ഡി.എം.കെ ഭരണകാലത്ത് കൈക്കൂലി നൽകി; ധനമന്ത്രിയുടെ പരാമർശത്തിൽ വെട്ടിലായി വിജയ് സർക്കാർ
text_fieldsചെന്നൈ: ഡി.എം.കെ ഭരണകാലത്ത് വിദ്യാഭ്യാസ സ്ഥാപനത്തിന് അനുമതി ലഭിക്കാൻ വലിയ തുക കൈക്കൂലിയായി നൽകിയെന്ന നിലവിലെ ധനമന്ത്രി എൻ. മാരീ വിൽസണിന്‍റെ പരാമർശത്തിൽ വെട്ടിലായി ടി.വി.കെ സർക്കാർ.
മന്ത്രിയുടെ പരാമർശത്തിൽ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ബി.ജെ.പിയും ഡി.എം.കെയും രംഗത്തെത്തി. അന്വേഷണം പൂർത്തിയാകുന്നതുവരെ മന്ത്രിസഭയിൽനിന്ന് മാരീ വിൽസണെ മാറ്റി നിർത്തണമെന്നും പാർട്ടികൾ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം നിയമസഭയിൽ സംസാരിക്കുന്നതിനിടെയാണ് ചെന്നൈയിലെ തന്‍റെ വിദ്യാഭ്യാസ സ്ഥാപനത്തിന് അനുമതി ലഭിക്കാനായി വലിയ തുക നൽകിയെന്ന വിവാദ പരാമർശം നടത്തിയത്. ‘ഞാൻ തന്നെയാണ് തെളിവ്, ഞാൻ തന്നെയാണ് സാക്ഷി...ഏത് അന്വേഷണവും നേരിടാൻ തയാറാണ്’ -ധനമന്ത്രി പറഞ്ഞു. പിന്നാലെ ആരോഗ്യ മന്ത്രി കെ.ജി. അരുൺരാജ് മാരീ വിൽസണെ "വിസിൽബ്ലോവർ" എന്ന് വിശേഷിപ്പിച്ച് പ്രതിരോധവുമായി രംഗത്തെത്തി.
വിൽസണിന്‍റെ പ്രസ്താവനയെ അപപലിച്ച ഡി.എം.കെ, അന്വേഷണം ആവശ്യപ്പെട്ടു. ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും പാർട്ടി നേതാവ് അൻപിൽ മഹേഷ് പൊയ്യാമൊഴി മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭയിൽ ഒരു മന്ത്രി താൻ കൈക്കൂലി നൽകിയെന്ന് പറയുന്നത് ഗുരുതരമായ തെറ്റാണ്. കൈക്കൂലി നൽകുന്നതിന്റെ നേരിട്ടുള്ള സാക്ഷിയാണെന്ന് അവകാശപ്പെടുന്നതിനാൽ, അഴിമതിവിരുദ്ധ വിജിലൻസ് ഡയറക്ടറേറ്റ് വിഷയത്തിൽ ഉടൻ കേസെടുത്ത് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കഴിഞ്ഞ വർഷം ഡിസംബറിൽ എടുത്ത നിയമനടപടികൾക്കുള്ള പ്രതികാരമാണ് വിൽസന്റെ ആരോപണങ്ങൾ. വ്യാജ രേഖകൾ ഉപയോഗിച്ച് പല്ലാവരത്ത് വിൽസൺ അനുമതിയില്ലാതെ ഒരു സ്കൂൾ നടത്തുന്നുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേസ് ഫയൽ ചെയ്തിട്ടുണ്ട്, അദ്ദേഹത്തെ ഇതിനകം ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ടെന്നും മുൻ ഡി.എം.കെ മന്ത്രി പറഞ്ഞു.
കൈക്കൂലി നൽകുന്നതും വാങ്ങുന്നതും ഒരുപോലെ കുറ്റമാണെന്നും രണ്ട് കക്ഷികൾക്കുമെതിരെ സർക്കാർ നടപടിയെടുക്കണമെന്നും സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

