വന്ദേമാതരം: അനാദരവ് കാണിച്ചാൽ മൂന്നുവർഷം വരെ തടവ്; ബിൽ പാർലമെന്റ് കടത്തിയത് നാടകീയമായി; സർക്കാറിനെ ‘എതിർത്ത്’ സഹായിച്ച് ഡി.എം.കെ
text_fieldsന്യൂഡൽഹി: വർഷകാല സമ്മേളനത്തിന്റെ എട്ടാം ദിവസവും പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ ‘വന്ദേമാതരം ബിൽ’ സർക്കാർ പ്രതിപക്ഷത്തെ ചിലരുമായൊത്ത് നാടകീയമായി പാർലമെന്റ് കടത്തി. മാച്ച് ഫിക്സിങ് പോലെ ഡി.എം.കെയെ കൂട്ടുപിടിച്ച് ചർച്ച ചെയ്തുവെന്ന് വരുത്തിത്തീർത്താണ് ബഹളത്തിനിടെ പത്തുമിനിറ്റ് കൊണ്ട് ലോക്സഭ പാസാക്കി ബിൽ പാർലമെന്റിന്റെ ഇരുസഭകളും കടത്തിയത്. രാഷ്ട്രപതി മേലൊപ്പ് ചാർത്തുന്നതോടെ വന്ദേമാതരം ആലപിക്കുമ്പോൾ ഏതെങ്കിലും തരത്തിലുള്ള അനാദരവ് കാണിച്ചാൽ മൂന്നുവർഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കുന്ന ബിൽ നിയമമാകും.
ഇൻഡ്യ സഖ്യത്തിന്റെ എം.പിമാർ ഒന്നടങ്കം നടുത്തളത്തിലിറങ്ങി അമിത് ഷാക്കെതിരെയും രാമക്ഷേത്ര കൊള്ളക്കെതിരെയും പ്രതിഷേധിക്കുന്നതിനിടയിലാണ് ചെയറിലുണ്ടായിരുന്ന ബി.ജെ.പി നേതാവ് സന്ധ്യ റായ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയെ ബിൽ അവതരിപ്പിക്കാൻ ക്ഷണിച്ചത്. ഡി.എം.കെ, എൻ.സി.പി(ശരത് പവർ) എം.പിമാർ പ്രതിഷേധത്തിനിറങ്ങാതെ ബില്ലിന്മേലുള്ള ചർച്ചയിൽ പങ്കെടുക്കാൻ ഇരിപ്പിടങ്ങളിലിരുന്നു.
ബിൽ അവതരിപ്പിച്ച് കഴിഞ്ഞയുടൻ ഡി.എം.കെ നേതാവ് കനിമൊഴി പ്രതിഷേധത്തിൽ പങ്കെടുക്കാതെ രണ്ടുമിനിറ്റ് എതിർത്ത് സംസാരിച്ച് ചർച്ചക്ക് തുടക്കമിട്ടെന്ന് വരുത്തി ബിൽ പാസാക്കുന്നതിന് വഴിയൊരുക്കി. ഇൻഡ്യ സഖ്യ കക്ഷിയായ എൻ.സി.പി (ശരദ് പവാർ) നേതാവ് സുപ്രിയ സുലെയാണ് ബഹളത്തിനിടയിൽ ബില്ലിൽ സംസാരിക്കാൻ എഴുന്നേറ്റ കനിമൊഴിയെ സർക്കാറിനുവേണ്ടി സഹായിച്ചത്. ഇന്ത്യക്കും തമിഴ്നാടിനും എതിരായ ബില്ലിനെ തങ്ങൾ എതിർക്കുകയാണെന്ന് പറഞ്ഞ കനിമൊഴി ഓരോ സംസ്ഥാനങ്ങൾക്കും സ്വന്തം ഗാനങ്ങളുണ്ടാകുമ്പോൾ അത് ഒഴിവാക്കി വന്ദേമാതരം അടിച്ചേൽപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കി. രണ്ട് മിനിറ്റ് പോലും തികച്ച് സംസാരിക്കാതെ കനിമൊഴി അവസാനിപ്പിച്ചപ്പോൾ ഭരണപക്ഷത്തുനിന്ന് ബില്ലിനെ അനുകൂലിച്ച് സംസാരിക്കാൻ സംബീത് പത്രയെ വിളിച്ചു. പത്രയും സംസാരിച്ചത് രണ്ടു മിനിറ്റ് മാത്രം. ഇത്രയുമായതോടെ ചർച്ച കഴിഞ്ഞു. മന്ത്രി നിത്യാനന്ദ റായിക്ക് നാല് മിനിറ്റ് മറുപടി നാടകം നടത്താൻ നൽകി. തുടർന്ന് ബഹളത്തിനിടെ ശബ്ദവോട്ടോടെ പാസാക്കുകയും ചെയ്തു.
പ്രാകൃതവും ജനാധിപത്യ വിരുദ്ധവുമായ രീതിയിലാണ് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ബിൽ പാർലമെന്റ് കടത്തിയതെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി കുറ്റപ്പെടുത്തി.
മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണക്കാമെന്ന് ഡി.എം.കെ
ന്യൂഡൽഹി: ലോക്സഭാ മണ്ഡലങ്ങൾ 50 ശതമാനം എല്ലാ സംസ്ഥാനങ്ങളിലും വർധിപ്പിച്ച് 25 വർഷത്തേക്ക് തൽസ്ഥിതി തുടരുന്നതിനുള്ള വ്യവസ്ഥ മണ്ഡല പുനർ നിർണയ ബില്ലിൽ ഉൾപ്പെടുത്തിയാൽ പിന്തുണക്കുമെന്ന് ഡി.എം.കെ. വന്ദേ മാതരം ബില്ലും പൊതു പരീക്ഷ ഭേദഗതി ബില്ലും പാസാക്കി മണ്ഡല പുനർ നിർണയ ബില്ലിന് മൂന്നിൽ രണ്ട് ഭൂരിപക്ഷമുറപ്പിക്കാൻ കേന്ദ്ര സർക്കാർ നീക്കങ്ങൾ ഊർജിതമാക്കിയതിനിടയിലാണ് മുതിർന്ന ഡി.എം.കെ നേതാവ് നിലപാട് വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

