യു.പിയിൽ 40ൽ അധികം കോവിഡ് ബാധിതരെ കാണാനില്ല
text_fieldsലഖ്നോ: ഉത്തർ പ്രദേശിലെ ഗാസിപുരിൽ 40ൽ അധികം കോവിഡ് ബാധിതരെ കാണാനില്ല. ലാബിൽ പരിശോധനക്കായി സ്രവം നൽകിയതിനൊപ്പം തെറ്റായ വിവരങ്ങൾ കൈമാറിയതാണ് കാരണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഉത്തർപ്രദേശിലെ കിഴക്കൻ ജില്ലയിൽ 42 കോവിഡ് ബാധിതരെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അഡീഷനൽ ചീഫ് മെഡിക്കൽ ഒാഫിസർ കെ.കെ. വർമ അഡീഷനൽ ജില്ല മജിസ്ട്രേറ്റിന് കത്തെഴുതി.
സ്രവപരിശോധന സമയത്ത് ചിലർ തെറ്റായ ഫോൺ നമ്പറുകളും വിലാസവും നൽകി. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇവരെ കണ്ടെത്താൻ പ്രയാസപ്പെട്ടു. കോവിഡ് പോസിറ്റീവായ 42 പേരെ കണ്ടെത്താനാകാത്തത് ആശങ്ക ഉയർത്തുന്നതായി എ.സി.എം.ഒ പറഞ്ഞു. രോഗികളെ കണ്ടെത്താൻ സഹായവും മെഡിക്കൽ ഒാഫിസർ ആവശ്യപ്പെട്ടു.
കഴിഞ്ഞ 15 ദിവസമായി രോഗികളെ കാണാനില്ലെന്ന് ബന്ധപ്പെട്ടവർ പറയുന്നു. 40ൽ അധികം പേരെ കാണാതെ വന്നതോടെയാണ് ആരോഗ്യവകുപ്പ് സംഭവം ഗൗരവതരമായി കണക്കാക്കിയതെന്നും പറയുന്നു. ഗാസിപുരിൽ ഇതുവരെ 505 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 10 മരണവും സ്ഥിരീകരിച്ചു.
വാരാണസിയിൽ നിന്ന് ഇതുപോലെ കാണാതായ 30 പേരെ കണ്ടെത്തുന്നതിനായി ആരോഗ്യവകുപ്പ് പൊലീസിെൻറ സഹായം തേടിയിരുന്നു. കോവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞതിന് പിന്നാലെ രോഗികളുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇവർ നൽകിയ വിലാസവും ഫോൺ നമ്പറും തെറ്റാണെന്ന് കണ്ടെത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.