7000 രൂപ ഫീസടക്കാനായില്ല, യു.പിയിൽ വിദ്യാർഥി തീകൊളുത്തി ജീവനൊടുക്കി; അധ്യാപകരും പൊലീസും അപമാനിച്ചതായി പരാതി
text_fieldsലഖ്നോ: ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ പരീക്ഷ എഴുതാൻ അനുവദിക്കാത്തതിനെ തുടർന്ന് ഉത്തർപ്രദേശിൽ കോളജ് വിദ്യാർഥി തീക്കൊളുത്തി മരിച്ചു. മുസാഫർനഗറിലെ ഖകരോബൻ ഗ്രാമത്തിലെ കർഷകനായ ഹരേന്ദ്രയുടെ മകനും രണ്ടാം വർഷ ബി.എ വിദ്യാർഥിയുമായ ഉജ്ജ്വൽ റാണ (20)യാണ് ഞായറാഴ്ച മരിച്ചത്. ഉജ്വലിന്റെ മാതാവ് ഏതാനും വർഷം മുമ്പ് മരണപ്പെട്ടിരുന്നു.
ആര്യവിദ്യാ സഭയുടെ കീഴിലുള്ള ബുധാനയിലെ ദയാനന്ദ് ആംഗ്ലോ-വേദിക് (ഡി.എ.വി) കോളജിലാണ് ഉജ്വൽ പഠിക്കുന്നത്. 7,000 രൂപ ഫീസ് അടക്കാത്തതിനാൽ വിദ്യാർഥിയെ പരീക്ഷ എഴുതുന്നതിൽനിന്ന് മാനേജ്മെന്റ് വിലക്കിയിരുന്നു. കോളജ് പ്രിൻസിപ്പലും മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും തന്നെ മർദിക്കുകയും അപമാനിക്കുകയും ചെയ്തതായി വ്യാഴാഴ്ച ഉജ്ജ്വൽ റാണ വിഡിയോയിൽ ആരോപിച്ചിരുന്നു.
തുടർന്ന്, ശനിയാഴ്ച രാവിലെ 11.30നാണ് കോളജിന് മുന്നിൽവെച്ച് തീക്കൊളുത്തിയത്. മറ്റ് വിദ്യാർഥികൾ സഹായത്തിനായി ഓടിയെത്തിയപ്പോഴേക്കും ഉജ്ജ്വലിനെ തീ വിഴുങ്ങിയിരുന്നു. അണച്ചപ്പോഴേക്കും 75 ശതമാനത്തിലധികം പൊള്ളലേറ്റു. വസ്ത്രങ്ങളും ചർമവും പൂർണ്ണമായും കത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് ഇന്നലെ മരണപ്പെട്ടത്.
‘എനിക്കെന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദികൾ പ്രിൻസിപ്പലും മൂന്ന് പോലീസുകാരും’
പരീക്ഷ എഴുതാൻ അനുവദിക്കാത്തതിനെതിരെ ഇക്കഴിഞ്ഞ വ്യാഴാഴ്ച കോളജിന് പുറത്ത് ഉജ്ജ്വൽ പ്രതിഷേധിച്ചിരുന്നു. ‘ഈ കോളേജ് ഒരു ധർമ്മശാലയല്ല എന്ന് പറഞ്ഞ് പ്രിൻസിപ്പൽ എന്നെ എല്ലാവരുടെയും മുന്നിൽ വെച്ച് അപമാനിച്ചു. അദ്ദേഹം എന്റെ മുടി പിടിച്ചുവലിക്കുകയും അടിക്കുകയും ചെയ്തു. ഫീസ് അടയ്ക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്കുവേണ്ടി ഞാൻ സംസാരിച്ചപ്പോൾ പോലീസിനെ വിളിച്ചുവരുത്തി. പൊലീസുകാരും എന്നെ അധിക്ഷേപിക്കുകയും കോളജിൽ നിന്ന് പുറത്താക്കുകയും ചെയ്തു. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ പ്രിൻസിപ്പലും മൂന്ന് പോലീസുകാരുമായിരിക്കും ഉത്തരവാദികൾ. ഫീസിൽനിന്ന് 1,700 രൂപ അടച്ചിരുന്നു. ബാക്കി 7,000 രൂപയാണ് അടക്കാനുള്ളത്’ -ഉജ്ജ്വലിന്റെ വിഡിയോയിൽ കാണാം.
വിദ്യാർഥിയുടെ മരണത്തെ തുടർന്ന് കോളജ് പ്രിൻസിപ്പലിനെതിരെ ബുധാന പൊലീസ് കേസെടുത്തു. ഭീഷണി, മർദനം, ആത്മഹത്യാ പ്രേരണക്കുറ്റം എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. അതേസമയം, ഉജ്വൽ മൊത്തം ഫീസിന്റെ 1,750 രൂപ മാത്രമേ അടച്ചുള്ളൂവെന്നും ഫീസ് താങ്ങാൻ കഴിയുന്നില്ലെങ്കിൽ വിദ്യാർഥിക്ക് സർക്കാർ സ്കോളർഷിപ്പിന് അപേക്ഷിക്കാമായിരുന്നുവെന്നും പ്രിൻസിപ്പൽ പ്രദീപ് കുമാർ വെള്ളിയാഴ്ച പ്രതികരിച്ചിരുന്നു.
കോളജ് മാനേജർ അരവിന്ദ് ഗാർഗ്, പ്രിൻസിപ്പൽ പ്രദീപ് കുമാർ, അധ്യാപകൻ സഞ്ജീവ് കുമാർ, മൂന്ന് പോലീസ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ ഉജ്ജ്വലിന്റെ സഹോദരി സലോണി റാണ പരാതി നൽകി.
സബ് ഇൻസ്പെക്ടർ നന്ദ് കിഷോർ, കോൺസ്റ്റബിൾമാരായ വിനീത്, ഗ്യാൻവീർ എന്നീ മൂന്ന് പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എസ്എസ്പി സഞ്ജയ് കുമാർ പറഞ്ഞു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും കേസിൽ പരാമർശിക്കപ്പെട്ട കോളജ് അധികൃതരെയും പോലീസ് ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

