വേളാങ്കണ്ണിയിൽ വിജയ് ആരാധകരുടെ മുദ്രാവാക്യം വിളി; പ്രാർഥന വൈകി
text_fieldsചെന്നൈ: നടനും തമിഴക വെട്രി കഴകം(ടി.വി.കെ) അധ്യക്ഷനുമായ വിജയ് യെ കാണാൻ വേളാങ്കണ്ണി ആരോഗ്യമാത ദേവാലയത്തിൽ ആയിരക്കണക്കിന് ആരാധകർ തടിച്ചുകൂടിയത് പരിഭ്രാന്തി പരത്തി. ശനിയാഴ്ച പുലർച്ച നാലുമണി മുതൽ ആരാധകരും ടി.വി.കെ പ്രവർത്തകരും പള്ളി പരിസരത്തെത്തി. വിജയ് തന്റെ സന്ദർശനം അവസാന നിമിഷം റദ്ദാക്കിയതായി അറിയിച്ചിട്ടും ആരും പിരിഞ്ഞുപോകാൻ തയാറായില്ല. അഞ്ചു മണിക്ക് പള്ളിവാതിലുകൾ തുറന്നതോടെ പ്രവർത്തകർ ഇരച്ചുകയറുകയായിരുന്നു. പിന്നീട് ഇവർ അൾത്താരയുടെ മുന്നിൽനിന്ന് ‘ടി.വി.കെ, ടി.വി.കെ’ എന്ന മുദ്രാവാക്യം വിളികളുയർത്തി.
പള്ളിക്കകത്ത് മൊബൈൽഫോൺ ഉപയോഗത്തിന് നിരോധനമുണ്ടായിട്ടും പ്രവർത്തകർ മൊബൈൽഫോൺ കാമറകൾ ഓൺ ചെയ്താണ് ബഹളംവെച്ചത്. ആരാധകരുടെ ആവേശം അതിരുവിട്ടതോടെ വിശുദ്ധ കുർബാനയും പ്രത്യേക പ്രാർഥനാ ശുശ്രൂഷകളും വൈകി. കുർബാനക്കെത്തിയ വിശ്വാസികളും ഏറെ അസ്വസ്ഥരായി. ബഹളംവെക്കരുതെന്നും വിശ്വാസികളെ ശല്യപ്പെടുത്തരുതെന്നും വൈദികർ ഉച്ചഭാഷണിയിലൂടെ നിരന്തരം അഭ്യർഥന നടത്തി. പിന്നീട് ഏറെ ൈവകിയാണ് പ്രാർഥനാ ചടങ്ങുകൾ തുടങ്ങിയത്. വിജയ് വരില്ലെന്ന് ഉറപ്പായതോടെ നിരാശരായാണ് ആരാധകർ മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

