ആര്യൻ ഖാനെ ലഹരി വിമുക്ത കേന്ദ്രത്തിലാക്കണം- ഷാരൂഖ് ഖാന് കേന്ദ്രമന്ത്രിയുടെ ഉപദേശം
text_fieldsമുംബൈ: ആര്യൻ ഖാനെ ലഹരി വിമുക്ത കേന്ദ്രത്തിലാക്കണമെന്ന് പിതാവ് ഷാരൂഖ് ഖാനെ ഉപദേശിച്ച് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി രാംദാസ് അത്താവാലെ. മയക്കുമരുന്നു കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാനെ പുതിയ മനുഷ്യനാക്കി മാറ്റാന്‍ ലഹരിവിമുക്ത കേന്ദ്രത്തിലാക്കണമെന്ന് അത്താവാലെ പറഞ്ഞു.
'ഇത്രയും ചെറിയ പ്രായത്തില്‍ മയക്കുമരുന്നു ശീലിക്കുന്നത് നല്ലതല്ല. ആര്യനെ ജയിലില്‍ ഇടുന്നതിന് പകരം രണ്ടോ മൂന്നോ മാസം ലഹരിവിമുക്ത കേന്ദ്രത്തിലാക്കണം. ജയിലിൽ ഇടുന്നതിന് പകരം രണ്ടോ മൂന്നോ മാസം ലഹരിവിമുക്ത കേന്ദ്രത്തിലാക്കുകയാണ് വേണ്ടത്. എല്ലാ ശീലവും മാറിക്കൊള്ളും' വാർത്താ ഏജൻസിയായ എ.എൻ.ഐയോട് ആയിരുന്നു മന്ത്രിയുടെ പ്രതികരണം.
മയക്കുമരുന്ന് കേസിൽ അറസ്റ്റിലാകുന്നവരെ ജയിലില്‍ അയക്കുന്നതിന് പകരം ലഹരിവിമുക്ത കേന്ദ്രത്തില്‍ അയക്കുന്നതിനായി പുതിയ നിയമം ഉണ്ടാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഞ്ചോ ആരോ തവണയാണ് ആര്യൻ ഖാന് കോടതി ജാമ്യം നിഷേധിച്ചത്. അതിനർഥം എൻ,സി.ബിയുടെ പ്രവൃത്തികൾ ശരിയാണ് എന്നുതന്നെയാണ്.
അതേസമയം, ആര്യൻഖാൻ കേസിൽ എൻ.സി.ബിക്കെതിരെ സാക്ഷി നടത്തിയ വെളിപ്പെടുത്തലിൽ എൻ.സി.ബി വിജിലൻസ് യൂണിറ്റ് അന്വേഷണം നടത്തും. സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തുമെന്നാണ് സൂചന.