സ്വാതന്ത്ര്യദിനത്തിൽ ദേശീയഗാനത്തിന് മുമ്പ് ‘വന്ദേ മാതരം’; 'തമിഴ് തായ് വാഴ്ത്ത്' ഒഴിവാക്കിയതിനെതിരെ മധുര ബെഞ്ച് ബാർ അസോസിയേഷൻ
text_fieldsചെന്നൈ: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി മദ്രാസ് ഹൈകോടതിയിൽ ദേശീയഗാനമായ ‘ജനഗണമന’ക്ക് മുമ്പ് ദേശീയഗീതമായ ‘വന്ദേ മാതരം’ ആലപിക്കാനോ പ്ലേ ചെയ്യാനോ തീരുമാനിച്ചു. ഹൈകോടതി പ്രിൻസിപ്പൽ സീറ്റ്, മധുര ബെഞ്ച്, തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും എല്ലാ ജില്ലാ കോടതികളിലെയും സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ ഈ ക്രമം പാലിക്കാനാണ് നിർദേശം.
ഹൈകോടതി രജിസ്ട്രാർ ജനറൽ ദീപ്തി അറിവുണിതി പുറത്തിറക്കിയ സർക്കുലർ പ്രകാരമാണ് തീരുമാനം.‘ഹർ ഘർ തിരംഗ ക്യാമ്പയിൻ 2026’ന്റെ ഭാഗമായി വന്ദേ മാതരത്തിന്റെ 150-ാം വാർഷികം ആചരിക്കുന്നതിനായി കേന്ദ്രസർക്കാർ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ദേശീയഗീതം ഉൾപ്പെടുത്താൻ തീരുമാനിച്ചതെന്ന് സർക്കുലറിൽ പറയുന്നു.
ചടങ്ങുകളുടെ ക്രമവും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യം വന്ദേ മാതരം ആലപിക്കുകയോ പ്ലേ ചെയ്യുകയോ ചെയ്യണം. തുടർന്ന് ദേശീയപതാക ഉയർത്തുകയും അതിന് ശേഷം ദേശീയഗാനം ആലപിക്കുകയോ പ്ലേ ചെയ്യുകയോ വേണം. ചെന്നൈയിലെ തമിഴ്നാട് ജുഡീഷ്യൽ അക്കാദമി ക്യാമ്പസിലും മധുര, കോയമ്പത്തൂർ എന്നിവിടങ്ങളിലെ പ്രാദേശിക കേന്ദ്രങ്ങളിലും നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കും ഈ നിർദേശം ബാധകമായിരിക്കും.
അതേസമയം, സർക്കുലറിൽ സംസ്ഥാന ഗാനമായ ‘തമിഴ് തായ് വാഴ്ത്ത്’ ഉൾപ്പെടുത്തിയിട്ടില്ലെന്നത് ആശങ്കക്ക് ഇടയാക്കി. മദ്രാസ് ഹൈകോടതി ബാർ അസോസിയേഷന്റെ മധുര ബെഞ്ച് (എം.എം.ബി.എ) രജിസ്ട്രാർ ജനറലിന് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തയച്ചു. ഹൈകോടതിയുടെ ഔദ്യോഗിക പരിപാടികൾ തമിഴ് തായ് വാഴ്ത്ത് ആലപിച്ചോ പ്ലേ ചെയ്തോ ആരംഭിക്കുന്നതാണ് ദീർഘകാലമായി നിലനിൽക്കുന്ന കീഴ്‌വഴക്കമെന്ന് ബാർ അസോസിയേഷൻ വ്യക്തമാക്കുന്നു.
2026 ഓഗസ്റ്റ് 12ന് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച സർക്കാർ ഉത്തരവിൽ നിർദ്ദിഷ്ട പരിപാടികളിൽ തമിഴ് തായ് വാഴ്ത്ത് നിർബന്ധമായും ആലപിക്കുകയോ പ്ലേ ചെയ്യുകയോ ചെയ്യണമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി. “തമിഴ് തായ് വാഴ്ത്ത് ഒരു ഗാനം മാത്രമല്ല. തമിഴ് ജനതയുടെ സ്വത്വം, ഭാഷ, സംസ്കാരം, പൈതൃകം എന്നിവയുടെ നിലനിൽക്കുന്ന പ്രതീകമാണെന്ന് എം.എം.ബി.എ ജനറൽ സെക്രട്ടറി പി. ജെസ്സി ജീവ പ്രിയ രജിസ്ട്രാർ ജനറലിന് നൽകിയ കത്തിൽ പറയുന്നു.
പ്രധാന ഭരണഘടനാ സ്ഥാപനങ്ങളിലൊന്നായ മദ്രാസ് ഹൈകോടതിക്ക് സംസ്ഥാനത്തിന്റെ ഭരണഘടനാ മൂല്യങ്ങളും ഭാഷാ-സാംസ്കാരിക പൈതൃകവും ഉയർത്തിപ്പിടിക്കാനുള്ള പ്രത്യേക ഉത്തരവാദിത്തമുണ്ടെന്നും അവർ വ്യക്തമാക്കി. അതിനാൽ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ പരിപാടികളിൽ തമിഴ് തായ് വാഴ്ത്തും ഉൾപ്പെടുത്തണമെന്ന് എം.എം.ബി.എ രജിസ്ട്രാർ ജനറലിനോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

