ടോയ്‍ലറ്റും ചുറ്റുമതിലുമില്ല; യു.പിയിൽ പെൺകുട്ടികൾക്ക് പ്രവേശനം നിഷേധിച്ച് സർക്കാർ കോളജ്
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ ടോയ്‍ലറ്റ് സൗകര്യമില്ലാത്തതിന്റെ പേരിൽ പെൺകുട്ടികൾക്ക് പ്രവേശനം നിഷേധിച്ച് സർക്കാർ കോളജ്. ഉത്തർപ്രദേശ് ബസ്തി ജില്ലയിലെ കൽവാരി പ്രദേശത്തെ സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്ന ജിങ്കു ലാൽ ത്രിവേണി റാം ചൗധരി ഇന്റർ കോളജാണ് പെൺകുട്ടികൾക്ക് പ്രവേശനം നിഷേധിച്ചത്. പ്രത്യേക ടോയ്‌ലറ്റുകൾ, ചുറ്റുമതിൽ, വിശ്രമ മുറി എന്നിവയുടെ അഭാവമാണ് സർക്കാർ ഇന്റർ കോളജ് പെൺകുട്ടികൾക്ക് പ്രവേശനം നിരസിക്കാനുള്ള കാരണങ്ങളായി ചൂണ്ടിക്കാണിച്ചത്.
മകളുടെ പ്രവേശനം ഉറപ്പാക്കാൻ പിതാവ് സ്കൂൾ അധികൃതർക്ക് ഒരു ടോയ്‌ലറ്റ് സീറ്റ് നൽകിയതോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. 67 വർഷമായി പെൺകുട്ടികളെ സ്ഥാപനത്തിൽനിന്ന് മാറ്റി നിർത്തിയിരിക്കുകയാണെന്ന് മാതാപിതാക്കളും നാട്ടുകാരും ആരോപിച്ചു. അതേ പ്രദേശത്ത് പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ഇന്റർ കോളജിനെ സഹായിക്കാനുള്ള നീക്കമാണ് പെൺകുട്ടികൾക്കുള്ള അപ്രഖ്യാപിത വിലക്കെന്നും ഗ്രാമവാസികൾ ആരോപിക്കുന്നു.
പെൺകുട്ടികൾക്കുള്ള ടോയ്‌ലറ്റ്, അതിർത്തി മതിൽ എന്നിവയുൾപ്പെടെ മതിയായ സൗകര്യങ്ങൾ സ്ഥാപനത്തിലില്ലെന്നും ഇത് സുരക്ഷാ ആശങ്കകൾ ഉയർത്തുന്നുണ്ടെന്നും പ്രിൻസിപ്പൽ അഗ്യാറാം ചൗധരി പറഞ്ഞു. 2021 നും 2022 നും ഇടയിൽ ഏകദേശം 60 മുതൽ 70 വരെ പെൺകുട്ടികൾക്ക് പ്രവേശനം ലഭിച്ചതായും പെൺകുട്ടികളിൽ നിന്ന് അടുത്തിടെ അപേക്ഷകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തെത്തുടർന്ന് ജില്ലാ അധികാരികൾ സ്ഥാപനത്തിന് നോട്ടീസ് നൽകി. പെൺകുട്ടികൾക്ക് പ്രവേശനം നിഷേധിച്ചുവെന്ന ആരോപണത്തെത്തുടർന്ന് കോളജിൽ പരിശോധന നടത്തുകയും ചെയ്തു. സംഭവത്തിൽ ഉടൻ നടപടിയെടുക്കണമെന്ന് നിർദ്ദേശിച്ച് ജില്ലാ സ്കൂൾ ഇൻസ്പെക്ടർ മാനേജ്മെന്റിന് നോട്ടീസ് നൽകി. സർക്കാർ എയ്ഡഡ് സ്കൂളിൽ ചേരുന്നതിൽ നിന്ന് പെൺകുട്ടികളെ നിരുത്സാഹപ്പെടുത്തുകയും പകരം ഫീസ് വളരെ കൂടുതലുള്ള സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പെൺകുട്ടികളെ അയക്കുകയുമാണെന്ന് മാതാപിതാക്കൾ പറയുന്നു.
1957ലാണ് ഈ എയ്ഡഡ് കോളജിന് സഹവിദ്യാഭ്യാസത്തിനുള്ള അംഗീകാരം ലഭിച്ചത്. പിന്നീട് ഇത് സർക്കാർ സഹായത്തിന് കീഴിലാക്കി. പെൺകുട്ടികൾക്കുള്ള നിയന്ത്രണം ഔദ്യോഗിക നയത്തിന്റെ ഭാഗമല്ലെന്നും മാനേജ്മെന്റ് നടപ്പിലാക്കിയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് നാട്ടുകാർ ആരോപിച്ചു.
താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള പരിമിതമായ അവസരമാണ് ഇല്ലാതാകുന്നതെന്നും അവർ പറഞ്ഞു. പ്രവേശനം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് സഹപാഠികളിൽ പലർക്കും പഠനം തുടരാൻ കഴിയാത്ത അവസ്ഥയിലാണെന്ന് വിദ്യാർഥികൾ പറഞ്ഞു. വിദ്യാഭ്യാസ അവകാശത്തിന്റെ ലംഘനമാണെന്നും ഉടനടി ഇടപെടണമെന്നും സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

