ഡെറാഡൂൺ: ഉത്തരാഖണ്ഡ് ദുരന്തത്തിൽ കാണാതായ 136 പേർ മരിച്ചതായി സർക്കാർ പ്രഖ്യാപിച്ചു. 60 പേരുടെ മൃതേദഹമാണ് ഇതുവരെ കണ്ടെത്തിയത്. ഫെബ്രുവരി ഏഴിനായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തം.
പൊലീസ്, ദേശീയ- സംസ്ഥാന ദുരന്ത നിവാരണ സേന, കരസേന, നാവികസേന, വ്യോമസേന, ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
ഫെബ്രുവരി ഏഴിന് മഞ്ഞുമലയുടെ ഒരു ഭാഗം ഇടിഞ്ഞുവീണതിനെ തുടർന്നാണ് ചമോലി ജില്ലയിൽ മിന്നൽ പ്രളയമുണ്ടായത്. ജലവൈദ്യുത പദ്ധതികളിലെ തൊഴിലാളികളാണ് കാണാതായവരിൽ അധികവും. തപോവനിലെ തുരങ്കത്തിൽനിന്ന് 14 മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.
മിന്നൽ പ്രളയത്തിൽ നിരവധി പ്രദേശങ്ങൾ ഒഴുകിപോയിരുന്നു. രണ്ട് ജലവൈദ്യുത പദ്ധതികളും നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു.