Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇനി നീണ്ടുപോകില്ല,...

ഇനി നീണ്ടുപോകില്ല, കർണാടക മന്ത്രിസഭ വികസനം ഏത് നിമിഷവും; സൂചന നൽകി കെ.സി. വേണുഗോപാൽ

text_fields
bookmark_border
ഇനി നീണ്ടുപോകില്ല, കർണാടക മന്ത്രിസഭ വികസനം ഏത് നിമിഷവും; സൂചന നൽകി കെ.സി. വേണുഗോപാൽ
cancel
camera_alt

കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, എ.ഐ.സി.സി. ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, രൺദീപ് സിങ് സുര്‍ജേവാല, കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവർ

ന്യൂഡൽഹി: കർണാടകയിൽ മ​ന്ത്രിസഭ വികസനം ഇനി നീണ്ടുപോകില്ലെന്ന സൂചന നൽകി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സിദ്ധരാമയ്യയിൽ നിന്നും ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയായി ചുമതലയേറ്റ് ഒന്നര മാസം കഴിഞ്ഞിട്ടും ഇതുസംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കെയാണ് കെ.സിയുടെ പ്രതികരണം.

‘കർണാടക മന്ത്രിസഭ വികസനം ഉടൻ നടക്കും. ഏത് സമയത്തും അത് സംഭവിക്കാം.’ -മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

മന്ത്രിമാരെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഡി.കെ. ശിവകുമാർ, സിദ്ധരാമയ്യ, കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെ.പി.സി.സി) അധ്യക്ഷൻ ബി.കെ. ഹരിപ്രസാദ് എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ ഉണ്ടായിരുന്നെങ്കിലും ചർച്ചകൾ പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. നീറ്റ് ചോദ്യപേപ്പർ ചോർച്ചക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ധർണയിലായിരുന്നു കോൺഗ്രസ് നേതാക്കൾ.

അതുകൊണ്ടു തന്നെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കർണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുര്‍ജേവാല എന്നിവരുമായി വിശദമായ ചർച്ചക്ക് അവസരം ലഭിച്ചില്ല. യോഗത്തിൽ പങ്കെടുക്കാതിരുന്നതിനാൽ, എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ബംഗളൂരുവിൽ വെച്ച് ഡി.കെ. ശിവകുമാറുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി വിഷയം ചർച്ച ചെയ്തിരുന്നു.

സിദ്ധരാമയ്യ മേയ് 28 ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനെ തുടർന്ന് ജൂൺ മൂന്നിനാണ് ഡി.കെ. ശിവകുമാർ 13 മന്ത്രിമാരോടൊപ്പം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി ഉൾപ്പെടെ കർണാടക മന്ത്രിസഭയിൽ ആകെ 34 അംഗങ്ങൾ വരെയാകാം. നിലവിൽ 20 മന്ത്രിമാരെ കൂടി ഉൾപ്പെടുത്താനാകും.

അതേസമയം, മന്ത്രിസഭയിൽ ഇടം നേടുന്നതിനായി നിരവധി കോൺഗ്രസ് നേതാക്കൾ ശക്തമായ ലോബിയിങ്ങുമായി രംഗത്തുണ്ട്. നേരത്തേ, മന്ത്രിസ്ഥാനത്തിനു വേണ്ടി എം.എൽ.എമാരുടെയും വിവിധ സമുദായ നേതാക്കളുടെയും ഭാഗത്തുനിന്ന് ശക്തമായ ആവശ്യം ഉയർന്നപ്പോൾ, യാതൊരുവിധ സമ്മർദങ്ങൾക്കും വഴങ്ങരുതെന്ന് മുഖ്യമന്ത്രിക്ക് കോൺഗ്രസ് ഹൈകമാൻഡ് കർശന നിർദേശം നൽകിയിരുന്നു. മന്ത്രിസ്ഥാനങ്ങൾക്കായി ഗ്രൂപ്പുകളായോ കൂട്ടമായോ എത്തുന്ന നേതാക്കളെ കാണാൻ അനുവാദം നൽകരുതെന്നും നിർദേശിച്ചു.

മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് എം.എൽ.എമാരുടെ അനുയായികൾ പ്രതിഷേധപ്രകടനങ്ങൾ നടത്തുന്നതും മതമേലധ്യക്ഷന്മാരും മഠാധിപതികളും പരസ്യമായി രംഗത്തുവരുന്നതും പാർട്ടിക്ക് അപകീർത്തി ഉണ്ടാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഹൈകമാൻഡ് ഇട​പെട്ടത്. അനുയോജ്യ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും നേതൃത്വം വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SiddaramaiahKC Venugopalkarnataka cabinet expansionDK ShivakumarCongress
News Summary - Venugopal Hints at Karnataka Cabinet Expansion
Next Story