ഏക സിവിൽ കോഡ്: സ്വകാര്യ ബിൽ വീണ്ടും സഭ അജണ്ടയിൽ
text_fieldsന്യൂഡൽഹി: ഏക സിവിൽ കോഡിനായുള്ള സ്വകാര്യബിൽ അവതരിപ്പിക്കാൻ അനുവദിക്കരുതെന്ന സി.പി.എം, മുസ്ലിംലീഗ് എം.പിമാരുടെ ആവശ്യം തള്ളി രാജ്യസഭ ചെയർമാൻ വെങ്കയ്യ നായിഡു വെള്ളിയാഴ്ച ആദ്യ സ്വകാര്യബില്ലായി അത് വീണ്ടും അജണ്ടയിലുൾപ്പെടുത്തി. എന്നാൽ, ബിൽ അവതരണത്തിന് രാജ്യസഭ ഉപാധ്യക്ഷൻ ഹരിവൻഷ് ബി.ജെ.പി എം.പി കിരോടി ലാൽ മീണയെ വിളിച്ചപ്പോൾ അദ്ദേഹം സഭയിൽ ഹാജരില്ലാതിരുന്നതുമൂലം അവതരണം നടന്നില്ല.
ബിൽ അവതരിപ്പിക്കരുതെന്ന് അഭ്യർഥിച്ച് മുസ്ലിംലീഗിന്റെ രാജ്യസഭ എം.പി പി.വി. അബ്ദുൽവഹാബ് ചെയർമാന് കത്ത് നൽകിയിരുന്നു. സി.പി.എം രാജ്യസഭ കക്ഷി നേതാവ് എളമരം കരീം, ഉപനേതാവ് ബികാഷ് രഞ്ജൻ ഭട്ടാചാര്യ, വിപ്പ് ഡോ. വി. ശിവദാസൻ, ജോൺ ബ്രിട്ടാസ്, എ.എ. റഹീം എന്നിവർ ചട്ടം 67 പ്രകാരം ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി നൽകരുത് എന്ന് സഭാധ്യക്ഷൻ വെങ്കയ്യ നായിഡുവിനോട് ആവശ്യപ്പെട്ടിരുന്നു.