യുദ്ധത്തിൽ നിന്ന് അമേരിക്ക പിൻമാറുന്നു? ഇറാനിൽ രണ്ടാഴ്ച നീണ്ട ആക്രമണം നിർത്തി, മധ്യസ്ഥ ശ്രമം ഊർജിതം
text_fieldsതെഹ്‌റാൻ: ഇറാനിൽ തുടരെത്തുടരെ നടത്തിയ ആക്രമണങ്ങൾ നിർത്തിവെച്ച് അമേരിക്ക. സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള മധ്യസ്ഥ ശ്രമങ്ങളും ഊർജിതമാക്കി. മധ്യസ്ഥ രാജ്യങ്ങളായ ഈജിപ്തും ഖത്തറും തങ്ങളുടെ ഇടപെടൽ സജീവമാക്കിയിട്ടുണ്ട്. ഏകദേശം രണ്ടാഴ്ചയോളം ദിവസേനയുണ്ടായ വ്യോമാക്രമണങ്ങൾ നിർത്തിവെക്കാൻ ഡോണൾഡ് ട്രംപ് ആവശ്യപ്പെടുകയായിരുന്നു. ഇരുവിഭാഗവും ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് ട്രംപ് സൂചിപ്പിച്ചു.
കഴിഞ്ഞ രണ്ടാഴ്ചയായി ട്രംപ് ദിവസേനയുള്ള വ്യോമാക്രമണങ്ങൾക്ക് അനുമതി നൽകിവരികയായിരുന്നു. ഒമാനി പ്രതിനിധി സംഘം ഇറാൻ സന്ദർശിക്കുകയും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള ഒരു കരാറിൽ വാരാന്ത്യത്തോടെ എത്തിയേക്കാമെന്നും രണ്ട് പ്രാദേശിക സ്രോതസ്സുകളെ ഉദ്ധരിച്ച് ആക്സിയോസ് റിപ്പോർട്ട് ചെയ്തു. ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരുമായി ഈജിപ്ത് വിദേശകാര്യ മന്ത്രി ചർച്ച നടത്തി.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷത്തിന് അയവു വന്നെങ്കിലും പശ്ചിമേഷ്യയിൽ പൂർണ്ണമായി സമാധാനം വന്നിട്ടില്ല. സൗദി അറേബ്യക്ക് നേരെ ഹൂതികളുടെ ആക്രമണം തുടരുന്നതായി റിപ്പോർട്ടുണ്ട്. ചെങ്കടലിലെ ഗതാഗതവും താറുമാറായിരിക്കുകയാണ്. ഇത് സമാധാനത്തിലേക്ക് തിരികെവരാൻ അമേരിക്കക്കുമേൽ സമ്മർദ്ദം ഏൽപ്പിക്കുന്നുണ്ട്. ഇറാനെതിരെ വൻ യുദ്ധത്തിനുള്ള ഒരുക്കത്തിലാണ് അമേരിക്കൻ സേനയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇതിനിടെ ഹോർമുസ് കടലിടുക്കിൽ മൊസാംബിക് പതാക വഹിച്ച കപ്പലിന് നേരെ ആക്രമണമുണ്ടായി. കപ്പലിൽ ഉണ്ടായിരുന്ന 28 ഇന്ത്യൻ പൗരന്മാരും സുരക്ഷിതരാണ്. ബദൽ പാതയിലൂടെ പോകാൻ ശ്രമിച്ച നാല് കപ്പലുകൾ തടഞ്ഞതായും ഇറാൻ അറിയിച്ചു. കാസ്പിയൻ കടലിൽ വെച്ച് ഇറാൻ കപ്പലും ആക്രമിക്കപ്പെട്ടു. യുക്രൈനാണ് കപ്പൽ ആക്രമിച്ചത്. ആക്രമണത്തിൽ ഒരു നാവികൻ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. ഇതോടെ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് യുക്രൈന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാനിലേക്ക് ആയുധങ്ങൾ കൊണ്ടുപോകുന്ന റഷ്യൻ കപ്പലുകളെയാണ് ആക്രമിച്ചതെന്നാണ് യുക്രൈനിന്റെ വിശദീകരണം. യുദ്ധവേളയിലും 18 ബില്യൻ ഡോളറിന്റെ എണ്ണ വിൽപ്പന നടത്തിയെന്ന് ഇറാൻ മന്ത്രി അറിയിച്ചു. ഇതുവരെ ഇറാനിൽ നടന്ന യു.എസ്.-ഇസ്രായേൽ ആക്രമണത്തിൽ 3400 പേർ മരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

