കമീഷൻ റിപ്പോർട്ട് ആധാരമാക്കി വിധി സാധ്യമല്ല: സുപ്രീംകോടതി
text_fieldsന്യൂഡൽഹി: മൂന്നുപതിറ്റാണ്ട് കടന്നുപോയ സാഹചര്യത്തിൽ ബോംബെ കലാപം അന്വേഷിച്ച ശ്രീകൃഷ്ണ കമീഷൻ റിപ്പോർട്ടിലെ ശിപാർശകൾ അടിസ്ഥാനമാക്കി വിധി പുറപ്പെടുവിക്കാനാവില്ലെന്നും തെറ്റുകാരായ പൊലീസ് ഉദ്യോഗസ്ഥരെ സർവിസിൽനിന്ന് പിരിച്ചുവിടണമെന്ന ആവശ്യത്തിൽ കോടതിക്ക് ഒന്നും ചെയ്യാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഔദ്യോഗിക കണക്കുപ്രകാരം 900 പേർ കൊല്ലപ്പെട്ട 1992ലെ ബോംബെ കലാപത്തിലെ ഇരകൾക്ക് കൊടുത്ത നഷ്ടപരിഹാരത്തിന്റെ വിശദാംശങ്ങൾ സമർപ്പിക്കാൻ സുപ്രീംകോടതി മഹാരാഷ്ട്ര സർക്കാറിനോട് ആവശ്യപ്പെട്ടു. 1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർത്തതിനുപിന്നാലെ ബോംബെയിലുണ്ടായ കലാപത്തിന്റെ അന്വേഷണ റിപ്പോർട്ടിൽ തുടർനടപടി ആവശ്യപ്പെട്ട് 1998ൽ സമർപ്പിച്ച ഹരജി ഒരുദിവസംകൊണ്ട് വാദം തീർത്ത് വിധി പറയാൻ മാറ്റിവെച്ചാണ് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
ബോംബെ കലാപ കേസിൽ പ്രതികളെ വെറുതെ വിട്ടതിനെതിരെ എവിടെയാണ് അപ്പീൽ നൽകിയതെന്ന് ഹരജിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ കോളിൻ ഗോൺസാൽവസിനോട് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ ചോദിച്ചപ്പോൾ, ഇരകൾ അപ്പീലിന് പോയെന്ന് താൻ കരുതുന്നില്ലെന്നും അവർക്ക് നിയമസഹായം ലഭിച്ചിട്ടില്ലെന്നും അഭിഭാഷകൻ മറുപടി നൽകി. ബോംബെ കലാപത്തിലെ ഇരകൾക്ക് നിയമസഹായം ലഭിച്ചിട്ടില്ലെന്ന് പറയുന്നത് ശരിയല്ലെന്നും നിരവധി എൻ.ജി.ഒകൾ(സർക്കാറിതര സന്നദ്ധ സംഘടന) അവരെ സഹായിച്ചിരുന്നെന്നും ജസ്റ്റിസ് കൗൾ ഇതിനോട് പ്രതികരിച്ചു. അതേസമയം, ആ നിയമസഹായം ശരിയായ രൂപത്തിലായിക്കൊള്ളണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്നുപതിറ്റാണ്ട് കടന്നുപോയ ഈ സമയത്ത് ജസ്റ്റിസ് ശ്രീകൃഷ്ണ കമീഷന്റെ അന്വേഷണ റിപ്പോർട്ട് അടിസ്ഥാനമാക്കി വിധി പുറപ്പെടുവിക്കാനാവില്ലെന്ന് ബെഞ്ച് തുടർന്നു. തെറ്റുകാരായ പൊലീസ് ഉദ്യോഗസ്ഥരെ സർവിസിൽനിന്ന് പിരിച്ചുവിടണമെന്ന ആവശ്യത്തിൽ കോടതിക്ക് ഒന്നും ചെയ്യാനാവില്ല. ക്രിമിനൽ കേസുകളിൽ അവരെ വെറുതെവിട്ട സാഹചര്യത്തിൽ പ്രത്യേകിച്ചും.
കലാപങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന ആരോപണം ശരിയാണെങ്കിലും സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടാൽ കോടതിക്ക് ഒരു സ്വതന്ത്ര അന്വേഷകനായി പ്രവർത്തിക്കാനാവില്ല.
''അത്തരം അന്വേഷണങ്ങളെല്ലാം സ്വതന്ത്രമാകണമെന്നത് ശരിതന്നെ. പക്ഷേ, ഒരാളിലും നിങ്ങൾക്ക് വിശ്വാസമില്ലെങ്കിൽ അതൊരു പ്രശ്നമാണ്. കോടതി അന്വേഷണ ഏജൻസിയല്ല. കോടതിക്ക് പോയി അന്വേഷണം നടത്താനുമാവില്ല'' -ജസ്റ്റിസ് കൗൾ വ്യക്തമാക്കി.
കമീഷൻ റിപ്പോർട്ടിലെ അഭിപ്രായങ്ങൾ സ്വീകരിച്ചശേഷവും തെറ്റുകാരായ പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകുകയാണ് ചെയ്തതെന്ന് കോളിൻ ഗോൺസാൽവസ് ബോധിപ്പിച്ചു. ബോംബെ കലാപകേസുകളുടെ വിചാരണ വേളയിലും വകുപ്പുതല അന്വേഷണങ്ങളിലും കലാപത്തിലെ ഇരകളെ കേട്ടിരുന്നില്ലെന്നും അഭിഭാഷകൻ വാദിച്ചു.
എന്നാൽ, ചില കേസുകൾ സുപ്രീംകോടതിവരെ വന്നിട്ടുണ്ടെന്നും സുപ്രീംകോടതി അവ പുനഃപരിശോധിക്കണമെന്നാണോ താങ്കൾ പറയുന്നതെന്നും ജസ്റ്റിസ് കൗൾ ചോദിച്ചപ്പോൾ, തെളിവില്ലെന്ന് രേഖപ്പെടുത്തുകയും ഇരകളെ വിചാരണക്ക് വിളിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ അടിമുതൽ മുടിവരെ നീതിയുടെ തോൽവിയാണതെന്നാണ് താൻ പറയുന്നതെന്ന് ഗോൺസാൽവസ് മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.