യു.പിയിൽ സഹോദരിയുടെ അറുത്തെടുത്ത ശിരസ്സുമായി യുവാവ് അറസ്റ്റിൽ
text_fieldsലഖ്നോ: പ്രണയബന്ധത്തിന്റെ പേരിൽ സഹോദരിയെ കൊലപ്പെടുത്തി അറുത്തെടുത്ത ശിരസ്സുമായി പൊലീസ് സ്റ്റേഷനിലേക്ക് പോകവെ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബരാബങ്കി ജില്ലയിൽ മിത്വാര ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. റിയാസ് (22) എന്നയാളാണ് സഹോദരി ആഷിഫ(18)യെ കൊലപ്പെടുത്തിയത്.
ഗ്രാമവാസിയായ ചന്ദ് ബാബു എന്ന യുവാവുമായുള്ള ആഷിഫയുടെ പ്രണയം സഹോദരനും മറ്റ് കുടുംബാംഗങ്ങളും എതിർത്തിരുന്നു. എന്നാൽ, വീട്ടുകാരുടെ എതിർപ്പവഗണിച്ച് ആഷിഫ യുവാവിനൊപ്പം ഒളിച്ചോടി. ഇതേത്തുടർന്ന് മകളെ തട്ടിക്കൊണ്ടുപോയതായി കാണിച്ച് മേയ് 29ന് പിതാവ് അബ്ദുൽ റഷീദ് പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് ആഷിഫയെ കണ്ടെത്തുകയും ചന്ദ് ബാബുവിനെ ജയിലിലടക്കുകയും ചെയ്തു.
ചന്ദ് ബാബുവിനെ വിവാഹം കഴിക്കണമെന്ന് ആഷിഫ നിർബന്ധം പിടിച്ചതിനെച്ചൊല്ലി വ്യാഴാഴ്ച രാവിലെ സഹോദരനുമായി തർക്കമുണ്ടായതായി പ്രദേശവാസികൾ പറഞ്ഞു. തുടർന്ന് മൂർച്ചയേറിയ ആയുധം കൊണ്ട് ആഷിഫയെ കൊലപ്പെടുത്തി ശിരസ്സ് അറുത്തെടുക്കുകയായിരുന്നു.
ശിരസ്സ് സഞ്ചിയിലാക്കി റിയാസ് നടക്കുന്നത് കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് എ.എസ്.പി അശുതോഷ് മിശ്ര പറഞ്ഞു. .

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.