അച്ചടക്ക നടപടി വർഗീയവത്ക്കരിക്കാൻ ശ്രമം; യു.പിയിൽ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം
text_fieldsഗാസിയാബാദ്: ഉത്തർപ്രദേശിലെ മോദിനഗറിലുള്ള സെന്റ് തെരേസ അക്കാദമിയിൽ അച്ചടക്ക നടപടിയുടെ ഭാഗമായി അധ്യാപികയ്ക്ക് താക്കീത് നൽകിയതിന് പിന്നാലെ സ്കൂളിനെതിരെ മതപരിവർത്തന ആരോപണവുമായി ഹിന്ദുത്വ സംഘടനകൾ. സ്കൂളിലെ കായികാധ്യാപികയായ അരുണ റാണിക്കെതിരെ സ്കൂൾ മാനേജ്‌മെന്റ് നടപടിയെടുത്തതാണ് സംഭവങ്ങളുടെ തുടക്കം.
വിദ്യാർഥികളോടും സഹപ്രവർത്തകരോടും മോശമായി പെരുമാറിയതിനും സ്കൂളിലെ സാമ്പത്തിക കാര്യങ്ങളിൽ കൃത്യമായ കണക്ക് ബോധിപ്പിക്കാത്തതിനും അരുണ റാണിക്കെതിരെ പലതവണ താക്കീതുകൾ നൽകിയിരുന്നതായി പ്രിൻസിപ്പൽ സിസ്റ്റർ ലൂർദ് അറിയിച്ചു. ചൊവ്വാഴ്ചയാണ് ബജ്‌റംഗ് ദൾ, ഹിന്ദു രക്ഷാ ദൾ തുടങ്ങിയ സംഘടനകൾ സ്കൂളിന് മുന്നിൽ പ്രതിഷേധവുമായി എത്തിയത്. സ്കൂൾ ഗേറ്റിൽ ഇവർ ‘ഓം’ ചിഹ്നങ്ങൾ എഴുതുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
തന്നെ ജോലിയിൽ നിന്ന് പുറത്താക്കിയെന്നും സ്കൂളിൽ മതപരിവർത്തനം നടക്കുന്നുണ്ടെന്നുമാണ് അധ്യാപിക ആരോപിക്കുന്നത്. എന്നാൽ അധ്യാപികയെ പുറത്താക്കിയിട്ടില്ലെന്നും അവർ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.
എന്നാൽ, സ്കൂൾ മാനേജർ ഫാ. യേശു അമൃതവും പ്രിൻസിപ്പലും ആരോപണങ്ങൾ പൂർണമായും തള്ളി.
ഇതൊരു തികഞ്ഞ അച്ചടക്ക ലംഘന വിഷയം മാത്രമാണെന്നും മതവുമായോ മതപരിവർത്തനവുമായോ ഇതിന് യാതൊരു ബന്ധവുമില്ലെന്നും അവർ പറഞ്ഞു. 2012 മുതൽ സ്കൂളിൽ ജോലി ചെയ്യുന്ന അധ്യാപികയുടെ മകൻ ഇതേ സ്കൂളിലാണ് പഠിച്ചിരുന്നത്.
മാർച്ചിൽ കുട്ടിയുടെ പിതാവ് വന്ന് ടി.സി വാങ്ങിക്കൊണ്ടുപോയതിന് ശേഷമാണ് അധ്യാപിക പ്രതികാര മനോഭാവത്തോടെ പെരുമാറി തുടങ്ങിയതെന്ന് സ്കൂൾ അധികൃതർ ആരോപിക്കുന്നു.
സംഭവത്തെത്തുടർന്ന് സ്കൂൾ വളപ്പിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തിൽ പൊലീസിന്റെ പൂർണ പിന്തുണയുണ്ടെന്നും രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും സ്കൂളിന് പിന്തുണയുമായി എത്തിയിട്ടുണ്ടെന്നും പ്രിൻസിപ്പൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

