ബാങ്ക് ലോക്കറിൽ സൂക്ഷിച്ച 50 ലക്ഷത്തിന്റെ സ്വർണം കാണാനില്ല: 21 വർഷത്തിന് ശേഷം ലോക്കറിന് സംഭിച്ചതെന്ത്?
text_fieldsകാൺപൂർ: ബാങ്ക് ലോക്കറിൽ സൂക്ഷിച്ച 50 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ അപ്രത്യക്ഷമായി. ഉത്തർപ്രദേശിലെ കാൺപൂരിൽ നിന്നാണ് ബാങ്കിങ് സംവിധാനത്തിന്റെ വിശ്വാസ്യതയെപ്പോലും ചോദ്യം ചെയ്യുന്ന ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നിരിക്കുന്നത്. 2003-ൽ ബാങ്ക് ലോക്കറിൽ നിക്ഷേപിച്ച ആഭരണങ്ങളാണ് വർഷങ്ങൾക്ക് ശേഷം തുറന്നുനോക്കിയപ്പോൾ കാണാതായത്.
കാൺപൂരിലെ കൗശൽപുരി സ്വദേശിനിയായ രശ്മി അറോറ എന്ന സ്ത്രീക്കാണ് ഈ ദുരനുഭവം ഉണ്ടായത്. 2003-ൽ അന്നത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ സ്വരൂപ് നഗർ ശാഖയിലാണ് ഇവർ സേവിങ്സ് അക്കൗണ്ടും 23-ാം നമ്പർ ലോക്കറും എടുത്തത്. വിവാഹാവശ്യങ്ങൾക്കും മറ്റുമായി സൂക്ഷിച്ചിരുന്ന ഏകദേശം 50 ലക്ഷം രൂപ വിലമതിക്കുന്ന പരമ്പരാഗത സ്വർണാഭരണങ്ങളാണ് ഇവർ ലോക്കറിൽ വെച്ചിരുന്നത്. 2011 ഭർത്താവ് മരണപെട്ടതിനെ തുടർന്ന് രശ്മി, ലഖ്നൗവിലുള്ള മകളുടെ അടുക്കലേക്ക് താമസം മാറ്റി. എന്നാൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് കൃത്യമായി ലോക്കർ വാടക ഈടാക്കുന്നുണ്ടായിരുന്നു.
എസ്.ബി.ടി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിച്ചതിന് ശേഷം മാസങ്ങൾക്ക് മുൻപ് മകളോടൊപ്പം ബാങ്കിലെത്തിയപ്പോഴാണ് അവിശ്വസനീയമായ കാര്യങ്ങൾ സംഭവിക്കുന്നത്. അക്കൗണ്ടിൽ നിന്ന് ലോക്കർ ചാർജ് ഈടാക്കുന്നുണ്ടായിരുന്നെങ്കിലും, രശ്മിയുടെ പേരിൽ അവിടെ ലോക്കർ ഇല്ലെന്നായിരുന്നു ബാങ്ക് അധികൃതരുടെ പ്രാഥമിക മറുപടി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ലോക്കർ കണ്ടെത്തിയെങ്കിലും, ജൂലൈ 27-ന് താക്കോലുമായി എത്തി ലോക്കർ തുറന്ന കുടുംബം കണ്ടത് ഒഴിഞ്ഞ പെട്ടിയാണ്. ദശാബ്ദങ്ങളായി സൂക്ഷിച്ചുവെച്ച മുഴുവൻ ആഭരണങ്ങളും ലോക്കറിൽ നിന്ന് അപ്രത്യക്ഷമായിരുന്നു.
2003-ന് ശേഷം താൻ ലോക്കർ തുറന്നിട്ടില്ലെന്ന് രശ്മി പറയുന്നുണ്ടെങ്കിലും, 2020-ൽ ഇവർ ബാങ്കിലെത്തി ലോക്കർ തുറന്നതായി രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ഇതാണ് കേസിന്റെ ദുരൂഹത വർധിപ്പിക്കുന്നത്.
പോലീസ് കമ്മീഷണറുടെ ഇടപെടലിനെ തുടർന്ന് സ്വരൂപ് നഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, അന്നത്തെയും ഇപ്പോഴത്തെയും ബാങ്ക് മാനേജർ, ജീവനക്കാർ എന്നിവർക്കെതിരെ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ചട്ടപ്രകാരം, ബാങ്ക് ജീവനക്കാരുടെ തട്ടിപ്പ്, മോഷണം, തീപിടിത്തം തുടങ്ങിയ കാരണങ്ങളാൽ ലോക്കറിലെ സാധനങ്ങൾ നഷ്ടപ്പെട്ടാൽ, ലോക്കറിന്റെ വാർഷിക വാടകയുടെ 100 ഇരട്ടി വരെ നഷ്ടപരിഹാരം നൽകാൻ ബാങ്കിന് ബാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

