ലഖ്നോ: ഗായികയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയിൽ ഉത്തർപ്രദേശ് എം.എൽ.എ വിജയ് മിശ്രയും മകനും ഉൾപ്പെടെ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു. ഭരണകക്ഷിയായ ബി.ജെ.പിയുടെ സഖ്യകക്ഷിയായ നിർബൽ ഇന്ത്യൻ ശോഷിത് ഹമാര ആംദൾ (നിഷാദ് പാർട്ടി) എം.എൽ.എയാണ് വിജയ് മിശ്ര.
2014ൽ ഒരു പരിപാടിക്ക് മിശ്ര തന്നെ അദ്ദേഹത്തിെൻറ വീട്ടിലേക്ക് വിളിപ്പിച്ചുവെന്നും അവിടെ വെച്ച് ബലാത്സംഗം ചെയ്തുവെന്നുമാണ് ഗായികയുടെ പരാതി. സംഭവത്തെക്കുറിച്ച് പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിച്ചു.
2015ൽ വരാണാസിയിലെ ഒരു ഹോട്ടലിൽ വച്ചും മിശ്ര തന്നെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് ഗായിക ആരോപിച്ചതായി ഭാദോഹി പൊലീസ് സൂപ്രണ്ട് രാം ബദാൻ സിങ് പറഞ്ഞതായി വാർത്താ ഏജൻസി പി.ടിഐ റിപ്പോർട്ട് ചെയ്തു. ഒരിക്കൽ ബലാത്സംഗത്തിന് ശേഷം മിശ്ര തെൻറ മകനോടും മരുമകനോടും ഗായികയെ അവരുടെ വീട്ടിലെത്തിക്കാൻ ആവശ്യപ്പെട്ടുവെന്നും എന്നാൽ തന്നെ തിരികെ കൊണ്ടുപോകുന്നതിനുമുമ്പ് ഇരുവരും ചേർന്ന് ബലാത്സംഗം ചെയ്തുവെന്നും ഗായിക ആരോപിക്കുന്നു.
ഈ വർഷം സെപ്റ്റംബറിൽ വിജയ് മിശ്ര എം.എൽ.എയെ ഭൂമി കൈയേറ്റ കേസിൽ മധ്യപ്രദേശിൽ വെച്ച് അറസ്റ്റിലാവുകയും ആഗ്ര ജയിലിൽ അയക്കപ്പെടുകയും ചെയ്തിരുന്നു. മിശ്ര ജയിലിലാണെന്ന് അറിഞ്ഞതിനെ തുടർന്ന് ഞായറാഴ്ച ഗോപിഗഞ്ച് പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ഗായിക പറഞ്ഞു. വിജയ് മിശ്രയുടെ പക്കൽ തെൻറ വീഡിയോ ക്ലിപ്പുണ്ട്. മാത്രമല്ല, വിവിധ കേസുകളിൽ ഉൾപ്പെട്ടയാളും ശക്തനുമായതിനാൽ അദ്ദേഹത്തിനെതിരെ പരാതിപ്പെടാൻ ഭയപ്പെട്ടിരുന്നുവെന്നും അവർ വ്യക്തമാക്കി.
മൂന്നാഴ്ച മുമ്പാണ് മിശ്രയെ ആഗ്ര സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. നിരവധി കേസുകളിൽ പ്രതിയാണ് വിജയ് മിശ്ര.