വാതിൽക്കൽ യു.എസ് ഏജന്റുമാർ; ആ പേടിസ്വപ്നം വിവരിച്ച് ‘സ്വയം നാടുകടത്തപ്പെട്ടവൾ’
text_fieldsന്യൂഡൽഹി: 37 വയസ്സുള്ള രഞ്ജിനി ശ്രീനിവാസൻ 2016 മുതൽ യു.എസിലെ കൊളംബിയ സർവകലാശാലയിൽ നഗരാസൂത്രണത്തിൽ ഫുൾബ്രൈറ്റ് സ്കോളറായി പി.എച്ച്.ഡി ചെയ്തു വരികയായിരുന്നു. മാർച്ച് 5നാണ് ചെന്നൈയിലെ യു.എസ് കോൺസുലേറ്റിൽ നിന്ന് വിസ റദ്ദാക്കിയതായി കാണിച്ച് അവർക്ക് ഒരു ഇ മെയിൽ ലഭിച്ചത്. നോട്ടീസിൽ കാരണം പറഞ്ഞിട്ടില്ല. അവരെ അയോഗ്യരാക്കുന്ന ‘വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്’ എന്ന് മാത്രമായിരുന്നു.
ആശയക്കുഴപ്പം കാരണം അവർ കൊളംബിയയുടെ അന്താരാഷ്ട്ര വിദ്യാർത്ഥി ഓഫിസുമായി ബന്ധപ്പെട്ടു. യു.എസിൽ താമസിക്കുന്നിടത്തോളം കാലം അവർക്ക് പഠനം തുടരാമെന്നായിരുന്നു മറുപടി. എന്നാൽ, ആ ഉറപ്പ് രണ്ട് ദിവസത്തിൽ താഴെ മാത്രമേ നീണ്ടുനിന്നുള്ളൂ.
മാർച്ച് 7ന്, വിസ സ്റ്റാറ്റസ് ചർച്ച ചെയ്യാൻ ഒരു സർവകലാശാല ഉദ്യോഗസ്ഥനുമായി ഫോണിൽ ബന്ധപ്പെടവെ വാതിലിൽ മുട്ടുകേട്ടു. രഞ്ജനി ശ്രീനിവാസനെ അന്വേഷിച്ച് മൂന്ന് ഫെഡറൽ ഇമിഗ്രേഷൻ ഏജന്റുമാർ കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ അപ്പാർട്ട്മെന്റിൽ എത്തി. സഹ വിദ്യാർത്ഥിയായ അവളുടെ റൂംമേറ്റ് വാതിൽ തുറന്നില്ല. ‘എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയില്ലായിരുന്നു. അന്തരീക്ഷം വളരെ അസ്വസ്ഥവും അപകടകരവുമായി തോന്നി. അതിനാൽ ഞാൻ പെട്ടെന്ന് ഒരു തീരുമാനമെടുത്തു’ -രഞ്ജിനി പിന്നീട് ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു.
അടുത്ത രാത്രി ഏജന്റുമാർ വീണ്ടും എത്തിയപ്പോൾ അവർ വീട്ടിലുണ്ടായിരുന്നില്ല. കാമ്പസ് ഹൗസിങ്ങിൽ താമസിക്കുന്ന മുൻ കൊളംബിയ വിദ്യാർഥി മഹ്മൂദ് ഖലീലിനെ കസ്റ്റഡിയിലെടുത്തത് അതിന്റെ ഏതാനും മണിക്കൂറുകൾക്ക് മുമ്പായിരുന്നു അത്. രഞ്ജിനി കയ്യിൽ ഒതുങ്ങുന്ന കുറച്ച് സാധനങ്ങൾ വേഗം പാക്ക് ചെയ്തു. അവളുടെ പൂച്ചയെ സുഹൃത്തിനൊപ്പം ഉപേക്ഷിച്ച് ലാഗ്വാർഡിയ വിമാനത്താവളത്തിൽനിന്ന് കാനഡയിലേക്കുള്ള വിമാനത്തിൽ കേറാനായി ചാടിയിറങ്ങി. ഏജന്റുമാർ മൂന്നാമത്തെ തവണ ജുഡീഷ്യൽ വാറണ്ടുമായി അപ്പാർട്ട്മെന്റിൽ പ്രവേശിച്ചപ്പോൾ അവൾ അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു.
യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വിശദീകരണമില്ലാതെ തന്റെ വിദ്യാർത്ഥി വിസ പെട്ടെന്ന് റദ്ദാക്കിയത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാനായില്ലെന്നും, കൊളംബിയ തന്റെ നിയമപരമായ പദവി അവസാനിപ്പിച്ചതിനാൽ സർവകലാശാലയിൽ നിന്നുള്ള വിടുതലിന് കാരണമായെന്നും രഞ്ജിനി പറയുന്നു.
ഫലസ്തീൻ അനുകൂല പ്രകടനക്കാർക്കെതിരെ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വിരിച്ച അടിച്ചമർത്തലിന്റെ വലയിൽ രഞ്ജിനിയെ കുടുക്കുകയായിരുന്നു. ഇവരെ തീവ്രവാദിയായി ചിത്രീകരിക്കുന്ന ഒരു പ്രസ്താവന ആഭ്യന്തര സുരക്ഷാ വകുപ്പ് പുറത്തിറക്കി. അവർ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ‘ഭീകര സംഘടനയായ ഹമാസിനെ പിന്തുണക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു’ വെന്നും ആരോപിച്ചു. എന്നാൽ, ആരോപണങ്ങൾക്ക് തെളിവൊന്നും നൽകിയില്ല.
അവരുടെ ഇപ്പോഴത്തെ അവസ്ഥ കഴിഞ്ഞ വർഷം മുതലുള്ളതിന്റെ തുടർച്ചയാണ്. ഫലസ്തീൻ അനുകൂല പ്രതിഷേധക്കാർ യൂനിവേഴ്സിറ്റി കെട്ടിടമായ ഹാമിൽട്ടൺ ഹാൾ കയ്യേറിയ അതേ ദിവസം തന്നെ കൊളംബിയ കാമ്പസിന്റെ പ്രവേശന കവാടത്തിൽ വെച്ച് അവർ അറസ്റ്റിലായി. താൻ ആക്രമണത്തിൽ പങ്കെടുത്തിട്ടില്ലെന്നും സുഹൃത്തുക്കളുമൊത്തുള്ള ഒരു പിക്നിക്കിന് ശേഷം ആ വൈകുന്നേരം തന്റെ അപ്പാർട്ട്മെന്റിലേക്ക് മടങ്ങുമ്പോൾ, വെസ്റ്റ് 116-ാം സ്ട്രീറ്റിലെ പ്രതിഷേധക്കാരുടെയും ബാരിക്കേഡുകളുടെയും ഇടയിലൂടെ നടക്കവെ പൊലീസ് തള്ളിമാറ്റി അറസ്റ്റ് ചെയ്തതായും രഞ്ജിനി പറഞ്ഞു.
കുറച്ചു നേരത്തേക്ക് കസ്റ്റഡിയിലെടുക്കുകയും രണ്ട് സമൻസ് അയക്കുകയും ചെയ്തു. ഒന്ന് വാഹന ഗതാഗതവും കാൽനടയാത്രക്കാരെയും തടസ്സപ്പെടുത്തിയതിനും മറ്റൊന്ന് പിരിഞ്ഞുപോകാൻ വിസമ്മതിച്ചതിനും. എങ്കിലും അവരുടെ കേസ് തെളിവില്ലാത്തതിനാൽ പെട്ടെന്ന് തള്ളിക്കളഞ്ഞുവെന്നും ക്രിമിനൽ റെക്കോർഡിൽ കലാശിച്ചില്ലെന്നും അവരുടെ അഭിഭാഷകരും കോടതി രേഖകളും പറയുന്നു. സർവകലാശാലയിൽനിന്ന് ഒരിക്കലും അച്ചടക്ക നടപടി നേരിടേണ്ടി വന്നിട്ടില്ലെന്നും നല്ല അക്കാദമിക് നിലവാരത്തിലായിരുന്നുവെന്നും അവർ പറഞ്ഞു. കേസ് തള്ളിയതിനെ തുടർന്ന് തനിക്ക് ഒരു ശിക്ഷയും ലഭിച്ചിട്ടില്ലാത്തതിനാൽ ഈ വർഷാവസാനം വിസ പുതുക്കൽ ഫോമിൽ സമൻസ് വെളിപ്പെടുത്തിയിരുന്നില്ലെന്നും രഞ്ജിനി പറഞ്ഞു.
