വർഷത്തിൽ 52 ജുമുഅ ഉണ്ട്, ഹോളി ഒന്നേയുള്ളൂ -യു.പി പൊലീസ്; ‘മുസ്‌ലിംകൾക്ക് പേടിയുണ്ടെങ്കിൽ പുറത്തിറങ്ങാതെ വീട്ടിലിരിക്കണം’
text_fieldsലഖ്നോ: അടുത്ത ആഴ്ച നടക്കാനിരിക്കുന്ന ഹോളി ആഘോഷത്തിന് മുസ്‌ലിംകൾക്ക് വിചിത്ര നിർദേശവുമായി യു.പി പൊലീസ്. ഹോളി ആഘോഷം വിശ്വാസത്തെ ബാധിക്കുമെന്ന് മുസ്‌ലിംകൾക്ക് പേടിയുണ്ടെങ്കിൽ അന്ന് പുറത്തിറങ്ങാതെ വീട്ടിലിരിക്കണമെന്നാണ് യു.പി പൊലീസിനെ നിർദേശം. ഉത്തർപ്രദേശിലെ സംഭലിൽ ഹോളി ആഘോഷ തയാറെടുപ്പുകൾ വിലയിരുത്തി സർക്കിൾ ഓഫീസർ അനൂജ് ചൗധരിയാണ് വിചിത്ര നിർദേശം നൽകിയത്.
വർഷത്തിൽ 52 ജുമുഅ ഉണ്ട്, പക്ഷേ ഹോളി ഒന്നേയുള്ളൂ. ഹോളി ആഘോഷത്തിൽ ആരുടെയും ദേഹത്ത് നിർബന്ധിച്ച് നിറങ്ങൾ തേക്കരുത്. ഹോളി ആഘോഷം വിശ്വാസത്തെ ബാധിക്കുമെന്ന് മുസ്‌ലിംകൾക്ക് പേടിയുണ്ടെങ്കിൽ അന്ന് പുറത്തിറങ്ങാതെ വീട്ടിലിരിക്കണം. ഹിന്ദു-മുസ്‌ലിം സമുദായങ്ങൾ പരസ്പരം ബഹുമാനിക്കണം. ഇത് ഹിന്ദു സമൂഹത്തിനും ബാധകമാണ് -പൊലീസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു.
സംഭലിലെ മുഗൾ ഭരണകാലത്തെ ഷാഹി ജമാ മസ്ജിദിൽ സർവേ നടക്കുന്നതിനിടെ സംഘർഷമുണ്ടാകുകയും പൊലീസ് വെടിവെപ്പിൽ അഞ്ചു പേർ കൊല്ലപ്പെടുകയും 20ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം നവംബറിലായിരുന്നു ഇത്. മസ്ജിദിന്റെ ഉടമസ്ഥാവകാശ തർക്കം ഇപ്പോഴും കോടതിയിലാണ്. ഏറ്റവുമൊടുവിൽ കഴിഞ്ഞ ദിവസം, ജമാ മസ്ജിദിന് അവകാശവാദമുന്നയിച്ച് 'നമ്മുടേത് നമുക്ക് ലഭിക്കണം എന്ന് പറഞ്ഞ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് നിയമസഭയിൽ പ്രസംഗം നടത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.