വരവര റാവുവിൻെറ ആരോഗ്യത്തിൽ ആശങ്ക; കുടുംബം മനുഷ്യാവകാശ കമീഷനെ സമീപിച്ചു
text_fieldsന്യൂഡൽഹി: ജയിലിൽവെച്ച് കോവിഡ് ബാധിച്ച കവി വരവര റാവുവിൻെറ ആരോഗ്യത്തിൽ ആശങ്കയുള്ളതായി ദേശീയ മനുഷ്യാവകാശ കമീഷനോട് (എൻ.എച്ച്.ആർ.സി) കുടുംബം. തലോജ ജയിൽ അധികൃതരോ ചികിത്സിക്കുന്ന നാനാവതി ആശുപത്രിയോ അദ്ദേഹത്തിൻെറ ആരോഗ്യത്തെക്കുറിച്ച് ഒരു വിവരവും നൽകുന്നില്ലെന്ന് കമീഷനയച്ച കത്തിൽ കുടുംബം ചൂണ്ടിക്കാട്ടി.
ഭീമ കൊേറഗാവ് സംഘർഷത്തിൻെറ പേരിൽ യു.എ.പി.എ ചുമത്തി ജയിലിലടച്ച ഇദ്ദേഹത്തിന് മഹാരാഷ്ട്രയിലെ തലോജ ജയിലിൽവെച്ചാണ് കോവിഡ് ബാധിച്ചത്. 80 വയസ്സുകഴിഞ്ഞ ഇദ്ദേഹം ആശുപത്രിയിൽ പരിചരണം ലഭിക്കാതെ ശോചനീയാവസ്ഥയിൽ കഴിയുന്നത് മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. റാവുവിൻെറ ജീവൻ സംരക്ഷിക്കാൻ അടിയന്തിരമായി ഇടപെടണമെന്ന് ഭാര്യ ഹേമലത, മക്കളായ സഹജ, അനല, പവന എന്നിവർ കമീഷൻ അസി. രജിസ്ട്രാർ ദേബേന്ദ്ര കുന്ദ്രക്ക് എഴുതിയ കത്തിൽ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഉടൻ തന്നെ ആശുപത്രി, ജയിൽ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകണമെന്നും ഇവർ അഭ്യർഥിച്ചു.
‘‘അദ്ദേഹത്തിൻെറ അവസ്ഥയെക്കുറിച്ചോ നാനാവതി ആശുപത്രിയിലെ ചികിത്സയെക്കുറിച്ചോ ഒരു വിവരവും ഞങ്ങൾക്ക് കൈമാറുന്നില്ല. തലോജ ജയിലിൽനിന്ന് സെൻറ് ജോർജ്ജ് ആശുപത്രിയിലും നാനാവതി ആശുപത്രിയിലും മാറ്റിയ ശേഷം എന്ത് ചികിത്സയാണ് നൽകുന്നതെന്ന് ഞങ്ങൾക്കറിയില്ല. കോവിഡ് പോസിറ്റീവ് ആണെന്ന് മാത്രമാണ് ഔേദ്യാഗികമായി അറിയിച്ചത്’’ -കത്തിൽ വ്യക്തമാക്കി.
വരവര റാവുവിൻെറ ആരോഗ്യസ്ഥിതിയെ കുറിച്ച് ദിവസവും കുടുംബത്തിന് അറിയിപ്പ് നൽകാനും മെഡിക്കൽ രേഖകൾ ലഭ്യമാക്കാനും ആശുപത്രി അധികൃതരോട് നിർദേശിക്കണം. സ്വന്തംനിലക്ക് പ്രാഥമിക കൃത്യങ്ങൾ പോലും ചെയ്യാൻ കഴിയാത്ത അദ്ദേഹത്തെ സഹായിക്കാൻ കുടുംബാഗത്തിന് അനുമതി നൽകണമെന്നും അവർ കമ്മീഷനോട് ആവശ്യപ്പെട്ടു.
പതിനഞ്ചോളം കവിതാ സമാഹാരങ്ങൾ രചിച്ച തെലുഗിലെ അറിയപ്പെടുന്ന കവിയാണ് വരവര റാവു. 2018ൽ ദലിത് സംഘടനകളുടെ ആഭിമുഖ്യത്തിൽ ഭീമാ കോറേഗാവ് വിജയത്തിൻെറ 200ാം വാർഷികാഘോഷം സംഘടിപ്പിച്ചിരുന്നു. ഇതിനിടെ സംഘ് പരിവാർ ബന്ധമുള്ള സംഘടനകൾ ആഘോഷം അലങ്കോലപ്പെടുത്തി. തുടർന്ന് നടന്ന അക്രമങ്ങളിൽ പങ്കുണ്ടെന്നാരോപിച്ചാണ് വരവര റാവുവിനെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത്. ഹൈദരാബാദിലെ സ്വന്തം വസതിയിൽ നിന്നാണ് പൊലീസ് ഇദ്ദേഹത്തെ പിടികൂടിയത്. ഭീമ കൊറേഗാവ് വാർഷികത്തോടനുബന്ധിച്ച് 2017 ഡിസംബർ 31ന് നടന്ന പരിപാടിയിൽ റാവു നടത്തിയ പ്രസംഗം പ്രകോപനപരമാണെന്നാരേവാപിച്ചാണ് കേസെടുത്തത്. ഈ കേസിൽ ആനന്ദ് തെൽതുംബ്ഡേ, വെർണൻ ഗോൺസാൽവസ്, സുരേന്ദ്ര ഗാഡ്ലിങ്, ഗൗതം നവ്ലഖ തുടങ്ങിയ സാമൂഹ്യ, മനുഷ്യാവകാശ പ്രവർത്തകരും യു.എ.പി.എ ചുമത്തപ്പെട്ട് ജയിലിൽ കഴിയുകയാണ്. എൻ.ഐ.എ ആണ് കേസ് അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.