ഇന്ത്യയിൽ ശിശു മരണനിരക്ക് 76% കുറഞ്ഞതായി യു.എൻ റിപ്പോർട്ട്
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ആഗോളതലത്തിൽ ശിശു മരണനിരക്ക് കുറക്കുന്നതിൽ ഇന്ത്യ നിർണായക പങ്കുവഹിച്ചതായി ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ട്. യു.എൻ ഇന്റർ ഏജൻസി ഗ്രൂപ്പ് ഫോർ ചൈൽഡ് മോർട്ടാലിറ്റി എസ്റ്റിമേഷൻ (UNIGME) പുറത്തുവിട്ട 2025ലെ റിപ്പോർട്ടിലാണ് ഇന്ത്യയുടെ ഈ നേട്ടം എടുത്തുപറയുന്നത്. നവജാത ശിശുക്കളുടെയും അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളുടെയും മരണനിരക്ക് കുറക്കുന്നതിൽ ഇന്ത്യ നടത്തുന്ന വലിയ തോതിലുള്ള ഇടപെടലുകളെ റിപ്പോർട്ട് അഭിനന്ദിച്ചു.
ഇന്ത്യയുൾപ്പെടുന്ന ദക്ഷിണേന്ത്യൻ മേഖലയിൽ 1990ന് ശേഷം അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണനിരക്കിൽ 76% കുറവുണ്ടായി. ഇന്ത്യയിൽ 1990ൽ 1000 ജനനങ്ങളിൽ 127 ആയിരുന്ന അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണനിരക്ക് 2024ൽ 26.6 ആയി കുറഞ്ഞു. ഇത് 79 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തുന്നത്. 1990ൽ 57 ആയിരുന്ന നവജാത ശിശു മരണനിരക്ക് 2024ൽ 17 ആയി കുറഞ്ഞു (70 ശതമാനത്തിന്റെ കുറവ്). ശിശു മരണനിരക്ക് 1000 ജനനങ്ങളിൽ 23.3 ആയി കുറഞ്ഞു.
ഇന്ത്യ നടപ്പിലാക്കിയ ശക്തമായ പൊതുജനാരോഗ്യ ഇടപെടലുകളാണ് ഈ മാറ്റത്തിന് പിന്നിലെന്ന് യൂണിസെഫ് ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു. ജനനി സുരക്ഷാ യോജന, ജനനി ശിശു സുരക്ഷാ കാര്യക്രം തുടങ്ങിയ പദ്ധതികളിലൂടെ ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തി. സ്പെഷ്യൽ ന്യൂബോൺ കെയർ യൂണിറ്റുകളുടെ (SNCU) വ്യാപനവും ടെലി-എസ്.എൻ.സി.യു (Tele-SNCU) പോലുള്ള ഡിജിറ്റൽ സംവിധാനങ്ങളും വലിയ മാറ്റമുണ്ടാക്കി.
സാർവത്രിക പ്രതിരോധ കുത്തിവെപ്പ് പരിപാടി (Universal Immunisation Programme) ശിശുക്കളുടെ അതിജീവനം മെച്ചപ്പെടുത്തി. ഗർഭാവസ്ഥയിലെ ശിശുമരണങ്ങൾ നിരീക്ഷിക്കുന്നതിനും റിപ്പോർട്ട് ചെയ്യുന്നതിനും കൃത്യമായ മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കിയ ആദ്യ രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.
ജനസംഖ്യ കൂടുതലുള്ള രാജ്യങ്ങളിലും കൃത്യമായ ആസൂത്രണത്തിലൂടെയും നിക്ഷേപത്തിലൂടെയും ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാനാകുമെന്ന് ഇന്ത്യ തെളിയിച്ചതായി റിപ്പോർട്ട് അടിവരയിടുന്നു. സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDG) കൈവരിക്കുന്നതിലേക്കുള്ള വലിയൊരു ചുവടുവെപ്പാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

