Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ജമ്മു കശ്മീർ...

'ജമ്മു കശ്മീർ ഇന്ത്യയുടെ സുപ്രധാന ഭാഗം'; യാത്രാ വിലക്കുകൾ പുനഃപരിശോധിക്കുമെന്ന് യു.എസ് അംബാസഡർ

text_fields
bookmark_border
ജമ്മു കശ്മീർ ഇന്ത്യയുടെ സുപ്രധാന ഭാഗം; യാത്രാ വിലക്കുകൾ പുനഃപരിശോധിക്കുമെന്ന് യു.എസ് അംബാസഡർ
cancel

ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സാഹചര്യങ്ങൾ മെച്ചപ്പെട്ട പശ്ചാത്തലത്തിൽ, ഇവിടേക്കുള്ള യാത്രയുമായി ബന്ധപ്പെട്ട യാത്രാ മുന്നറിയിപ്പുകൾ പുനഃപരിശോധിക്കാൻ അമേരിക്ക തയ്യാറെടുക്കുന്നതായി യു.എസ് അംബാസഡർ സെർജിയോ ഗോർ വ്യക്തമാക്കി. ജമ്മു കശ്മീർ സന്ദർശനത്തിനെത്തിയ അദ്ദേഹം ശ്രീനഗറിൽ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയുമായി നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യവും വളരെ പ്രധാനപ്പെട്ടതുമായ ഒരു ഭാഗമാണെന്നും അസാധാരണമായ പ്രകൃതി സൗന്ദര്യമുള്ള പ്രദേശം സന്ദർശിക്കാൻ നിരവധി അമേരിക്കക്കാർ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് യു.എസ് അംബാസഡർ ജമ്മു കശ്മീരിലും ലഡാക്കിലും എത്തിയത്. ശ്രീനഗറിലെത്തിയ ഉടൻ തന്നെ അദ്ദേഹം മുഖ്യമന്ത്രി ഒമർ അബ്ദുല്ലയുടെ ഔദ്യോഗിക വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. വളരെ സൗഹൃദപരവും ഊഷ്മളവുമായ ചർച്ചയാണ് നടന്നതെന്നും വാഷിംഗ്ടണിലേക്കും ഡൽഹിയിലേക്കും മടങ്ങിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ ഈ സന്ദർശനം സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര സർക്കാരും ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയും ഈ പ്രദേശത്ത് സുരക്ഷ ഉറപ്പാക്കുന്നതിനായി നിരവധി നിർണ്ണായക നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് സെർജിയോ ഗോർ പ്രശംസിച്ചു. "അമേരിക്ക വിവിധ രാജ്യങ്ങളിലേക്ക് യാത്രാ മുന്നറിയിപ്പുകൾ പുറപ്പെടുവിക്കാറുണ്ട്. ഈ മുന്നറിയിപ്പുകൾ ഞങ്ങൾ നിരന്തരം പുനഃപരിശോധിക്കാറുമുണ്ട്. ഇന്ന് തന്നെ വലിയ പ്രഖ്യാപനങ്ങളൊന്നും നടത്തുവാൻ കഴിയില്ലെങ്കിലും, ഞങ്ങൾ ഈ വിഷയം ഗൗരവമായി പരിശോധിക്കുന്നുണ്ട്. പ്രദേശം കൂടുതൽ സുരക്ഷിതമാക്കാൻ ഇവിടുത്തെ സർക്കാർ അഭിനന്ദനാർഹമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്," അദ്ദേഹം വ്യക്തമാക്കി. സുരക്ഷാ സ്ഥിതി മെച്ചപ്പെട്ട സാഹചര്യത്തിൽ നിലവിലുള്ള യാത്രാവിലക്കുകൾ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചർച്ച വളരെ ഫലപ്രദമായിരുന്നുവെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുല്ല വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും, പ്രത്യേകിച്ച് ജമ്മു കശ്മീരിന് വേണ്ടി അമേരിക്കയ്ക്ക് ചെയ്യാനാകും എന്നതിനെക്കുറിച്ചും യു.എസ് അംബാസഡറുമായി ചർച്ച നടത്തിയതായി അദ്ദേഹം വ്യക്തമാക്കി. "കാലങ്ങളായി നിലനിൽക്കുന്ന ചില പഴയ പ്രശ്നങ്ങൾ ഘട്ടം ഘട്ടമായി പരിഹരിക്കാൻ ഞങ്ങൾ പ്രവർത്തിച്ചുവരികയാണ്. ഈ ചർച്ചകൾ അമേരിക്കയിലെ യു.എസ് അംബാസഡറുമായും ന്യൂഡൽഹിയിലെ കേന്ദ്ര സർക്കാരുമായും തുടർന്നും മുന്നോട്ടു കൊണ്ടുപോകും," മുഖ്യമന്ത്രി പറഞ്ഞു. ഭാവിയിൽ അമേരിക്കയും ജമ്മു കശ്മീരും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലുള്ളതാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ജമ്മു കശ്മീരിലെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കുന്ന യു.എസ് അംബാസഡർ സെർജിയോ ഗോർ വ്യാഴാഴ്ച ലഡാക്ക് സന്ദർശിക്കും. അന്താരാഷ്ട്രതലത്തിൽ ജമ്മു കശ്മീരിന്റെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തപ്പെടുന്നതിലും അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുന്നതിലും ഈ സന്ദർശനം വലിയ വഴിത്തിരിവാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jammu Kashmiromar abdullahindia americaUS EnvoyIndia
News Summary - 'ജമ്മു കശ്മീർ ഇന്ത്യയുടെ സുപ്രധാന ഭാഗം'; യാത്രാ വിലക്കുകൾ പുനഃപരിശോധിക്കുമെന്ന് യു.എസ് അംബാസഡർ
Next Story