വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് ജോലിയിൽ നിന്ന് പുറത്താക്കിയെന്ന് കോളജ് അധ്യാപകൻ; പരാതി
text_fieldsസിജെപി പ്രതിഷേധം
ലഖ്നോ: ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിൽ പങ്കെടുത്തതിന് പിന്നാലെ ജോലിയിൽ നിന്ന് പുറത്താക്കിയെന്ന് ഉത്തർപ്രദേശിലെ സ്വകാര്യ കോളജ് അധ്യാപകൻ. ബറേലിയിലെ ഗന്ന ഉത്പദക് പി.ജി കോളജിലെ കൊമേഴ്‌സ് വിഭാഗം അധ്യാപകനായ ഡോ. മോഹിത് ഭരദ്വാജ് ആണ് പരാതിയുമായി രംഗത്തെത്തിയത്.
പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും പരീക്ഷാ സംവിധാനത്തിൽ പരിഷ്കാരങ്ങൾ നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ജൂലൈ 20ന് ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ വ്യക്തിപരമായാണ് പങ്കെടുത്തതെന്ന് ഭരദ്വാജ് പറഞ്ഞു. പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ കോളജ് അധികൃതർ തന്നെ പ്രിൻസിപ്പലിന്റെ ഓഫീസിലേക്ക് വിളിപ്പിച്ചെന്നും പിന്നീട് സേവനം അവസാനിപ്പിച്ചതായി അറിയിച്ചെന്നും അധ്യാപകൻ പറയുന്നു.
തനിക്കെതിരെ നടപടി സ്വീകരിക്കുന്നതിന് മുമ്പ് വിശദീകരണം തേടി നോട്ടീസ് നൽകിയില്ലെന്നും വകുപ്പുതല അന്വേഷണം നടത്തിയില്ലെന്നും ഭരദ്വാജ് ആരോപിച്ചു. കോളജിൽ രണ്ട് വർഷമായി ജോലി ചെയ്തുവരികയാണെന്നും ഇതുവരെ തനിക്കെതിരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുറത്താക്കലിലേക്ക് നയിച്ച പരാതികളുടെയും അന്വേഷണ രേഖകളുടെയും പകർപ്പ് ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തിനും കോളജ് മാനേജ്മെന്റിനും കത്ത് നൽകിയതായും അദ്ദേഹം അറിയിച്ചു.
പ്രതിഷേധത്തിൽ പങ്കെടുത്തത് വ്യക്തിപരമായ നിലയിലാണെന്നും അതിൽ യാതൊരു അച്ചടക്കലംഘനവും ഉണ്ടായിട്ടില്ലെന്നുമാണ് ഭരദ്വാജിന്റെ വാദം. എന്നാൽ, കോളജ് കാമ്പസിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും സ്ഥാപനത്തിന്റെ അച്ചടക്കവും അക്കാദമിക അന്തരീക്ഷവും സംരക്ഷിക്കുന്നതിനാണ് നടപടി സ്വീകരിച്ചതെന്നും മാനേജ്മെന്റ് വിശദീകരിച്ചു. അധ്യാപകനെ പുറത്താക്കാനുള്ള തീരുമാനം കോളജ് മാനേജ്മെന്റിന്റേതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
നേരത്തേ, ഡൽഹി സർവകലാശാലയും മദ്രാസ് ഐഐടിയും വിദ്യാർഥികളോടും അധ്യാപകരോടും വിദ്യാർഥി പ്രക്ഷോഭത്തിൽനിന്ന് വിട്ടു നിൽക്കണമെന്നും ജന്തർ മന്തറിലെ സമരസ്ഥലത്തേക്ക് പോകുന്നത് വ്യക്തി സുരക്ഷക്ക് ഭീഷണിയാണെന്നും നിയമനടപടികൾക്ക് കാരണമായേക്കാമെന്നും മുന്നറിയിപ്പ് നൽകിയത് വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

