Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘സെൻഗറിനെ...

‘സെൻഗറിനെ തൂക്കിലേറ്റുന്നതുവരെ വിശ്രമമില്ല...’; ഉന്നാവോ ബലാത്സംഗക്കേസിലെ സുപ്രീംകോടതി ഇടപെടലിനു പിന്നാലെ അതിജീവിത

text_fields
bookmark_border
Unnao Rape Case
cancel

ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗക്കേസിൽ ബി.ജെ.പി മുൻ എം.എൽ.എ കുൽദീപ് സിങ് സെൻഗറിന്റെ ലൈംഗിക കുറ്റകൃത്യത്തിനുള്ള ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച ഡൽഹി ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്ത സുപ്രീംകോടതി നടപടി സ്വാഗതം ചെയ്ത് അതിജീവിത. സെൻഗറിനെ തൂക്കിലേറ്റുന്നതുവരെ തനിക്ക് വിശ്രമമില്ലെന്ന് അതിജീവിത പ്രതികരിച്ചു.

‘തീരുമാനത്തിൽ വളരെയധികം സന്തോഷമുണ്ട്. സുപ്രീംകോടതിയിൽനിന്ന് നീതി ലഭിച്ചു. തുടക്കം മുതലേ നീതിക്കുവേണ്ടി ഞാൻ ശബ്ദം ഉയർത്തുന്നുണ്ട്’ -അതിജീവിത വാർത്ത ഏജൻസി പി.ടി.ഐയോട് പ്രതികരിച്ചു. ഒരു കോടതിക്കെതിരെയും യാതൊരു തരത്തിലുള്ള ആരോപണവും ഉന്നയിച്ചിട്ടില്ല. എല്ലാ കോടതികളിലും വിശ്വാസമുണ്ട്, സുപ്രീംകോടതിയിൽനിന്നാണ് നീതി ലഭിച്ചത്. സെൻഗറിനെ തൂക്കിലേറ്റുന്നതുവരെ വിശ്രമമില്ല. പോരാട്ടം തുടരും. എങ്കിൽ മാത്രമേ തനിക്കും എന്റെ കുടുംബത്തിനും നീതി ലഭിക്കൂ. ഇപ്പോഴും ഭീഷണികളുണ്ടെന്നും അതിജീവിത കൂട്ടിച്ചേർത്തു.

സുപ്രീംകോടതി വിധിയെ കുടുംബാംഗങ്ങളും സ്വാഗതം ചെയ്തു. കോടതി ഇടപെടൽ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം പുനഃസ്ഥാപിച്ചെന്ന് കുടുംബം പ്രതികരിച്ചു. ബലാത്സംഗക്കേസിൽ ശിക്ഷ മരവിപ്പിച്ചെങ്കിലും ഉന്നാവോ അതിജീവിതയുടെ അച്ഛന്റെ കൊലപാതക കേസിൽ ജയിലിൽ കഴിയുന്നതിനാൽ സെൻഗറിന് പുറത്തിറങ്ങാനാകില്ല. ശിക്ഷ മരവിപ്പിക്കുന്നതിനുള്ള ന്യായമായി പോക്സോ നിയമം അഞ്ചാം വകുപ്പിലെ ‘പൊതു പ്രവർത്തകൻ’ എന്നതിന് ഡൽഹി ഹൈകോടതി നൽകിയ വ്യാഖ്യാനം തെറ്റായിരിക്കാനിടയുണ്ടെന്നും ഇതംഗീകരിച്ചാൽ എം.പിമാരെയും എം.എൽ.എമാരെയും ഇതുപോലെ ജീവപര്യന്തം ശിക്ഷയിൽനിന്ന് ഒഴിവാക്കുമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

