നടി സൗകാർ ജാനകി അന്തരിച്ചു; വിടവാങ്ങിയത് ദക്ഷിണേന്ത്യൻ സിനിമയിലെ പ്രതിഭ
text_fieldsചെന്നൈ: പ്രശസ്ത ചലച്ചിത്ര നടി സൗകാർ ജാനകി (94) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.59-ഓടെയായിരുന്നു അന്ത്യം. ഏഴ് പതിറ്റാണ്ട് നീണ്ട അഭിനയജീവിതത്തിൽ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി നാനൂറിലധികം ചിത്രങ്ങളിൽ വേഷമിട്ടു. എൽ.വി. പ്രസാദ് സംവിധാനം ചെയ്ത 1955-ൽ പുറത്തിറങ്ങിയ 'സൗകാർ' എന്ന തെലുങ്ക് ചിത്രത്തിലെ ശ്രദ്ധേയമായ വേഷത്തിന് ശേഷമാണ് അവർക്ക് 'സൗകാർ ജാനകി' എന്ന പേര് ലഭിച്ചത്.
1952-ൽ പുറത്തിറങ്ങിയ 'വലയാപതി' ആയിരുന്നു ആദ്യ തമിഴ് ചിത്രം. ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രവരത്ത് കന്നഡ സംസാരിക്കുന്ന കുടുംബത്തിലായിരുന്നു ജനനം. ശങ്കരമഞ്ചി ജാനകി എന്നാണ് യഥാർത്ഥ പേര്. ആകാശവാണി മദ്രാസിൽ (ഓൾ ഇന്ത്യ റേഡിയോ) ആർജെ ആയി അവർ ജോലി ചെയ്തിരുന്നു. 1947-ൽ ശങ്കരമഞ്ചി ശ്രീനിവാസ റാവുവിനെ വിവാഹം കഴിച്ചു. ഗർഭിണിയായിരിക്കുമ്പോഴാണ് അവർ മെട്രിക്കുലേഷൻ പരീക്ഷയെഴുതിയത്. പിന്നീട് അസമിലെ ഗുവാഹാട്ടി സർവകലാശാലയിൽ നിന്ന് ബിരുദം നേടി. യജ്ഞ പ്രഭ കോടി, വെങ്കടരമണ ശങ്കരമഞ്ചി, സച്ചി റാവു എന്നിങ്ങനെ രണ്ട് പെൺമക്കളും ഒരു മകനുമാണുള്ളത്. ഇളയ സഹോദരി കൃഷ്ണകുമാരിയും കൊച്ചുമകൾ വൈഷ്ണവി അരവിന്ദും അവരുടെ പാത പിന്തുടർന്ന് അഭിനയരംഗത്ത് എത്തി.
മലയാളത്തിൽ സൂര്യമാനസം എന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച പുട്ടുറുമീസ് എന്ന കഥാപാത്രത്തിന്റെ അമ്മയായിയെ അവതരിപ്പിച്ചത്. പപ്പു എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തിലെത്തി. പ്രധാന കഥാപാത്രങ്ങൾക്കൊപ്പം സ്വഭാവനടി എന്ന നിലയിലും സൗകാർ ജാനകി ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. സമഗ്രസംഭാവന മാനിച്ച കേന്ദ്ര സർക്കാർ 2022-ൽ പത്മശ്രീ നൽകി ആദരിച്ചിരുന്നു. തമിഴ്നാട് സർക്കാറിന്റെ കലൈമാമണി പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. മുന്നൂറിലധികം നാടകങ്ങളിലും വിവിധ ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചു. 2023-ൽ പുറത്തിറങ്ങിയ 'അന്നി മഞ്ചി ശകുനമുലേ' എന്ന തെലുങ്ക് സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

