ഇരയുടെ കുടുംബം പരാതിപ്പെട്ടു; സെംഗാറിൻെറ തോക്ക് ലൈസൻസ് റദ്ദാക്കി
text_fieldsഉന്നാവ്: പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ജയിലിൽ കഴിയുന്ന ബി.ജെ.പി എം.എൽ.എ കുൽദീപ് സിങ് സെങ്കാറിെൻറ തോക്ക് ലൈസൻസ് ജില്ല മജിസ്ട്രേറ്റ് റദ്ദാക്കി. സിംഗ്ൾ ബാരൽ തോക്ക്, റൈഫിൾ, റിവോൾവർ എന്നിവയുടെ ലൈസൻസുകളാണ് എം.എൽ.എക്കുണ്ടായിരുന്നത്. ഇവയെല്ലാം റദ്ദാക്കി.
അതിനിടെ, സുപ്രീംകോടതി നിർദേശപ്രകാരം സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ പെൺകുട്ടിയും അഭിഭാഷകനും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന ലഖ്നോവിലെ കെ.ജി.എം.യു ട്രോമ സെൻററിലെത്തി സുരക്ഷചുമതല ഏറ്റെടുത്തു. ഡോക്ടർമാർക്കും അടുത്ത ബന്ധുക്കൾക്കും മാത്രമേ പെൺകുട്ടി ചികിത്സയിൽ കഴിയുന്ന സി.സി.യുവിലെ വെൻറിലേറ്ററിലേക്ക് പ്രവേശനം നൽകുന്നുള്ളൂ. വനിതകളടക്കമുള്ള സി.ബി.െഎ ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി പെൺകുട്ടിയുടെ ബന്ധുക്കളുമായി സംസാരിച്ചു.
അതേസമയം, പെൺകുട്ടിയുടെ വാഹനത്തിലിടിച്ച ട്രക്കിെൻറ നമ്പർ പ്ലേറ്റ് മറച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി വായ്പ നൽകിയ ഏജൻസി രംഗത്തെത്തി. വായ്പ തിരിച്ചടവ് തെറ്റിയതിനാൽ ഏജൻസിയുടെ കണ്ണിൽപ്പെടാതിരിക്കാനാണ് നമ്പർ പ്ലേറ്റ് മറച്ചതെന്ന് ട്രക്ക് ഉടമ അവകാശപ്പെട്ടിരുന്നു.
എന്നാൽ, തെറ്റിയ അടവ് ഉടമ പിന്നീട് അടച്ചിരുന്നുവെന്നും തങ്ങൾ വാഹനം പിടിച്ചെടുക്കാൻ ശ്രമിച്ചിരുന്നില്ലെന്നും ഏജൻസി അധികൃതർ വ്യക്തമാക്കി. അപകടമുണ്ടാക്കിയ അന്ന് രാവിലെയും നമ്പർ പ്ലേറ്റ് മറച്ചനിലയിൽ ട്രക്ക് ടോൾ ബൂത്തിലൂടെ കടന്നുപോയതായി സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. എന്നിട്ടും പൊലീസ് നടപടിയെടുക്കാതിരുന്നതും വിമർശനത്തിനിടയാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.