എന്നാൽ, രഞ്ജിനിക്കെതിരായ യു.എസ് നടപടിയുടെ ചോദ്യങ്ങൾക്ക് മറുപടിയായി, കഴിഞ്ഞ വർഷം അവർ അവരുടെ വിസ പുതുക്കിയപ്പോൾ കൊളംബിയയിലെ കാമ്പസിലെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട രണ്ട് കോടതി സമൻസുകൾ വെളിപ്പെടുത്തുന്നതിൽ പരാജയപ്പെട്ടുവെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിലെ ഉദ്യോഗസ്ഥർ പറഞ്ഞത്. സമൻസുകൾ എങ്ങനെയാണ് അവരെ ഒരു തീവ്രവാദ അനുഭാവിയാക്കി മാറ്റുകയെന്ന് വകുപ്പ് വ്യക്തമാക്കിയില്ല.
അതേസമയം, ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയിം രഞ്ജിനിയുടെ വിടുതലിനെ ‘സ്വയം നാടുകടത്തൽ’ എന്ന പേരിൽ ആഘോഷിക്കുകയായിരുന്നു. ‘അമേരിക്കയിൽ താമസിക്കാനും പഠിക്കാനും വിസ ലഭിച്ചത് ഒരു പദവിയാണ്. നിങ്ങൾ അക്രമത്തിനും ഭീകരതക്കും വേണ്ടി വാദിക്കുമ്പോൾ ആ പദവി റദ്ദാക്കണം. നിങ്ങൾ ഈ രാജ്യത്ത് ഉണ്ടായിരിക്കരുത്’ -നോയിം ‘എക്‌സി’ൽ എഴുതി.
രഞ്ജിനിയുടെ അഭിഭാഷകർ ആരോപണങ്ങൾ ശക്തമായി നിഷേധിക്കുകയും വിസ റദ്ദാക്കലിനെ ചോദ്യം ചെയ്യാൻ അവർക്ക് ന്യായമായ നടപടിക്രമങ്ങൾ നിഷേധിച്ചുവെന്നും പറഞ്ഞു. സെക്രട്ടറി നോയിമിന്റെ ട്വീറ്റ് വസ്തുതാപരമായി തെറ്റാണെന്ന് മാത്രമല്ല, അടിസ്ഥാനപരമായി അമേരിക്കൻ വിരുദ്ധവുമാണ് - ശ്രീനിവാസന്റെ അഭിഭാഷകരിൽ ഒരാളായ നാസ് അഹമ്മദ് ഒരു പ്രസ്താവനയിൽ പറഞ്ഞു.
സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന് വിദ്യാർത്ഥി വിസ റദ്ദാക്കാൻ വിശാലമായ വിവേചനാധികാരമുണ്ട്. ആരെങ്കിലും കൂടുതൽ കാലം രാജ്യത്ത് തങ്ങുകയോ തട്ടിപ്പ് കണ്ടെത്തുകയോ ചെയ്താൽ സാധാരണയായി ഇത് ചെയ്യാറുണ്ട്; ശിക്ഷിക്കപ്പെടുന്നതും അറസ്റ്റ് ചെയ്യപ്പെടുന്നതും റദ്ദാക്കലിലേക്ക് നയിച്ചേക്കാം. അടുത്തിടെ റദ്ദാക്കിയ വിസയുള്ള വിദ്യാർത്ഥികളെ തേടി ഇമിഗ്രേഷൻ ഏജന്റുമാർ കോളജ് കാമ്പസുകളിലേക്ക് ഇറങ്ങുന്നത് അസാധാരണമാണെന്ന് അഭിഭാഷകർ പറഞ്ഞു. കഴിഞ്ഞ കുറച്ച് നാളുകളായി ഏജൻസി കൊളംബിയയിൽ നിരീക്ഷണം വ്യാപകമാക്കിയത് നിരവധി വിദ്യാർത്ഥികളെ അസ്വസ്ഥരാക്കിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

