മാസ്ക് കാൽ വിരലിൽ തൂക്കിയിട്ട് ഉത്തരാഖണ്ഡ് ബി.ജെ.പി മന്ത്രി; 'ശരിയായ മാതൃക'യെന്ന് വിമർശനം
text_fieldsന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗത്തെ നേരിടാനുള്ള മുന്നൊരുക്കത്തിലാണ് രാജ്യം. എന്നാൽ ജനങ്ങൾക്ക് മാതൃകയാകേണ്ട മന്ത്രിമാർ തന്നെ കോവിഡ് പ്രതിരോധ മാർഗങ്ങളെ നിസ്സാരവൽക്കരിച്ചാലോ. ഒരു യോഗത്തിൽ മാസ്ക് കാലിന്‍റെ അപ്പ വിരലിൽ തൂക്കിയിട്ട് യോഗത്തിൽ പങ്കെടുക്കുന്ന ഉത്തരാഖണ്ഡ് മന്ത്രി സ്വാമി യതീശ്വരനാഥിന്‍റെ ചിത്രമാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. ചിത്രം വൈറലായതിന് പിന്നാലെ മന്ത്രിക്കെതിരെ വ്യാപക വിമർശനമുയർന്നു.
ഉത്തരാഖണ്ഡിലെ ബി.ജെ.പി സർക്കാറിൽ അംഗമായ യതീശ്വരനാഥിനെ കൂടാതെ യോഗത്തിൽ പങ്കെടുത്ത ഒരാൾ പോലും മാസ്ക് ധരിച്ചിട്ടില്ല. മന്ത്രിമാരായ ബിഷൻ സിങ് ചുപാലും സുബോധ് ഉന്യാലുമടക്കം യോഗത്തിൽ പങ്കെടുത്ത നാലുപേരും മാസ്ക് ഇട്ടിട്ടില്ലില്ല.
'ഭരിക്കുന്ന പാർട്ടിയുടെ മന്ത്രിമാർ കാണിക്കുന്ന ഗൗരവം ഇതാണ്. എന്നിട്ടവർ മാസ്ക് ഇടാത്ത പാവപ്പെട്ട ജനങ്ങളെ ശിക്ഷിക്കുന്നു' -കോൺഗ്രസ് വക്താവ് ഗരിമ ദസൗനി ട്വീറ്റ് ചെയ്തു. ലക്ഷങ്ങൾ കോവിഡ് ബാധിച്ച ് മരിക്കുേമ്പാൾ മന്ത്രിമാർ നൽകുന്ന സന്ദേശം എന്താണെന്ന് അവർ ചോദിച്ചു.
'ശരിയായ രീതിയിൽ മാസ്ക് ധരിക്കേണ്ട മാതൃക'- ഇങ്ങനെയായിരുന്നു മറ്റൊരു കോൺഗ്രസ് നേതാവായ പങ്കജ് പൂനിയ മന്ത്രിമാരെ കളിയാക്കിയത്. കോവിഡ് പ്രതിരോധത്തിൽ വീഴ്ചകൾ വരുത്തിയതിന് മുമ്പും ഉത്തരാഖണ്ഡ് സർക്കാർ വിമർശനത്തിന് വിധേയമായിരുന്നു.