്രാവർത്തികമാകുമെന്നും ഇനി വ്യക്തമാകേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

