ഉന്നാവ് പെൺകുട്ടിയുടെ മൃതദേഹം സംസ്കരിച്ചു; സഹോദരിക്ക് സർക്കാർ ജോലി, സഹോദരന് തോക്ക്
text_fieldsഉന്നാവ്: ഉന്നാവിൽ കൂട്ടബലാത്സംഗ കേസിലെ പ്രതികൾ ഉൾപ്പെടെയുള്ളവർ ചുട്ടുകൊന്ന യുവതിയുടെ മൃതദേഹം ഏറെ അനിശ്ചിതത്വത്തിനൊടുവിൽ സംസ്കരിച്ചു. ഡൽഹി സഫ്ദർജങ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ശനിയാഴ്ച രാത്രിയാണ് ഉന്നാവിലെ ഗ്രാമത്തിൽ കൊണ്ടുവന്നത്. ഞായറാഴ്ച രാവിലെതന്നെ സംസ്കരിക്കുമെന്നാണ് നേരേത്ത അറിയിച്ചിരുന്നത്. എന്നാൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തി പ്രതികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഉറപ്പുനൽകാതെ സംസ്കരിക്കില്ലെന്ന് കുടുംബം നിലപാടെടുത്തു.
ഇതേതുടർന്ന് ലഖ്നോ ഡിവിഷനൽ കമീഷണർ മുകേഷ് മെശ്രാം അടക്കം മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ ദീർഘമായ ചർച്ചക്കൊടുവിലാണ് മൃതദേഹം സംസ്കരിക്കാൻ കുടുംബം സമ്മതിച്ചത്. മൃതദേഹം മറവ് ചെയ്യുകയായിരുന്നു. കൊല്ലപ്പെട്ട യുവതിയുടെ അടുത്ത ബന്ധുവിന് സർക്കാർ ജോലി, കുടുംബത്തിന് പൊലീസ് സംരക്ഷണം, തോക്ക് കൈവശം വെക്കാനുള്ള ലൈസൻസ് എന്നിവയാണ് ചർച്ചയിൽ തീരുമാനമായത്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ വീട് നിർമിച്ചുനൽകും.
കനത്ത സുരക്ഷയിലാണ് സംസ്കാര ചടങ്ങുകൾ നടത്തിയത്. വൻ ജനാവലി സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. സമാജ് വാദി പാർട്ടി നേതാക്കളടക്കം ഗ്രാമത്തിൽ എത്തി. 90 ശതമാനം പൊള്ളലേറ്റ യുവതി 40 മണിക്കൂറോളമാണ് മരണത്തോട് മല്ലടിച്ചത്. നേരത്തേ നൽകിയ പരാതിയെ തുടർന്ന് അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്ത പ്രതികൾ ഉൾപ്പെടെയുള്ളവരാണ് യുവതിയെ തീകൊളുത്തിയത്.
ഉന്നാവ്: ഏഴു പൊലീസുകാർക്ക് സസ്പെൻഷൻ
ലഖ്നോ: ബലാത്സംഗം ചെയ്യപ്പെടുകയും തീെകാളുത്തി കൊല്ലപ്പെടുകയും ചെയ്ത ഉന്നാവ് പെൺകുട്ടിക്ക് നീതി ലഭ്യമാക്കുന്നതിൽ വീഴ്ചവരുത്തിയ ഏഴു പൊലീസുകാരെ ഉത്തർപ്രദേശ് സർക്കാർ സസ്പെൻഡ് ചെയ്തു. ഉന്നാവിലെ ബിഹർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അജയ്കുമാർ ത്രിപാഠിയെയും ആറു പൊലീസുകാരെയുമാണ് സസ്പെൻഡ് ചെയ്തത്.
ശിക്ഷാ നിയമവും ക്രിമിനൽ നടപടിച്ചട്ടവും ഭേദഗതി ചെയ്യും –അമിത് ഷാ
ന്യൂഡൽഹി: ഇന്ത്യൻ ശിക്ഷാനിയമം, ക്രിമിനൽ നടപടിച്ചട്ടം (സി.ആർ.പി.സി) എന്നിവയിൽ ഭേദഗതികൾ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആവർത്തിക്കുന്ന കൂട്ടബലാത്സംഗ കൊലകളുടെ പശ്ചാത്തലത്തിലാണ് പ്രതികരണം. രാജ്യത്ത് നിലനിൽക്കുന്ന ജനാധിപത്യ സംവിധാനത്തിന് ഹിതമായ രീതിയിൽ ഇവ രണ്ടിലും മാറ്റങ്ങൾ വരുത്താൻ എൻ.ഡി.എ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
ആൾക്കൂട്ടക്കൊലകൾ തടയുന്ന നിയമത്തിലെ ഭേദഗതികൾ നിർദേശിക്കാൻ സമിതിയെ നേരത്തെ നിയോഗിച്ചിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാനിയമം, ക്രിമിനൽ നടപടിച്ചട്ടം എന്നിവയിൽ നിർദേശങ്ങൾ സമർപ്പിക്കാൻ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർക്കും ഗവർണർമാർക്കും കത്തയച്ചിട്ടുണ്ടെന്നും പുണെയിൽ 54ാമത് പൊലീസ് ഡി.ജി.പി-ഐ.ജി തല ഉദ്യോഗസ്ഥരുടെ യോഗത്തിൽ അമിത് ഷാ പറഞ്ഞു.ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കൊന്നുകത്തിച്ചതിനെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുന്നതിനിടെ പ്രതികളെ പൊലീസ് വെടിവെച്ചു കൊന്നിരുന്നു.
തൊട്ടുപിറകെ, ഉത്തർപ്രദേശിലെ ഉന്നാവിൽ യുവതിയെ പീഡനത്തിനിരയാക്കിയ ശേഷം തീകൊളുത്തിക്കൊന്നു. തുടർച്ചയായ സംഭവങ്ങൾ ജനങ്ങളെ തെരുവിലിറക്കിയതോടെയാണ് കേന്ദ്രം നടപടികൾ ഊർജിതമാക്കാൻ രംഗത്തെത്തിയത്. നീതി പ്രതികാരമാകരുതെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ ശിക്ഷാനിയമവും ക്രിമിനൽ നടപടിച്ചട്ടവും ഭേദഗതി ചെയ്യുമെന്ന് നേരേത്ത കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡിയും അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.