തുടർന്ന് നാലാഴ്ചക്കകം മറുപടി നൽകാൻ നിർദേശിച്ച് ചീഫ് ജസ്റ്റിസ് എ. സുര്യകാന്ത് അധ്യക്ഷനായ ബെഞ്ച് സെൻഗറിന് നോട്ടീസ് അയച്ചു. ബി.ജെ.പി നേതാവിന് അനുകൂലമായ ഡൽഹി ഹൈകോടതി വിധിക്ക് പിന്നാലെ അതിജീവിതയും മാതാവും നീതിക്കായി തെരുവിലിറങ്ങിയിരുന്നു. ഞായറാഴ്ച ജന്തർമന്തറിൽ സമരത്തിനിടെ ഇരുവരും കുഴഞ്ഞുവീണിരുന്നു. വനിതാ ആക്ടിവിസ്റ്റ് യോഗിത ഭയാന, കോൺഗ്രസ് നേതാവ് മുംതാസ് പട്ടേൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹി ഹൈകോടതിക്കും പാർലമെന്റ് മന്ദിരത്തിനും മുന്നിൽ അതിജീവിതക്കായി നടത്തിയ സമരത്തിന്റെ തുടർച്ചയായാണ് ഞായറാഴ്ച കോൺഗ്രസിന്റെയും എ.ഐ.എസ്.എഫ്, എസ്.എഫ്.ഐ തുടങ്ങിയ ഇടതു വിദ്യാർഥി സംഘടനകളുടെയും പ്രവർത്തകർ ജന്തർമന്തറിൽ സമരം നടത്തിയത്.

ഈ സമരത്തിലേക്കാണ് അതിജീവിതയും മാതാവുമെത്തിയത്. ഹൈകോടതി വിധിയെ തുടർന്ന് ഇന്ത്യ ഗേറ്റിൽ സമരം നടത്തിയ അതിജീവിതയെ ഡൽഹി പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തിരുന്നു. അതിനുശേഷമാണ് മുംതാസ് പട്ടേലും യോഗിതയും അടക്കമുള്ളവർ ഹൈകോടതിക്കും പാർലമെന്റിനു മുന്നിലും കുത്തിയിരിപ്പ് സമരം നടത്തിയത്. സുപ്രീംകോടതി കേസ് പരിഗണിക്കുമ്പോൾ ഹൈകോടതി വിധി റദ്ദാക്കി തനിക്ക് നീതി നൽകുമെന്നാണ് പ്രതീക്ഷിയെന്ന് അതിജീവിത കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. കുടുംബത്തിലെ രണ്ടുപേർ കൊല്ലപ്പെട്ട ശേഷവും തനിക്കും കുടുംബത്തിനും ഭീഷണി തുടരുകയാണ്. അതിനാൽ കുൽദീപ് സെംഗറിനെ ജാമ്യത്തിൽ വിട്ടാൽ തന്റെയും കുടുംബത്തിന്റെയും ജീവൻ അപകടത്തിലാകും. തനിക്കും കുടുംബത്തിനും ഉള്ള പോലീസ് സംരക്ഷണം എടുത്തു കളഞ്ഞതിനാൽ സുരക്ഷ അപകടത്തിലാണെന്നും അവർ പറഞ്ഞു.

അതേസമയം, ഉന്നാവോ ബലാത്സംഗ കേസ് മുഖ്യപ്രതിയും ബി.ജെ.പി മുൻ എം.എൽ.എയുമായ കുൽദീപ് സെംഗറിന് സഹായകരമായ രീതിയിൽ അന്വേഷിച്ച മുൻ അന്വേഷണ ഉദ്യോഗസ്ഥനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സി.ബി.ഐ ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടുണ്ട്. സെംഗറിനെ രക്ഷിക്കാൻ തന്റെ ജനനത്തീയതി തെറ്റാണെന്ന് കാണിക്കാൻ താൻ പഠനം നടത്താത്ത സർക്കാർ സ്കൂളിന്റെ പേരിൽ അന്വേഷണ ഉദ്യോഗസ്ഥൻ വ്യാജരേഖ ചമച്ചുവെന്നും ആറ് പേജുള്ള പരാതിയിൽ അതിജീവിത ബോധിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuldeep Singh SengarUnnao Rape case
News Summary - Unnao rape survivor welcomes Supreme Court stay on Sengar’s bail
Next Story