'ഏറെ കൗതുകകരം, ഗുലാം നബിയെ മറക്കരുത്'; മോദി-ഗെഹ്ലോട്ട് പുകഴ്ത്തലിൽ മുന്നറിയിപ്പുമായി സചിൻ പൈലറ്റ്
text_fieldsന്യൂഡൽഹി: രാജസ്ഥാനിലെ ഒരു ചടങ്ങിൽ വേദി പങ്കിട്ട മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പരസ്പരം പുകഴ്ത്തിയതിൽ മുന്നറിയിപ്പുമായി കോൺഗ്രസ് നേതാവും എതിരാളിയുമായ സചിൻ പൈലറ്റ്. മുൻ കോൺഗ്രസ് നേതാവ് ഗുലാം നബിയെ മോദി പണ്ട് പുകഴ്ത്തിയതിനോടാണ് സംഭവത്തെ സചിൻ ഉപമിച്ചത്. മോദിയുടെ പുകഴ്ത്തൽ ഏറെ കൗതുകകരമാണെന്നും കോൺഗ്രസ് നേതൃത്വം ഇതിനെ ലഘുവായി കാണരുതെന്നും സചിൻ പൈലറ്റ് പ്രതികരിച്ചു.
ഗെഹ്ലോട്ടും നരേന്ദ്ര മോദിയും പരസ്പരം പുകഴ്ത്തിയത് കോൺഗ്രസിന് ദുഃസൂചനയാണ് നൽകുന്നതെന്ന് സചിൻ സൂചിപ്പിച്ചു. 'ഇന്നലെ പ്രധാനമന്ത്രി മുഖ്യമന്ത്രിയെ പ്രശംസിച്ചത് ഏറെ കൗതുകകരമാണ്. അത് നിസ്സാരമായി കാണരുത്. കാരണം പ്രധാനമന്ത്രി ഗുലാം നബി ആസാദിനെ പാർലമെന്റിൽ പുകഴ്ത്തിയിരുന്നു, പിന്നീട് എന്താണ് സംഭവിച്ചതെന്ന് എല്ലാവരും കണ്ടതാണ്' -സചിൻ പറഞ്ഞു. സചിനെ വിശ്വസിക്കാൻ കൊള്ളില്ലെന്നും കോൺഗ്രസ് വിട്ടു പോയേക്കുമെന്നും ഗെഹ്ലോട്ട് അടിക്കടി ആരോപിക്കുമ്പോഴാണ് സചിന്‍റെ പ്രത്യാരോപണം.
ഇതോടെ ഗെഹ്ലോട്ട്-സചിൻ പോര് വീണ്ടും തുടങ്ങിയിരിക്കുകയാണ്. രാജസ്ഥാൻ കോൺഗ്രസിലെ തീരുമാനമില്ലാത്ത വിഷയങ്ങൾക്ക് ഒരു തീരുമാനം ഉണ്ടാകണമെന്നും പൈലറ്റ് കൂട്ടിച്ചേർത്തു. രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ് ഗെഹ്ലോട്ട് കോൺഗ്രസ് അധ്യക്ഷ സ്ഥാനാർഥിയാകുമെന്ന ഘട്ടം വന്നപ്പോൾ സചിൻ പൈലറ്റിന് മുഖ്യമന്ത്രി സ്ഥാനം നൽകുന്നതിനെതിരെ കലാപമുണ്ടാക്കിയ എം.എൽ.എമാർക്കെതിരെ ഒരു നടപടിയും ഉണ്ടാകാത്ത വിഷയമാണ് സചിൻ ചൂണ്ടിക്കാട്ടിയത്.
ഒരു വർഷം കഴിഞ്ഞ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കേണ്ട രാജസ്ഥാനിൽ ഗെഹ്ലോട്ടിനെ മാറ്റി പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് യുവനേതാവിനൊപ്പമുള്ളവർ ആവശ്യപ്പെടുന്നത്. ബി.ജെ.പിയും കോൺഗ്രസും മാറിമാറി ഭരിക്കുന്ന ചരിത്രം 30 വർഷമായി തുടരുന്ന രാജസ്ഥാനിൽ മുഖ്യമന്ത്രിയെ മാറ്റാതെ ഭരണത്തുടർച്ച നേടാനാവില്ലെന്നാണ് അവരുടെ പക്ഷം.
എന്നാൽ രണ്ടു ഡസൻ എം.എൽ.എമാർ പോലും ഒപ്പമില്ലാത്ത സ്ഥിതിയിലുമാണ് സചിൻ പൈലറ്റ്. ബൻസ്വാരയിൽ നടന്ന പരിപാടിയിലാണ് ഗെഹ്ലോട്ടും മോദിയും പരസ്പരം പുകഴ്ത്തി സംസാരിച്ചത്. ഞാനും അശോക് ജിയും മുഖ്യമന്ത്രിമാരായി ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. അവനായിരുന്നു ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും സീനിയർ. ഇപ്പോൾ വേദിയിൽ ഇരിക്കുന്നവരിൽ ഏറ്റവും മുതിർന്ന മുഖ്യമന്ത്രിമാരിൽ ഒരാളാണ് അദ്ദേഹമെന്നുമാണ് മോദി പറഞ്ഞത്.
അതേസമയം, വിഷയത്തിൽ പ്രതികരിക്കാൻ ഗെഹ്ലോട്ട് തയറായില്ല. പാർട്ടി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഇക്കാര്യത്തിൽ വ്യക്തമായ നിർദേശം നൽകിയിട്ടുണ്ട്. വിവിധ വിഷയങ്ങളിൽ കേന്ദ്ര സർക്കാറിനെതിരെ പോരാടേണ്ട സമയമാണിതെന്നും എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

