മണിപ്പൂരിൽ വീണ്ടും അക്രമം; കാങ്പോക്പിയിൽ മൂന്നുപേർ കൊല്ലപ്പെട്ടു, നിരവധി വീടുകൾക്ക് തീയിട്ടു
text_fieldsഇംഫാൽ: മണിപ്പൂരിൽ വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടതോടെ കാങ്പോക്പി ജില്ലയിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. സംഘർഷത്തിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ന്യൂ കെയ്‌തൽമാൻബി പ്രദേശത്തുള്ള ലോയ്‌ബോൾ ഖുള്ളൻ ഗ്രാമത്തിൽ പുലർച്ചെ 4:30 ഓടെ വെടിവെപ്പ് നടന്നതായാണ് റിപ്പോർട്ട്. ഏറ്റുമുട്ടലിന്റെ സാഹചര്യമോ ഏതെല്ലാം ഗ്രൂപ്പുകൾ തമ്മിലാണ് സംഘർഷം എന്ന കാര്യമോ അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.
ഗ്രാമവാസികളായ ലെത്‌ഖോംഗം ഹാക്കിപ്പ്, ഭാര്യ ടിൻമേരി ഹാക്കിപ്പ്, സെയ്‌ഖോഹാവോ ഹോക്കിപ്പിന്റെ മകൻ ജങ്‌മിൻലാൽ ഹാക്കിപ്പ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്. അക്രമത്തിൽ കുക്കി സമുദായത്തിലെ നിരവധി വീടുകൾക്ക് തീയിട്ടതായി പ്രദേശവാസികൾ പറഞ്ഞു.
ഏഴ് വീടുകൾ തകർന്നതായും സാധാരണക്കാരുടെ സ്വത്തുക്കൾക്ക് വ്യാപക നാശനഷ്ടമുണ്ടായതായും സംസ്ഥാനത്തെ കുക്കി ഇൻപി മണിപ്പൂർ പ്രസ്താവനയിൽ പറഞ്ഞു. നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലിം-ഇസാക് മുയിവയിലെയും സെലിയാൻഗ്രോങ് യുണൈറ്റഡ് ഫ്രണ്ടിന്റെ ഒരു വിഭാഗത്തിലെയും സായുധ കേഡറുകളാണ് ആക്രമണത്തിന് പിന്നിലെന്ന് കുക്കി ഇൻപി മണിപ്പൂർ ആരോപിച്ചു. സാധാരണക്കാരെ ലക്ഷ്യം വച്ചുള്ള ആക്രമണമാണിതെന്ന് ആരോപിച്ച സംഘടന കൊലപാതകങ്ങളിൽ ശക്തമായി അപലപിക്കുകയും ചെയ്തു.
ആക്രമണത്തെ തുടർന്ന് സുരക്ഷാസേന മേഖലയിൽ വിന്യാസം ശക്തമാക്കി. അക്രമത്തിന് പിന്നിലെ പ്രതികളെ കണ്ടെത്താൻ വ്യാപക തിരച്ചിൽ ആരംഭിച്ചതായും അധികൃതർ അറിയിച്ചു. അക്രമങ്ങളുടെ പശ്ചാത്തലത്തിൽ സമീപ പ്രദേശങ്ങളിൽ സുരക്ഷാ ജാഗ്രത വർധിപ്പിച്ചു.
2023 മുതൽ തുടരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മണിപ്പൂരിൽ സമാധാനം പൂർണമായി പുനസ്ഥാപിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മാസങ്ങളിലായി കാങ്പോക്പി ഉൾപ്പെടെയുള്ള ജില്ലകളിൽ ഇടക്കിടെ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സമാധാനവും നിയമവാഴ്ചയും ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടു. 2023ൽ കലാപം പൊട്ടിപുറപ്പെട്ടതിന് ശേഷം 250ലധികം പേർ കൊല്ലപ്പെടുകയും 60,000ത്തോളം പേർ കുടിയിറക്കപ്പെടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

